കൂത്താട്ടുകുളം : പാലക്കുഴ സഹകരണബാങ്ക് മുൻ ഭരണസമിതി അംഗം മൂങ്ങാംകുന്ന് കാനംമല വട്ടിന്തംതടത്തിൽ പ്രകാശൻ (45) ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ സഹോദരൻ ലൈജുവിനെ (37) പൊലീസ് തിരയുന്നു.
ലൈജു മദ്യലഹരിയിലായിരുന്നെന്നും ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ലൈജു തന്നെ സുഹൃത്തുക്കളെ വിളിച്ചറിയിച്ച ശേഷമാണ് സ്ഥലംവിട്ടതെന്ന് പറയുന്നു. സുഹൃത്തുക്കളാണ് പ്രകാശനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ഇരുവരും തമ്മിൽ മുൻപും വാക്കുതർക്കങ്ങൾ ഉണ്ടാകാറുള്ളതായി സമീപവാസികളും പൊലീസും പറഞ്ഞു. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പ്രകാശൻ പെയിന്റിങ് തൊഴിലാളിയാണ്.
പാലക്കുഴ സഹകരണ ബാങ്കിന്റെ കഴിഞ്ഞ ഭരണസമിതിയിൽ അംഗമായിരുന്നു. പ്രകാശനും ലൈജുവും അവിവാഹിതരാണ്. ചിന്നനും അന്നക്കുട്ടിയുമാണ് മാതാപിതാക്കൾ.