കൊച്ചി : മരടിൽ സുപ്രീം കോടതി പൊളിക്കാൻ നിർദേശിച്ച ആൽഫാ സെറീൻ ഫ്‌ളാറ്റുടമ പോൾ രാജ് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കീഴടങ്ങി. പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയതിനെ തുടർന്നാണ് ഇദ്ദേഹം കോടതിയിൽ കീഴടങ്ങിയത്.
തുടർന്ന് പോൾ രാജിനെ അടുത്ത മാസം അഞ്ചുവരെ റിമാൻഡ് ചെയ്തു. അനധികൃത നിർമാണത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് ഫ്‌ളാറ്റ് നിർമാതാക്കളിൽ ഒരാളെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മറ്റുള്ളവർ ഒളിവിൽ പോകുകയായിരുന്നു.
ഇതിനിടെ ക്രൈംബ്രാഞ്ച് ഹാജരാകാൻ ആവശ്യപ്പെട്ട ജെയിൻ ഹൗസിങ് കമ്പനി മാനേജിങ് ഡയറക്ടർ സന്ദീപ് മേത്ത മദ്രാസ് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. ഇദ്ദേഹത്തെ അടുത്തമാസം പതിനെട്ട് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്.