കോട്ടയം: പാലാ സീറ്റിന്‍റെ പേരില്‍ പാര്‍ട്ടി പിളര്‍ത്താനിറങ്ങിയ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് സ്വന്തം തട്ടകത്തില്‍ വന്‍ തിരിച്ചടി. കോട്ടയം ജില്ലയിലെയും പാലാ ബ്ലോക്കിലെയും എന്‍സിപി ഭാരവാഹികളില്‍ ഭൂരിപക്ഷവും കാപ്പനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്.
പാലാ എന്‍സിപിയിലെ മുന്‍കാല നേതാക്കളില്‍ ഭൂരിപക്ഷവും സംസ്ഥാന കമ്മിറ്റി അംഗം ബെന്നി മൈലാടൂരിന്‍റെ നേതൃത്വത്തില്‍ എകെ ശശീന്ദ്രന്‍ പക്ഷത്ത് ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബെന്നി മൈലാടൂരിനൊപ്പം എന്‍സിപിയിലെ ഒട്ടുമിക്ക നേതാക്കളും ഉറച്ചുനില്‍ക്കുകയാണ്.
അഡ്വ. ബേബി ഊരകത്ത്, ജോസ് കുറ്റിയാനിമറ്റം, എംആര്‍ രാജു, സതീഷ് കല്ലുകുളം, രഞ്ജിത് മൂന്നിലവ്, മാര്‍ട്ടിന്‍ മിറ്റത്താനി, ജോഷി ഏറത്ത്, മാണി വള്ളിക്കാട്ടില്‍, സുര മേലുകാവ്, വിജയകുമാര്‍ ഏഴാച്ചേരി, ജോര്‍ജ് തോമസ് മുത്തോലി, ഷാജി ചെമ്പുളായി, ഷിനോ തലനാട് എന്നിവര്‍ ശശീന്ദ്രന്‍ പക്ഷത്ത് ഉറച്ചു നില്‍ക്കും.
ജോഷി പുതുമന, കൃഷ്ണന്‍ നായര്‍ തുടങ്ങി കൈവിരലില്‍ എണ്ണാവുന്ന നേതാക്കള്‍ മാത്രമാണ് മാണി സി കാപ്പനൊപ്പമുള്ളത്. ജില്ലയില്‍ നിന്നുള്ള നേതാവും ദേശീയ സെക്രട്ടറിയുമായ കെജെ ജെസ്മോന്‍റെ പിന്തുണ കാപ്പനാണ്. അതേസമയം ജില്ലാ കമ്മറ്റിയിലെ ഭൂരിപക്ഷവും ശശീന്ദ്രന്‍ പക്ഷത്താണ്.
ജില്ലയില്‍ നിന്നുള്ള പ്രമുഖ എന്‍സിപി നേതാക്കളായ കാണക്കാരി അരവിന്ദാക്ഷന്‍, ടിവി ബേബി, സുഭാഷ് പുഞ്ചക്കോട്ടില്‍, ആനന്ദക്കുട്ടന്‍ എന്നിവരെല്ലാം ശശീന്ദ്രന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ പിളര്‍പ്പിനു മുമ്പേ സ്വന്തം തട്ടകത്തില്‍ മാണി സി കാപ്പന്‍ ഒറ്റപ്പെടുകയാണ്.
കഴിഞ്ഞ ദിവസം കാപ്പന്‍റെ സുഹൃത്തുകൂടിയായ പിസി ജോര്‍ജ് പറഞ്ഞത് എന്‍സിപിക്ക് പാലായില്‍ ആകെ 15 പേരാണുള്ളതെന്നാണ്. അതിന്‍റെ ഇരട്ടി കണക്കാക്കിയാലും സ്വന്തം പാര്‍ട്ടി എന്ന നിലയില്‍ ഒപ്പം നിര്‍ത്താന്‍ കാപ്പന് പുതിയ സഹപ്രവര്‍ത്തകരെ കണ്ടെത്തേണ്ടിവരുമെന്നതാണ് അവസ്ഥ.
അങ്ങനെയുള്ള ഒരു പാര്‍ട്ടിയെ മുന്നണിയുടെ ഭാഗമാക്കി സീറ്റ് കൊടുക്കേണ്ടിവരുന്ന ഗതികേടിലേയ്ക്ക് ജില്ലയിലെ യുഡിഎഫ് സംവിധാനവും അധപതിച്ചുകഴിഞ്ഞെന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഉന്നയിക്കുന്നത്. പതിറ്റാണ്ടുകളായി പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുന്ന കോണ്‍ഗ്രസിന്‍റെ നേതാക്കള്‍ ഇനി 10 പേരുടെ പിന്തുണയില്ലാത്ത സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തനത്തിനിറങ്ങുന്ന ഗതികേടിലാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നടിക്കുന്നത്.