ഡൽഹി: കേന്ദ്ര സേനയ്ക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പരാമർശത്തിൽ വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. കേന്ദ്രസേനകൾ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും സ്ത്രീകൾ സേനയെ തടയണമെന്നും തിരിച്ചടിക്കണമെന്നുമാണ് മമത പ്രസംഗിച്ചത്. മാർച്ച് 28നും ഏപ്രിൽ ഏഴിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇക്കാര്യം പറഞ്ഞു.
മമത ബാനർജി മാതൃക പെരുമാറ്റച്ചട്ടം നിരവധി തവണ ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു. ശനിയാഴ്ച 11 മണിക്ക് മുൻപായി വിശദീകരണം നൽകാനാണ് മമതയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വോട്ടുചെയ്യാനെത്തുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്താൻ കേന്ദ്ര സേനയ്ക്ക് അധികാരം നൽകിയത് ആരാണെന്ന് മമത ചോദിച്ചു. 2016ലും 2019ലും ഇതു സംഭവിച്ചു. ആരുടെ നിർദേശപ്രകാരമാണ് കേന്ദ്രസേന പ്രവർത്തിക്കുന്നതെന്ന് തനിക്കറിയാം.
ജനങ്ങളെയും കുടുംബങ്ങളെയും സംരക്ഷിക്കേണ്ട ചുമതല തങ്ങൾക്കുണ്ട്. ഏതെങ്കിലും അമ്മയോ സഹോദരിയോ മർദനമേൽക്കേണ്ടി വന്നാൽ തവിയും കത്തിയും തൂമ്പയും ഉപയോഗിച്ച് തിരിച്ചാക്രമിക്കണം.
അത് സ്ത്രീകളുടെ അവകാശമാണ്. ഏതെങ്കിലും സ്ത്രീയെ വോട്ടു ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ എല്ലാ സ്ത്രീകളും ചേർന്ന് പ്രക്ഷോഭം ആരംഭിക്കണമെന്നും മമത ആവശ്യപ്പെട്ടു. അതേസമയം, സിആർപിഎഫിനെക്കുറിച്ച് മമത നടത്തിയ പരാമർശം ഗുരുതരമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി.