ഡല്‍ഹി: ഇന്ത്യയിൽ കഴിയുന്ന മുസ്ലിങ്ങൾ അല്ലാത്ത അഭയാർഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കി.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നെത്തി ഗുജറാത്ത്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്ന അഭയാർത്ഥികൾക്കാണ് ഉത്തരവ് പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാവുന്നത്.
1955ലെ പൗരത്വ നിയമത്തിൽ നിന്നുള്ള വകുപ്പുകൾ പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2019ൽ കൊണ്ടുവന്ന പൗരത്വ ഭേദഗതിക്ക് ചട്ടങ്ങൾ നിശ്ചയിക്കുന്നതിന് മുൻപാണ് കേന്ദ്രത്തിന്റെ നടപടി.
2019ലാണ് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി പാസാക്കുന്നത്. ഇതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
2019ലെ പുതിയ പൗരത്വ ഭേദഗതി നിയമം പ്രകാരം ഡിസംബർ 31, 2014 വരെ ഇന്ത്യയിൽ എത്തിയ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യൻ, സിഖ്, പാർസി, ജൈന, ബുദ്ധ മത വിശ്വാസികൾക്കാണ് പൗരത്വം നൽകുക.