Advertisment

പൊതുവേദിയില്‍ ഉദ്ധവിന് വേണ്ടി കരഞ്ഞ എം.എല്‍.എ വിശ്വാസവോട്ടെടുപ്പില്‍ ഷിന്‍ഡെക്കൊപ്പം

New Update

publive-image

മുംബൈ: ഉദ്ധവ് താക്കറെക്ക് വേണ്ടി ക്യാമറകളുടെ മുന്നില്‍ കരഞ്ഞ എം.എല്‍.എ വിശ്വാസവോട്ടെടുപ്പില്‍ ഉദ്ധവിനെ ചതിച്ചു. ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിന് ഭൂരിക്ഷമുള്ള സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നപ്പോള്‍ ഉദ്ധവ് പക്ഷക്കാരനായ എം.എല്‍.എ സന്തോഷ് ബംഗാര്‍ ഉദ്ധവിന് പ്രതികൂലമായി വോട്ട് ചെയ്തു. ഒരാഴ്ച മുമ്ബ് ഏക്നാഥ് ഷിന്‍ഡെ വിമത നീക്കം നടത്തിയപ്പോള്‍ ഉദ്ധവിന് വേണ്ടി പൊതുവേദിയില്‍ കരഞ്ഞയാളാണ് സന്തോഷ് ബംഗാര്‍.

ഏക്നാഥ് ഷിന്‍ഡെ പക്ഷക്കാരായ എം.എല്‍.എമാര്‍ കഴിയുന്ന ഹോട്ടലില്‍ കഴിഞ്ഞ രാത്രിയാണ് സന്തോഷെത്തിയത്. സന്തോഷ് ബംഗാര്‍ ഏക്നാഥ് ഷിന്‍ഡെക്ക് വോട്ട് ചെയ്തപ്പോള്‍ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. മറെറാരു എം.എല്‍.എയായ ശ്യാം സുന്ദര്‍ ഷിന്‍ഡെയും അവസാന നിമിഷം കൂറുമാറി വോട്ട് ​ചെയ്തു. 286 ല്‍ 164 വോട്ടുകള്‍ നേടി ഷി​ന്‍ഡെ പക്ഷം ഭൂരിപക്ഷം തെളിയിച്ചു.

വിമത ക്യാമ്ബിലേക്ക് ​എം.എല്‍.എമാര്‍ പോകുന്നത് തടയാന്‍ ഉദ്ധവ് പരിശ്രമിക്കുന്നതിനിടെ ജൂണ്‍ 24നായിരുന്നു പൊതുവേദിയില്‍ സന്തോഷ് ബംഗാര്‍ ഉദ്ധവിന് വേണ്ടി കരഞ്ഞത്. സന്തോഷ് തന്നെയാണ് 24ന് ആ വിഡിയോ ട്വീറ്റ് ചെയ്തിരുന്നത്. സ്വന്തം മണ്ഡലത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് കരഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി ഉദ്ധവിന് പിന്തുണ തേടുന്ന വിഡിയോ ആയിരുന്നു അത്.

ഉദ്ധവിനോട് ചെയ്യുന്നത് വഞ്ചനയാണെന്നും ഷിന്‍ഡെ അടക്കമുള്ളവര്‍ തിരികെ വരണമെന്നുമായിരുന്നു കരഞ്ഞു​കൊണ്ട് അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നത്. അദ്ദേഹത്തിന്റെ അണികളിലൊരാള്‍ കണ്ണുനീര്‍ ഒപ്പിക്കൊടുക്കുന്നതും വിഡിയോയിലുണ്ട്. ഉദ്ധവ് താക്കറെ, ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം അണികളില്‍ നിന്ന് കൈയടിയും വാങ്ങിയിരുന്നു.

Advertisment