തൃശൂർ : പുതുക്കാട് പാഴായിയിൽ 4 വയസ്സുകാരി മേബയെ പുഴയിലെറിഞ്ഞു കൊന്ന കേസിൽ സാക്ഷിമൊഴികൾ നിർണായകമായി. ഒരു സാഹചര്യം കിട്ടിയാൽ താൻ മറക്കാനാവാത്ത ഒരു പ്രതികാരം ചെയ്യുമെന്ന് ഷൈലജ ഇടയ്ക്കിടെ പറയുമായിരുന്നെന്നു സാക്ഷികൾ കോടതിയിൽ മൊഴി നൽകി.
കുട്ടിയെ പുഴയിലെറിഞ്ഞ ശേഷം ഷൈലജ അവിടെ കാത്തുനിന്നതും പുഴക്കരയിലേക്കു ചെന്ന കുട്ടിയുടെ അച്ഛനോടും മറ്റു ബന്ധുക്കളോടും കുഞ്ഞിനെ ബംഗാളികൾ കൊണ്ടു പോയതാണെന്നു തെറ്റിദ്ധരിപ്പിച്ച് അവരെ തിരിച്ചയച്ചതും മരണം ഉറപ്പാക്കിയ ശേഷം മാത്രം മടങ്ങിയതും കേട്ടുകേൾവി ഇല്ലാത്ത നീചപ്രവൃത്തിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ജില്ലാ കോടതിയുടെ ചരിത്രത്തിലാദ്യമായി പ്രധാനസാക്ഷികളുടെ വിചാരണയും തെളിവെടുപ്പും വിഡിയോ കോൺഫറൻസ് മുറിയിലിരുന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നടത്തിയതു പ്രത്യേകതയായി.