അധ്യാപകനിയമന ക്രമക്കേട്; അണ്ണാ സര്‍വകലാശാലയ്ക്കു കീഴിലുള്ള 295 കോളേജുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ക്രമക്കേടിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ ഗവര്‍ണര്‍ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

author-image
shafeek cm
New Update
anna ucity

ചെന്നൈ: അധ്യാപക നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയില്‍ അണ്ണാ സര്‍വകലാശാലയ്ക്കു കീഴിലുള്ള 295 സ്വകാര്യ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് വൈസ് ചാന്‍സലര്‍ ആര്‍. വേല്‍രാജാണ് നോട്ടീസയച്ചത്.

Advertisment

ഒരേ അധ്യാപകരെത്തന്നെ പല കോളേജുകളില്‍ ഒരേസമയം നിയമിച്ചതിലൂടെ ശമ്പളത്തുകയില്‍ വന്‍ ക്രമക്കേടു നടത്തിയെന്നാണ് പ്രധാന ആരോപണം. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കോളേജുകള്‍ ഒരാഴ്ച സമയം ചോദിച്ചിട്ടുണ്ട്.

പരിശോധനയ്ക്കിടെ സര്‍വകലാശാല അധികൃതര്‍ക്ക് അധ്യാപകരുടെ വ്യാജ ആധാറും പാന്‍കാര്‍ഡും നല്‍കിയതിനെക്കുറിച്ചും കോളേജുകള്‍ വിശദീകരണം നല്‍കേണ്ടിവരും. ക്രമക്കേടിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ ഗവര്‍ണര്‍ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഇതുപ്രകാരം സര്‍വകലാശാല പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതില്‍ അധ്യാപകരുടെ നിയമനത്തില്‍ ക്രമക്കേടു നടത്തിയ 70 കോളേജുകളുടെ വിവരമാണുണ്ടായിരുന്നത്. എന്നാല്‍, വിശദപരിശോധനയ്ക്കുശേഷം 295 കോളേജുകള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. അഴിമതിക്കെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനയായ അരപ്പോര്‍ ഇയക്കമാണ് പരാതിയുമായി രംഗത്തെത്തിയത്. അന്വേഷണമാവശ്യപ്പെട്ട് സംഘടന വിജിലന്‍സിന് പരാതിയും നല്‍കി.

11 വ്യത്യസ്ത എന്‍ജിനിയറിങ് കോളേജുകളില്‍ രണ്ടധ്യാപകരും പത്തെണ്ണത്തില്‍ മൂന്ന് അധ്യാപകരും ഒരേസമയം ജോലിചെയ്യുന്നുണ്ടെന്ന് പരാതിയില്‍ പറയുന്നു. പല അധ്യാപകരും പിഎച്ച്.ഡി. തീസിസിന്റെ വ്യത്യസ്ത തലക്കെട്ടുകള്‍ വ്യാജമായി തയ്യാറാക്കി നല്‍കി.

ഫോട്ടോയും മാറ്റി. ഒരു കോളേജില്‍ താടിയുള്ള ഫോട്ടോയും മറ്റൊന്നില്‍ താടിയില്ലാത്ത ഫോട്ടോയും നല്‍കി അധ്യാപകര്‍ കബളിപ്പിച്ചു.ഫാക്കല്‍റ്റി അംഗങ്ങളെ നിയമിക്കുന്നതിനുള്ള ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിയമനമെന്നും അരപ്പോര്‍ ഇയക്കത്തിന്റെ പരാതിയില്‍ പറയുന്നു.

Advertisment