തിരുവനന്തപുരം: സുരേഷ് ഗോപിയുടെ സല്യൂട്ട് വിവാദത്തിന് പിന്നാലെ പലരും സല്യൂട്ടുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഇതിനിടെയാണ് തനിക്കുണ്ടായ രസകരവും എന്നാൽ ചിന്തിപ്പിക്കുന്നതുമായ അനുഭവം മുൻ മന്ത്രി മാത്യു ടി തോമസ് പങ്കുവയ്ക്കുന്നത്. 2006ലെ അച്ചുതാനന്ദൻ സർക്കാരിൻ്റെ ഭാഗമായിരുന്ന സമയത്ത് ഉണ്ടായ അനുഭവമാണ് മുൻ മന്ത്രി പറയുന്നത്.
ഒരു ദിവസം നോർത്ത് ബ്ലോക്കിൽ മന്ത്രിസഭാ യോഗത്തിനെത്തിയപ്പോൾ തനിക്ക് മുമ്പ് വന്ന മൂന്നു മന്ത്രിമാർ പതിവുപോലെ കയറി പോയി. ഓരോരുത്തരെയും വാതിൽക്കൽ നിൽക്കുന്ന കാക്കിധാരികൾ സല്യൂട്ട് ചെയ്തു. ഓരോ മന്ത്രിക്കും ഒരൊന്നൊന്നര സല്യൂട്ട്.
ഒരാൾ ആഞ്ഞു ചവുട്ടി, തോക്കെടുത്തു നെഞ്ചോടടുപ്പിക്കും, അതിൽ ഒറ്റയടി! മറ്റെയാൾ നിവർന്നുനിന്ന് ആഞ്ഞൊരു ചവിട്ടും സല്യൂട്ടും. ആസ്വദിച്ചു പോയാൽ ആരെയും കുറ്റപ്പെടുത്താനാവില്ല.
മുന്നിൽ 3 പേര് കയറിപ്പോയതിനു പിന്നാലെ അന്നത്തെ ഏറ്റവും ജൂനിയർ ആയ താനും.. ചവിട്ടുകളും അടിയും സല്യൂട്ടും ഒക്കെ മുറ പോലെ കിട്ടി.
ഒരു മിനിറ്റിനുള്ളിൽ 4 തവണ സല്യൂട്ട് ചെയ്തു. താൻ വാതിൽ കടന്നു അകത്തേക്ക് കാൽ വച്ചപ്പോഴാണ് കേട്ടത്. ആ പാവങ്ങൾ തമ്മിൽ പറയുന്നു.
"ഈ __മാർ ഒന്നിച്ചിങ്ങു വന്നിരുന്നെങ്കിൽ ഒറ്റ ചവുട്ടിൽ നിർത്താമായിരുന്നു"
ഇതോടെ താൻ ഒറ്റയ്ക്കുള്ള വരവ് നിർത്തിയെന്നും ഒരു കാര്യം താൻ പഠിച്ചുവെന്നും മാത്യു ടി തോമസ് പറയുന്നു.
'ആദരവിലല്ല സല്യൂട്ട്; നിർബന്ധത്താലാണ്!
അതുകൊണ്ടുതന്നെ സല്യൂട്ട് കിട്ടുന്നതിൽ അഹങ്കരിക്കാനൊന്നുമില്ലെന്നും.'
മാത്യു ടി.തോമസിന്റെ കുറിപ്പ് വായിക്കാം
‘2006 ലെ ഒരു മന്ത്രിസഭായോഗ ദിനം. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രി; എന്റെ വകുപ്പ് 'ഗതാഗതം, അച്ചടി, സ്റ്റേഷനറി'. മന്ത്രിസഭാ യോഗത്തിനായി സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ കാറില്‍ വന്നിറങ്ങി. മുന്നില്‍ 3 മന്ത്രിമാര്‍ കയറിപോവുന്നത് കാണാം. (പേരുകള്‍ പറയുന്നില്ല)
ഓരോരുത്തരെയും വാതില്‍ക്കല്‍ നില്‍ക്കുന്ന കാക്കിധാരികള്‍ സല്യൂട്ട് ചെയ്യുന്നു. ഓരോ മന്ത്രിക്കും ഒരൊന്നൊന്നര സല്യൂട്ട്! ഒരാള്‍ ആഞ്ഞു ചവുട്ടി, തോക്കെടുത്തു നെഞ്ചോടടുപ്പിക്കും, അതില്‍ ഒറ്റയടി! മറ്റെയാള്‍ നിവര്‍ന്നുനിന്ന് ആഞ്ഞൊരു ചവിട്ടും സല്യൂട്ടും. ആസ്വദിച്ചു പോയാല്‍ ആരെയും കുറ്റപ്പെടുത്താനാവില്ല.
മുന്നില്‍ 3 പേർ കയറിപ്പോയതിനു പിന്നാലെ അന്നത്തെ ഏറ്റവും ജൂനിയര്‍ ആയ ഞാനും.. ചവിട്ടുകളും അടിയും സല്യൂട്ടും ഒക്കെ മുറ പോലെ എനിക്കും കിട്ടി. ഒരു മിനിറ്റിനുള്ളില്‍ 4 തവണ.. ഹോ! വാതില്‍ കടന്നു അകത്തേക്ക് കാല്‍ വച്ചപ്പോഴാണ് ഞാന്‍ കേട്ടത്.... ആ പാവങ്ങള്‍ തമ്മില്‍ പറയുന്നു.
'ഈ ......മാര്‍ ഒന്നിച്ചിങ്ങു വന്നിരുന്നെങ്കില്‍ ഒറ്റ ചവുട്ടില്‍ നിര്‍ത്താമായിരുന്നു'
കറക്ട്...!
ഞാന്‍ 2 ചുവടു പിന്നിലേക്ക് നടന്നു. സൗമ്യമായി പറഞ്ഞു- 'അടുത്ത തവണ മുതല്‍ ഞാനാരുടെയെങ്കിലും കൂടെ വന്നുകൊള്ളാം'
ആ വാക്ക് ഞാന്‍ പാലിച്ചു- പിന്നീട് മന്ത്രിയായപ്പോഴും.
(മന്ത്രിസഭായോഗങ്ങള്‍ക്കു പോവുമ്പോള്‍)
അവര്‍ എന്നെ ഒരു സത്യം പഠിപ്പിച്ചു..
ആദരവിലല്ല സല്യൂട്ട്; നിര്‍ബന്ധത്താലാണ്!
അതുകൊണ്ടുതന്നെ സല്യൂട്ട് കിട്ടുന്നതില്‍ അഹങ്കരിക്കാനൊന്നുമില്ലെന്നും...
മാത്യു ടി. തോമസിന്റെ കുറിപ്പ് ഇതിനോടകം നൂറു കണക്കിന് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.