കണ്ണൂര്‍: കണ്ണൂരില്‍ അമ്മയേയും മകളേയും കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പുലിക്കുരുമ്പയിലാണ് സംഭവം. പുല്ലംവനത്തെ മനോജിന്‍റെ ഭാര്യ സജിത, എട്ടു വയസുള്ള മകള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ട് ആറ് മണിയോടെയാണ് സജിതയെയും മകളെയും വീടിനുളളിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ട് വയുകാരിയായ മകളെ കുളിമുറിക്കുളളിലെ ടാപ്പില്‍ കെട്ടിത്തൂക്കിയ നിലയിലും അമ്മയെ സമീപത്ത് തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം സജിത ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കുന്ന കുറിപ്പും വീടിനുളളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
മൂത്ത മകനെ ഐസ്‌ക്രീം വാങ്ങാനായി കടയിൽ പറഞ്ഞയച്ച ശേഷമാണ് സംഭവം നടന്നത്. സംഭവസമയത്ത് ഭർത്താവ് മനോജ് ഒരു കിലോമീറ്റർ അകലെ പെയിന്റിംഗ് ജോലി ചെയ്യുകയായിരുന്നു. കടയിൽ നിന്ന് മകൻ തിരിച്ചെത്തിയപ്പോൾ വീട് അടഞ്ഞു കിടക്കുന്നതായി കണ്ടു. തുടർന്ന് മനോജിനെ വിളിച്ചു വരുത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.കുടിയാന്മല പൊലീസ് സ്ഥലത്തെത്തി.