ഡൽഹി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിയിലെത്തണമെങ്കിൽ കേരളത്തിലെ ബിവറേജസ് ഔട്ട് ലെറ്റുകൾ അടിയന്തിരമായി അടച്ചിടണമെന്ന അഭ്യർത്ഥനയുമായി ലോക മലയാളി നേഴ്‌സുമാരുടെ സംഘടന രംഗത്ത്.
സോഷ്യൽ ഐസൊലേഷൻ മാത്രമാണ് കൊറോണ വൈറസ് വ്യാപനം തടയാനുള്ള ഒന്നാമത്തെ ഉപാധി. കേരളത്തിൽ അതിന് ഏറ്റവും വിഘാദമായി നിൽക്കുന്നത് മദ്യശാലകൾ തുറന്നിട്ടിരിക്കുന്ന സർക്കാർ നടപടിയാണ്.
മദ്യശാലകൾ തുറന്നിട്ട ശേഷം കേരളം മുഴുവൻ അടച്ചിട്ടിട്ട് എന്ത് പ്രയോജനമാണുള്ളതെന്ന് മലയാളി നേഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മദ്യശാലകൾ പൂട്ടിയാൽ മാത്രമേ പ്രതിരോധ പ്രവർത്തനങ്ങളെ ജനം ഗൗരവമായി കാണാൻ തുടങ്ങുകയുള്ളൂ. മദ്യ വിൽപ്പന കേന്ദ്രങ്ങളിലെ തിരക്ക് അപകടകരമായ ഭീഷണിയാണ്.
മദ്യ വിൽപ്പനയിൽ നിന്നുള്ള നികുതി നഷ്ടത്തെയാണ് സർക്കാർ ഭയപ്പെടുന്നതെങ്കിൽ അതിനേക്കാൾ വലിയ വിപത്തായിരിക്കും ഇതുമൂലം സംഭവിക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ. അത് സർക്കാർ മറക്കരുതെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.