ഡല്‍ഹി: പെഗാസസ് ഫോൺ ചോർത്തൽ അന്വേഷിക്കാൻ വിരമിച്ച ജഡ്ജിമാരായ ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ, ജസ്റ്റിസ് എംബി ലോകൂർ എന്നിവരടങ്ങുന്ന ഒരു സമിതി രൂപീകരിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തൃണമൂൽ എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ഇത്.
2017 നും 2019 നും ഇടയിൽ ഇസ്രായേലിന്റെ എൻഎസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്ത്യയിലുള്ള ക്ലയന്റ് പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ, ഭരണഘടനാ സ്ഥാപനങ്ങളിലെ ഉന്നതർ എന്നിവരുടെ നൂറുകണക്കിന് ഫോണുകൾ ചോർത്തിയെന്ന ആരോപണത്തെക്കുറിച്ചുള്ള ആദ്യത്തെ ഔദ്യോഗിക അന്വേഷണമാണിത്. ഈ കാരണത്താൽ അന്വേഷണ സമിതിയുടെ രൂപീകരണം ഒരു സുപ്രധാന നീക്കമാണ്.
“കേന്ദ്രം ഒരു അന്വേഷണ കമ്മീഷൻ രൂപീകരിക്കുമെന്ന് ഞങ്ങൾ കരുതി, അല്ലെങ്കിൽ ഈ ഫോൺ ഹാക്കിംഗ് സംഭവം അന്വേഷിക്കാൻ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിടും എന്നും.
എന്നാൽ കേന്ദ്രം വെറുതെ ഇരിക്കുകയാണ് … അതിനാൽ ഇക്കാര്യം പരിശോധിക്കാൻ ഞങ്ങൾ ഒരു അന്വേഷണ കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചു,” മമത ബാനർജി പറഞ്ഞു.