കോഴിക്കോട്: പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവർത്തകരെ
അറസ്റ്റ് ചെയ്തതിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ.
പൊലീസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്നും കാനം കോഴിക്കോട്ട് യുഎപിഎ വിരുദ്ധ സെമിനാറിൽ പറഞ്ഞു.
കോഴിക്കോട്ടെ യുഎപിഎ അറസ്റ്റിൽ പൊലീസ് നടത്തുന്നത് വ്യാജപ്രചാരണമാണെന്ന് കാനം ആരോപിച്ചു. കേസിലെ എഫ്ഐആർ പരിശോധിച്ചാൽത്തന്നെ ഇത് വ്യക്തമാകും. മാവോയിസ്റ്റ് - ഇസ്ലാമിക തീവ്രവാദകൂട്ടുകെട്ട് എന്തെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായഭിന്നതകൾ ഉള്ളവരെ വെടിയുണ്ടകൾ കൊണ്ടല്ല നേരിടേണ്ടതെന്നും കാനം
തുറന്നടിച്ചു. പശ്ചിമഘട്ട മേഖലയിൽ മാവോയിസ്റ്റുകൾ പറയത്തക്ക ഭീഷണിയല്ല. ഈ മേഖലയിൽ മാവോയിസ്റ്റുകൾ ഭീഷണിയെന്ന് വരുത്തിത്തീർക്കുന്നതിൽ പൊലീസിന് അവരുടേതായ താൽപര്യങ്ങൾ ഉണ്ടാകും. ചീഫ് സെക്രട്ടറിയും ഇതേ വാദമാണ് ഏറ്റെടുത്തത്. പൊതു സമൂഹം ഇക്കാര്യങ്ങൾ ജാഗ്രതയോടെ വീക്ഷിക്കണം. എഴുന്നേറ്റു നിൽക്കാൻ കഴിയാത്തവരെയാണ് കൊടുംഭീകരരായി ചിത്രീകരിക്കുന്നത് - കാനം പറഞ്ഞു.
ലൈബ്രറികളില്‍ മഹാഭാരതവും, രാമായണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ല. പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത് എങ്ങനെ കുറ്റകരമാകുന്നത്?. രണ്ടു സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ല. യുഎപിഎ ചുമത്തിയ വിദ്യാര്ഥികള്ക്കെതിരേ തെളിവ് ചമയ്ക്കാന്‍ പോലീസ് ശ്രമിക്കുകയാണ്. പോലീസിന്റെ നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്കുന്ന സര്‍ക്കാരുകള്‍ നടപ്പിലാക്കാന്‍ പാടില്ലെന്നും കാനം ചൂണ്ടിക്കാട്ടി.
യുഎപിഎ കേസില്‍ ഇടതുസര്‍ക്കാരിന് രണ്ടഭിപ്രായം പാടില്ല. പോലീസ് റിപ്പോര്‍ട്ട് അതേപടി വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകളെ ബഹുമാനമില്ല. ഇസ്ലാമിക തീവ്രവാദവും മാവോയിസ്റ്റുകളും തമ്മില്‍ കൂട്ടുകെട്ടുണ്ടോയെന്ന് അറിയില്ല. സിപിഐക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ടൊന്നും കിട്ടാറില്ല. പി.മോഹനന് അങ്ങനെ റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടോ എന്ന് അദ്ദേഹം പറയണമെന്നും കാനം പരിഹസിച്ചു.