ബംഗാളിൽ ബിജെപിയുടെ വമ്പൻ റാലിയിൽ വച്ച് നടൻ മിഥുൻ ചക്രവർത്തി ബി.ജെ.പിയിൽ ചേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നതിന് തൊട്ട്മുമ്പായിരുന്നു ഇത്. കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ മോദിയുടെ പ്രസംഗത്തിനായി കാത്തിരുന്ന വലിയ ജനക്കൂട്ടത്തെ ആവേശം കൊള്ളിച്ചുകൊണ്ട് ബംഗാളികളുടെ പ്രിയ നടൻ തന്റെ സിനിമകളിലെ ചില ‘പഞ്ച് ഡയലോഗുകൾ’ പറഞ്ഞു.
“ഒരു ബംഗാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ ഡയലോഗുകൾ നിങ്ങൾ ഇഷ്ടപ്പെടുന്നുവെന്ന് എനിക്കറിയാം,” അദ്ദേഹം പറഞ്ഞു, തുടർന്ന് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഒറ്റവരി ഡയലോഗുകളിൽ ചിലത് കണികൾക്കായി പറഞ്ഞു.
“ഒരു ഇടി മതി ബോഡി ശ്മശാനത്തിൽ എത്താൻ” അദ്ദേഹം തന്റെ 2006 ലെ ഹിറ്റ് ചിത്രമായ എംഎൽഎ ഫതാകെഷ്ടോയിൽ നിന്നുള്ള പഞ്ച് ഡയലോഗ് പറഞ്ഞു.
“നിരുപദ്രവകാരിയായ പാമ്പായി എന്നെ തെറ്റിദ്ധരിക്കരുത്, ഞാൻ ഒന്നാംതരം ഒരു മൂർഖനാണ്, ഒരു കൊത്ത് മതി പടമാകാൻ.” തന്റെ പുതിയ ഡയലോഗ് ആണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു.
കുർത്തയും തൊപ്പിയും സൺഗ്ലാസും ധരിച്ച ദേശീയ അവാർഡ് ജേതാവ് ബിജെപി പതാക സ്വീകരിച്ച് കാണികൾക്ക് നേരെ കൈവീശി.
ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതുപോലെയാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാനമന്ത്രി. ഞാൻ അദ്ദേഹവുമായി വേദി പങ്കിടുന്നു. ഇത്രയും വലിയ റാലിയുടെ ഭാഗമാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. നമ്മുടെ സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങൾക്കായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചു, ആ ആഗ്രഹം ഇനി യാഥാർഥ്യമാകും.” മിഥുൻ ചക്രവർത്തി പറഞ്ഞു.