മഞ്ചേരി : സഹോദരിയുടെ സ്വര്‍ണം കാണാതായതില്‍ പരാതിയുമായെത്തിയ മധ്യവയസ്‌കന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം .സഹോദരിയുടെ വിജിയുടെ 3 പവൻ സ്വർണാഭരണം കാണാതായെന്ന പരാതിയിൽ അന്വേഷണത്തിനെത്തിയ പോത്തുകല്ല് പൊലീസാണ് ഒപ്പിടാൻ എന്നു പറഞ്ഞു സ്റ്റേഷനിൽ കൊണ്ടുപോയി കൃഷ്ണൻകുട്ടിയെ മർദിച്ചത്. മൂത്രതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിൽനിന്ന് ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മകൻ കൃഷ്ണൻകുട്ടിക്കു നിലമ്പൂർ പൊലീസ് സ്റ്റേഷനിൽനിന്നുണ്ടായ ക്രൂരതയെ കുറിച്ചു പറയുമ്പോൾ ലീലയുടെ കണ്ണു നിറഞ്ഞു . കാണാതായ ആഭരണം കിട്ടിയില്ലെങ്കിലും വേണ്ടില്ല, മകന്റെ ജീവൻ തിരിച്ചു കിട്ടിയല്ലോ. ആഭരണം കാണാനില്ലെന്നു പൊലീസിൽ പരാതിപ്പെട്ടതാണോ ഇവൻ ചെയ്ത കുറ്റം. ചെവി പൊട്ടുന്നതു വരെ അവനെ തല്ലി ചെയ്യാത്ത കുറ്റം സമ്മതിപ്പിച്ചത് എന്തിനാ?
‘പശുവിനെ കറക്കാനുള്ളതിനാൽ 4 മണിക്കു തിരിച്ചെത്തിക്കും എന്നു പറഞ്ഞാണു കൊണ്ടുപോയത്. സമയമായിട്ടും വന്നില്ല. ഞാനും മകളും സ്റ്റേഷനിൽ എത്തി.
മകനെ അന്വേഷിച്ചപ്പോൾ നിങ്ങളുടെ ആഭരണം മോഷ്ടിച്ച പ്രതി ഇതാ നിൽക്കുന്നു എന്നാണ് പൊലീസ് പറഞ്ഞത്. മുഖത്തും മറ്റും കരുവാളിച്ചതു കണ്ടപ്പോൾ അവനെ കൊണ്ടു പറയിപ്പിച്ചതാണെന്നു മനസ്സിലായി. എന്റെ മുൻപിൽ വച്ചും മുഖത്ത് അടിച്ചു.– ലീല പറയുന്നു. സംഭവം സംബന്ധിച്ച് ഐജിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.