ഡൽഹി: കോൺഗ്രസിനോട് ഇടഞ്ഞു നിൽക്കുന്ന തിരുവനന്തപുരം എം.പിയും ദേശീയ നേതാവുമായ ശശി തരൂരിന് ബി.ജെ.പി വിദേശകാര്യവുമായി ബന്ധപ്പെട്ട ഉന്നത പദവി നൽകുമെന്ന് സൂചന.
പാർട്ടിക്ക് വിരുദ്ധമായി തുടർച്ചായായി നിലപാടുകളെടുക്കുകയും കോൺഗ്രസ് നേതൃത്വത്തിന് ഇഷ്ടക്കാരനല്ലാതാവുകയും ചെയ്ത തരൂരിനെ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ അമേരിക്കയിലേക്കടക്കം പോവുന്ന സംഘത്തിന്റെ തലവനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് തരൂരിന് ഉന്നത പദവി വാഗ്ദാനം ചെയ്തതായ വിവരം പുറത്തുവരുന്നത്.
വിദേശകാര്യ വകുപ്പുമായി ബന്ധപ്പെട്ട പദവിയെന്നാണ് അഭ്യൂഹം. തരൂരിലെ അമേരിക്കയിലോ ബ്രിട്ടണിലോ അംബാസിഡറാക്കുമെന്ന് അഭ്യൂഹം പ്രചരിക്കുന്നുണ്ട്. അതല്ല, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി പോലെ നിർണായക ഏജൻസികളുടെ തലപ്പത്താണോ തരൂരിനെ അവരോധിക്കുക എന്നതാണ് ചർച്ചാവിഷയം.
തരൂർ കളംമാറി ബിജെപിയിലെത്തിയാൽ വിദേശകാര്യ സഹമന്ത്രിയാക്കുമെന്ന പ്രചാരണം നേരത്തേയുണ്ടായിരുന്നു. എന്നാൽ തരൂർ വിദേശകാര്യ മന്ത്രിയായിരിക്കെ അദ്ദേഹത്തിന് കീഴിൽ പ്രവർത്തിച്ച എസ്. ജയ്ശങ്കർ മന്ത്രിയായിരിക്കെ, തരൂരിനെ അതിനു താഴെ നിയോഗിക്കില്ലെന്നാണ് സൂചന.
/sathyam/media/media_files/2025/05/21/VvN13f6Erv4e8ejmCDNX.jpg)
കാബിനറ്റ് റാങ്കോടെ ഓണററി പദവിയായിരിക്കും തരൂരിന് കേന്ദ്രം നൽകുകയെന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ തിരുവനന്തപുരത്തെ എം.പി സ്ഥാനം ഒഴിയേണ്ടി വരില്ല. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്-മോദി കൂടിക്കാഴ്‌ച മുതൽ അടുത്ത കാലത്ത് ശശി തരൂർ പാർട്ടിയെ വെട്ടിലാക്കി കേന്ദ്രത്തെ അനുകൂലിച്ച പ്രസ്‌താവനങ്ങളെല്ലാം അന്താരാഷ്‌ട്ര പ്രാധാന്യമുള്ള വിഷയങ്ങളിലായിരുന്നു.
കേന്ദ്രസർക്കാരിനെ പിന്തുണച്ച് തുടർച്ചയായി തരൂർ രംഗത്തെത്തുന്നതാണ് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയമായ പദവി തരൂരിന് നൽകുമെന്ന ചർച്ചയ്ക്ക് വഴിതുറന്നത്.
യു.എസ് അടക്കം വിദേശരാജ്യങ്ങളിൽ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാൻ തരൂരിനെ നിയോഗിച്ചത് കോൺഗ്രസിന്റെ നിർദ്ദേശം അവഗണിച്ചാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതും രാഷ്‌ട്രീയത്തിന് ഉപരിയായുള്ള പദവി നോട്ടമിട്ടെന്ന അഭ്യൂഹം ശക്തമാക്കുന്നതാണ്.
/sathyam/media/media_files/9PqRnTYEB7ZpuKyHjBad.jpg)
യു.എന്നിൽ അണ്ടർ സെക്രട്ടറി പദവിയിലിരിക്കെ 2006ൽ മത്സരിച്ച് തോറ്റ ഐക്യരാഷ്‌ട്ര സെക്രട്ടറി ജനറൽ പദവിയിലേക്ക് തരൂർ വീണ്ടുമെത്താൻ സാദ്ധ്യതയില്ല. 2026ൽ കാലാവധി കഴിയുന്ന ഇപ്പോഴത്തെ സെക്രട്ടറി ജനറലിന്റെ പിൻഗാമി യു.എൻ ധാരണ പ്രകാരം ലാറ്റിൻ അമേരിക്കയിൽ നിന്നാകും. അതു കഴിഞ്ഞ് ആഫ്രിക്കൻ പ്രാതിനിധ്യം. ഏഷ്യയ്‌ക്ക് 2045ൽ മാത്രമാണ് അവസരം.
തരൂരിനെ പാശ്ചാത്യ രാജ്യങ്ങളിലൊന്നിൽ ഇന്ത്യയുടെ സ്ഥാനപതിയാക്കുന്നതാണ് സജീവ പരിഗണനയിൽ. ട്രംപ് അടക്കമുള്ള ലോകനേതാക്കളുമായി അടുത്ത ബന്ധമാണ് തരൂരിനുള്ളത്. ഈ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്താൻ അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതിയായി തരൂരിനെ നിയോഗിച്ചാലും അൽഭുതപ്പെടേണ്ടതില്ല.
നേരത്തേ ട്രംപ്-മോദി കൂടിക്കാഴ്‌ചയെ പിന്തുണച്ച തരൂരിന് പാർട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. അതിനു ശേഷമാണ് 1971ൽ ഇന്ദിരാഗാന്ധി പാകിസ്ഥാനെതിരെ നടത്തിയ നീക്കങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസക്തമല്ലെന്ന അടുത്ത പ്രസ്‌താവന വന്നത്.
കോൺഗ്രസിനെ പ്രഹരിക്കാനുള്ള അവസരം നഷ്‌ടമാക്കാതെ കേന്ദ്രസർക്കാർ തരൂരിനെ സർവകക്ഷി സംഘത്തെ നയിക്കാനുള്ള ചുമതലയും ഏൽപ്പിച്ചു. അതേസമയം, ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ തുടങ്ങിയവരെപ്പോലെ ബി.ജെ.പി ക്യാമ്പിലേക്ക് പോകാനിടയുള്ളതിനാൽ തരൂരിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന വാദവും ഉയരുന്നുണ്ട്.