കോഴിക്കോട്: യു.എ.ഇ വിമാന കമ്പനികളുടെ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിതമായ് ഏർപ്പെടുത്തിയ വിലക്ക് തിരിച്ചു വരാൻ തയ്യാറായ ആയിരക്കണക്കിന് പ്രവാസികളെ നടുക്കടലിലാക്കിയ പോലെയാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും എം.കെ രാഘവൻ എം.പി. ഇതു സംബന്ധിച്ച് ഇടപെടൽ ആവശ്യപ്പെട്ട് അദ്ദേഹം വിദേശകാര്യ മന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും അടിയന്തര സന്ദേശം അയച്ചു.
ഇത്തിഹാദ് എയര്‍വെയ്സ്, എയര്‍ അറേബ്യ, എമിറേറ്റ്‌സ്, ഫ്‌ളൈദുബായ് തുടങ്ങിയ കമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾക്കാണ് അനുമതി നിഷേധിച്ചത്. മലയാളികൾ ഉൾപ്പെടെ നിരവധി യാത്രക്കാരുടെ മടക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ശനിയാഴ്ച ഉച്ചക്ക് 14.20ന് അബൂദബിയില്‍ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന അബൂദബി കെ.എം.സി.സി ചാര്‍ട്ടേഡ് ചെയ്ത ഇത്തിഹാദ് എയര്‍വേയ്‌സിന്റെ EY-254 വിമാനത്തിനുള്ള അനുമതി അവസാന നിമിഷം റദ്ദാക്കിയതോടെയാണ് വിലക്ക് വിവരം അറിഞ്ഞത്.
അഞ്ചു കുട്ടികളും 178 മുതിര്‍ന്നവരും ഉള്‍പ്പെടെ 183 യാത്രക്കാരാണ് അവസാന നിമിഷം യാതൊരു മുന്നറിയിപ്പുമില്ലാതെ യാത്ര മുടങ്ങി ബുദ്ധിമുട്ടിലായത്. തൊഴിൽ നഷ്ടപ്പെട്ടവർ, visaa കാലാവധി കഴിഞ്ഞവർ, ഗർഭിണികൾ തുടങ്ങി ഏറ്റവും അർഹരായ ആളുകൾ അടങ്ങിയ സംഘമാണ് നാട്ടിലേക്ക് മടങ്ങാനിരുന്നത്.
ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നതിനുള്ള അനുമതി ഈ വിമാനങ്ങൾക്ക് നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കാൻ അധികൃതർ തയ്യാറാവണം. വിലക്ക് നീക്കി യാത്ര പുന:രാരംഭിച്ച് പ്രവാസി കുടുംബങ്ങളുടെ ആശങ്കയകറ്റാൻ പ്രവാസി വകുപ്പുൾപ്പെടെ ഇടപെടണമെന്നും എം.കെ രാഘവൻ എം.പി ആവശ്യപ്പെട്ടു.
ദുബായ്. എം.കെ.രാഘവൻ എം.പി.യുടെ നിലപാടിനെ ഇൻക്കാസ് യു.എ.ഇ കമ്മിറ്റി ജനറൽ സിക്രട്ടറി പുന്നക്കൻ മുഹമ്മദലി സ്വാഗതം ചെയ്തു.കേന്ദ്ര സർക്കാറിനെ നടപടി പിൻവലിക്കുന്നതോടൊപ്പം ഗൾഫ് നാടുകളിൽ റഗുലർ വിമാന സാധാരണ പോലെ തുടങ്ങണമെന്നും, പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറിൻ്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഇൻക്കാസ് ജനറൽ സിക്രട്ടറി ആവശ്യപ്പെട്ടു'