മനാമ: സ്കൂൾ അവധിക്കാലം ആരംഭിക്കുമ്പോൾ വിമാന യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് പോകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. ചെറിയ അശ്രദ്ധ കൊണ്ട് യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ട മുൻകരുതലെടുക്കണം.
തിരക്ക് വർധിച്ചതിനാൽ ചില എയർലൈൻസുകൾ നിശ്ചിത ശതമാനം അധിക ബുക്കിങ് എടുക്കുന്നുണ്ട്. ആരെങ്കിലും യാത്ര റദ്ദാക്കിയാൽ അധിക ബുക്കിങ്ങിലുള്ള ആൾക്ക് സീറ്റ് ലഭിക്കും. എന്നാൽ, സീറ്റ് ഫുൾ ആണെങ്കിൽ കുറച്ചുപേർക്ക് മടങ്ങിപ്പോകേണ്ടി വരാറുണ്ട്.
കഴിഞ്ഞ ദിവസം 20ഓളം യാത്രക്കാർക്ക് വിമാനത്താവളത്തിൽനിന്ന് മടങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിൽ യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പ് തന്നെ വിമാനത്താവളത്തിൽ എത്തി ബോർഡിങ് നടപടികൾ പൂർത്തിയാക്കണമെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് നിർദേശിച്ചു.
വൈകിയെത്തിയാൽ ചിലപ്പോൾ സീറ്റ് കിട്ടാതെ വന്നേക്കാം. റോഡുകളിൽ ഗതാഗതത്തിരക്ക് ഉള്ളതിനാൽ നിശ്ചയിച്ച സമയത്ത് തന്നെ വിമാനത്താവളത്തിൽ എത്താൻ കഴിയണമെന്നില്ല. അതിനാൽ, ഗതാഗതത്തിരക്ക് മുൻകൂട്ടിക്കണ്ട് നേരത്തെ തന്നെ ഇറങ്ങാൻ ശ്രദ്ധിക്കണം.
യാത്ര പുറപ്പെടുന്നതിന് മുമ്പ് പാസ്പോർട്ടിെന്റ കാലാവധി ഉറപ്പ് വരുത്തണം. കാലാവധി കഴിഞ്ഞത് ശ്രദ്ധിക്കാത്തതിനാൽ യാത്ര മുടങ്ങിയവരുണ്ട്. എയർലൈൻസുകൾ നിഷ്കർഷിക്കുന്ന നിശ്ചിത വലിപ്പത്തിലുളള ലഗേജുകളാണ് കൊണ്ടുപോകുന്നതെന്നും ഉറപ്പ് വരുത്തണം.
സി.പി.ആർ, നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഹാൻഡ് ബാഗിൽ തന്നെ സൂക്ഷിക്കണം.
എന്തെങ്കിലും കാരണവശാൽ ഇവ ആവശ്യമായി വന്നാൽ ഇത് ഉപകാരപ്പെടും. മൂന്ന് മാസം പ്രായമായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ചെക്ക് ഇൻ ലഗേജിൽ വെച്ചതിനാൽ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിെന്റ യാത്ര മുടങ്ങുമെന്ന സ്ഥിതിയുണ്ടായി. കുട്ടിയുടെ പാസ്പോർട്ട് എമിഗ്രേഷനിൽ അപ്ഡേറ്റ് ചെയ്യാതിരുന്നതാണ് ജനന സർട്ടിഫിക്കറ്റ് പരിശോധിക്കാൻ കാരണമായത്.
വൈകിയെത്തുന്ന യാത്രക്കാർ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ അധിക സമയം ചെലവഴിക്കാതെ ഗേറ്റിലേക്ക് പോകാൻ ശ്രദ്ധിക്കണം. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ കറങ്ങിനടന്ന് യാത്ര മുടങ്ങിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഡ്യൂട്ടി ഫ്രീ ഷോപ്പിങ്ങിനിടയിൽ പാസ്പോർട്ടും മറ്റു രേഖകളും പ്രത്യേകം സൂക്ഷിക്കണമെന്നും ഫസലുൽഹക്ക് ഓർമിപ്പിച്ചു.