ചെന്നൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ ഡ്രൈവറുടെ വീട്ടില്‍ നിന്ന് 16 ലക്ഷം രൂപയിലധികം വിലമതിക്കുന്ന വസ്തുക്കളും കണക്കില്‍പ്പെടാത്ത 22 ലക്ഷം രൂപയും കണ്ടെടുത്തതായി ഇഡി അറിയിച്ചു.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ചെന്നൈയിലെ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ബാലാജിയുമായി ബന്ധപ്പെട്ട ഒമ്പത് ഇടങ്ങളില്‍ ഓഗസ്റ്റ് മൂന്നിനാണ് പരിശോധന നടത്തിയത്. എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട് സര്‍ക്കാരില്‍ വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുകയാണ്. സംസ്ഥാന ഗതാഗത വകുപ്പിലെ തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 14നാണ് ഇഡി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്.
ബാലാജിയുടെ അടുത്ത കൂട്ടാളിയായ എസ്ടി സാമിനാഥന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍/കുറ്റകൃത്യത്തിന്റെ വരുമാനം കൈവശം വച്ചിട്ടുണ്ടെന്നും അവ മറച്ചുവെക്കാനും കൈമാറാനും ശ്രമിക്കുന്നുവെന്നും ഇന്റലിജന്‍സ് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് ഇഡി അറിയിച്ചു.
സാമിനാഥന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍, ഇയാളുടെ ഭാര്യാസഹോദരി ശാന്തി ബിനാമിയായി പ്രവര്‍ത്തിക്കുകയാണെന്നും രേഖകളും വിലപിടിപ്പുള്ള വസ്തുക്കളും അടങ്ങിയ ബാഗുകള്‍ കൊണ്ട് പോകാന്‍ ശ്രമിച്ചതായും കണ്ടെത്തി. ഇതിന് പിന്നാലെയാണ് ഇഡി സംഘം ശാന്തിയുടെ വീട് പരിശോധന നടത്തിയതെന്നും അവര്‍ ഉണ്ടായിരുന്നില്ലെന്നും ഏജന്‍സി പറഞ്ഞു. ബാഗുകള്‍ ശിവ എന്ന് പേരുള്ള ഡ്രൈവര്‍ക്ക് കൈമാറിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് ഏജന്‍സി അറിയിച്ചു.
ശിവയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 22 ലക്ഷം രൂപയും കണക്കിൽപ്പെടാത്ത 16.6 ലക്ഷം രൂപ വിലമതിക്കുന്ന വസ്‌തുക്കളും കണ്ടെത്തിയതായി ഇഡി അവകാശപ്പെട്ടു.