ശബരിമല : കാസർകോട് നീലേശ്വരത്തു നിന്ന് ദർശനത്തിനെത്തിയതാണ് വാമികയും വര്‍ഷിതും. സഹോദരങ്ങളായ വാമിക മൂന്നാം ക്ലാസിലും വർഷിത് ഒൻപതാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇവിടെ കാക്കിക്കുള്ളിലെ സ്നേഹത്തണൽ അവർ തിരിച്ചറിഞ്ഞു. മുത്തച്ഛൻ ഗോപാലന് ഒപ്പമാണ് എത്തിയത്. രാവിലെ 9ന് ദർശനത്തിനായി തിരുമുറ്റത്ത് ക്യു നിൽക്കുന്നതിനിടെ അദ്ദേഹം തളർന്നു വീണു.
നിമിഷങ്ങൾക്കുള്ളിൽ പൊലീസ് അദ്ദേഹത്തെ താങ്ങിയെടുത്ത് ക്യുവിൽ നിന്നു പുറത്തു കൊണ്ടുവന്നു. മിനിറ്റിനുള്ളിൽ ഡോക്ടറെ വരുത്തി പൾസ് നോക്കിച്ചു. അപ്പോൾ തന്നെ സ്ട്രെച്ചറിൽ കിടത്തി ചുമന്ന് സന്നിധാനം ഗവ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
എന്തു ചെയ്യണമെന്ന് അറിയാതെ കരഞ്ഞു നിന്ന കുട്ടികളെ പൊലീസുകാർ എടുത്ത് തിരിക്കിനിടയിൽ നിന്നു മാറ്റി. വലിയമ്പലത്തിന്റെ ഭിത്തിയോട് ചേർത്ത് തണലുള്ള ഭാഗത്ത് പുൽപ്പായ് വിരിച്ച് അവരെ ഇരുത്തി. ആശ്വാസ വാക്കുകൾ പറഞ്ഞ് സാന്ത്വനിപ്പിച്ചു.
ഭക്ഷണം കഴിച്ചതാണോ എന്നു തിരക്കി. വെള്ളം പോലും കുടിച്ചിട്ടില്ലന്ന് അറിഞ്ഞതോടെ പതിനെട്ടാംപടിയിൽ ഡ്യൂട്ടിക്കു നിൽക്കുന്ന പൊലീസുകാർക്കായി കരുതിയിരുന്ന ഹോർലിക്സ് കൊണ്ടുവന്നു കൊടുത്തു. നിർബന്ധിച്ചു കുടിപ്പിച്ചു.
പിന്നെ അവരെ ദർശനം നടത്തിച്ചു. അതിനു ശേഷം ആശുപത്രിയിൽ കൊണ്ടുപോയി മുത്തച്ഛനെ കാണിച്ചു. സമരക്കാരെ അടിക്കുന്നതും കള്ളന്മാരെ ഇടിക്കുന്നതുമായ പൊലീസിനെയാണ് അവർ ഇതുവരെ കണ്ടത്. മനുഷ്യത്വത്തിന്റെ മുഖമാണ് പൊലീസ് എന്ന് അവർ മനസിലാക്കി.