തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർഭരണം ഉണ്ടാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. സംസ്ഥാനത്ത് ഒരു തുടർ ഗവൺമെന്റ് ഉണ്ടാകാൻ പോകുന്നു. അത് യുഡിഎഫിനെ ഭയപ്പെടുത്തുകയാണ്. അതോടെ യുഡിഎഫ് ഇല്ലാതാകും. അത്തരം രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഈ അഞ്ചുവർഷം മാത്രമല്ല, പിന്നീടും ഈ ഗവൺമെന്റിന് തുടർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് ഇ.പി ജയരാജൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇടതുമുന്നണിയുടെ അടിത്തറ വികസിക്കുകയാണ്. യുഡിഎഫിന് പിന്നിൽ അണിനിരന്നിരുന്ന ജനങ്ങൾ ഇടതുമുന്നണിയിലേക്ക് വരുന്നുണ്ട്. യുഡിഎഫിന് പഴയപോലുള്ള മുന്നണിയായി നിലനിൽക്കാനാകില്ല. അവർ എല്ലുംതോലുമായി മാറും. ഇപ്പോൾ കക്ഷികൾ ആരെങ്കിലും വരുമെന്ന് പറയുന്നില്ല. പക്ഷേ, അവർക്കൊപ്പമുള്ള അണികൾ വലിയതോതിൽ എൽഡിഎഫിലേക്ക് വരും. പി.ജെ.ജോസഫ് സർക്കാരിനെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.
കേരളത്തിൽ യുഡിഫ് ദുർബലപ്പെടുകയാണ്. സർക്കാരിനും മുഖ്യമന്ത്രിക്കും വലിയ അംഗീകാരം. ഈ ഗവൺമെന്റായതുകൊണ്ട് കേരളം രക്ഷപ്പെട്ടു എന്നാണ് ജനങ്ങൾ പറയുന്നത്. സർക്കാർ ജീവനക്കാരോട് ആറു ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷം ഹൈക്കോടതിയിൽ പോയി. ജനക്ഷേമ പദ്ധതികളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തി കേരളത്തെ തകർക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം.
പ്രളയകാലത്തു ചെയ്തതു തന്നെ ഇപ്പോഴും ചെയ്യുന്നു. ജനങ്ങൾക്കെതിരേയാണ് പ്രതിപക്ഷത്തിന്റെ യുദ്ധം. ജനങ്ങൾ യുഡിഎഫിനെ കൈവിടുന്നു. യുഡിഎഫ് തകരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് എന്തൊക്കെയോ വിളിച്ചു പറയുന്നത്. അതുകൊണ്ട് അവർ രക്ഷപ്പെടില്ലെന്നു മാത്രമല്ല, കൂടുതൽ അപകടത്തിലേക്ക് പോകുമെന്നും ജയരാജൻ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ്കാലത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഈ സർക്കാരിനായി. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ ഭൂരിഭാഗവും നിറവേറ്റാനായി. രണ്ടു പ്രളയങ്ങളും നിപയും ഇപ്പോൾ കോവിഡും മുന്നേറ്റത്തെ തടസ്സപ്പെടുത്തി. ഇവയെ അതിജീവിച്ച് മുന്നോട്ടു പോകാനാണ് ശ്രമം. ജനങ്ങളെ ഉൾപ്പെടുത്തി, അവരുടെ സഹകരണത്തോടെയായിരുന്നു അതിജീവനം.
മുഖ്യമന്ത്രി ആകുന്നതിനു മുൻപേയും പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ആക്രമണം ഉണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോഴും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരേ അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച് അധിക്ഷേപിച്ചിരുന്നു. അതൊന്നും തെളിയിക്കാനായില്ല. ഇപ്പോഴും അതുതന്നെയാണ് യുഡിഎഫ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ മകളെപ്പോലും അധിക്ഷേപിക്കുന്ന നീചമായ രാഷ്ട്രീയമാണ് യുഡിഎഫിന്റേത്. അവർ നേരത്തെ ഉന്നയിച്ച എന്തെങ്കിലും തെളിയിക്കാനായോ. അവർക്ക് അസഹിഷ്ണുതയാണെന്നും ജയരാജൻ പറഞ്ഞു