Advertisment

പാലില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയ ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ; കുളിമുറിയില്‍ എത്തിച്ച് തലയും കൈകാലുകളും വെട്ടിമാറ്റി ; ശരീരത്തിലെ ആന്തരികാവയവങ്ങള്‍ പോലും മുറിച്ചു മാറ്റിയ ശേഷമാണ് മകനെ മൂന്നു ചാക്കുകളിലാക്കി രണ്ട് പൊട്ടക്കിണറുകളിലും ആറ്റിലും തള്ളിയത് ; ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശം കൊലയ്ക്ക് മുമ്പ് പലതവണ കണ്ടിരുന്നു ; കമ്പത്തെ ഞെട്ടിച്ച അരുംകൊലയില്‍ അമ്മയുടെ മൊഴി ഇങ്ങനെ...

New Update

കുമളി :  തമിഴ്നാട്ടിലെ കമ്പത്ത് യുവാവിനെ കൊലപ്പെടുത്തി തലയും കൈകാലുകളും വെട്ടി മാറ്റി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച സംഭവത്തിൽ ലഹരിമരുന്നിന് അടിമപ്പെട്ട മകന്റെ ശല്യം സഹിക്കാനാകാതെയാണു കൊല നടത്തിയതെന്ന് അറസ്റ്റിലായ അമ്മയുടെ മൊഴി. കമ്പം നാട്ടുക്കൽത്തെരുവിൽ വിഘ്നേശ്വരൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിഘ്നേശ്വരന്റെ അമ്മ സെൽവി (49), സഹോദരൻ വിജയഭാരത്(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

പാലിൽ ഉറക്കഗുളിക കലർത്തി നൽകിയശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് അമ്മ സെൽവി പൊലീസിനോടു പറഞ്ഞു. കുളിമുറിയിൽ എത്തിച്ച് മൃതദേഹത്തിന്റെ തലയും കൈകാലുകളും വെട്ടി മാറ്റിയെന്നും ഇതിനു ശേഷമാണു ചാക്കിലാക്കിയതെന്നും സെൽവിയും ഇളയമകൻ വിജയഭാരതും മൊഴി നൽകി.

ശരീരത്തിലെ ആന്തരികാവയവങ്ങൾ പോലും മുറിച്ചു മാറ്റിയ ശേഷമാണു 3 ചാക്കുകളിലായി രണ്ടു പൊട്ടക്കിണറ്റിലും ആറ്റിലും തള്ളിയത്. ഞായറാഴ്ച രാത്രിയിലാണു തലയും കൈകാലുകളും വെട്ടി മാറ്റിയ ഉടൽ മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു വൈഗയിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണു വിജയഭാരത് വീട്ടിലെത്തിയത്. തുടർന്നാണു സഹോദരനെ കൊലപ്പെടുത്താൻ ഇയാൾ പദ്ധതി ആസൂത്രണം ചെയ്തത്.

അന്നു വൈകിട്ടാണു വിഘ്നേശ്വരനു പാലിൽ ഉറക്കഗുളിക കലർത്തി അമ്മ സെൽവി നൽകിയതെന്നു പൊലീസ് പറഞ്ഞു. എൻജിനീയറിങ് ബിരുദധാരിയായ വിഘ്നേശ്വരൻ ലഹരിമരുന്നിന് അടിമയായതിനെത്തുടർന്ന് ജോലി ഉപേക്ഷിച്ചിരുന്നു. കോയമ്പത്തൂരിൽ താമസമാക്കിയിരുന്ന വിഘ്നേശരൻ, വിജയഭാരതിന്റെ വിവാഹവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപാണു നാട്ടിൽ എത്തിയത്. ഈ മാസം ഏഴിനായിരുന്നു വിജയഭാരതിന്റെ വിവാഹം.

വിവാഹ ശേഷം വിജയഭാരതിന്റെ ഭാര്യയെ അടുത്ത ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷം വിജയഭാരത് കോയമ്പത്തൂരിൽ ജോലിക്കു പോയി. മൃതദേഹം ആരും കണ്ടെത്താതിരിക്കാനാണ് കൊലപാതകത്തിനു ശേഷം അവയവങ്ങൾ മുറിച്ചുമാറ്റി വിവിധ സ്ഥലങ്ങളിൽ തള്ളിയത്. കമ്പം ടൗണിൽ നിന്ന് വിവിധ ദിശകളിലേക്കുള്ള വഴികളിലാണ് ഇവ ഉപേക്ഷിച്ചത്.

തല കെകെ പെട്ടി റോഡിൽ ഒരു പൊട്ടക്കിണറ്റിലും കൈകാലുകൾ കമ്പത്ത് നിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള കിണറ്റിലുമാണ് ഉപേക്ഷിച്ചത്. ഇവ രണ്ടും പൊലീസ് ഇന്നലെ കണ്ടെടുത്തു. ചാക്കിൽ കെട്ടിയ ഉടൽ ഉപേക്ഷിക്കാൻ ചുരുളിപ്പെട്ടിയിൽ എത്തിയ ഇവരെ കണ്ട മീൻപിടിത്തക്കാർ നൽകിയ മൊഴിയും കമ്പം ടൗണിൽ പൊലീസ് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങളുമാണു പിടികൂടാൻ സഹായകമായത്. ഇന്നലെ രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും റിമാൻഡ് ചെയ്തു.

ദൃശ്യം എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായ ‘പാപനാശം’, കൊല നടത്തുന്നതിനു മുൻപു പല തവണ കണ്ടിരുന്നതായി വിജയഭാരത് പൊലീസിനു മൊഴി നൽകി.കൊലപാതകത്തിനു ശേഷം മൃതദേഹം മറവു ചെയ്തിട്ട് ഒന്നും സംഭവിക്കാത്ത വിധത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാനായിരുന്നു അമ്മയുടെയും ഇളയ മകനായ വിജയഭാരതിന്റെയും പദ്ധതി.

ഞായർ രാത്രി പത്തരയോടെ കമ്പം – ചുരുളിപ്പെട്ടിൽ റോഡിൽ വിഘ്നേശ്വരന്റെ മൃതദേഹത്തിന്റെ ഉടൽ ഉപേക്ഷിക്കാൻ എത്തിയപ്പോഴാണ് ഇവിടെ മീൻ പിടിക്കാൻ പുഴയോരത്ത് കാത്തിരുന്ന 2 പേർ ഇവരെ കണ്ടത്.

രാത്രി വൈകിയ വേളയിൽ ഒരു സ്ത്രീയും പുരുഷനും ബൈക്കിൽ എത്തി ചാക്കുകെട്ട് വെള്ളത്തിൽ ഉപേക്ഷിക്കുന്നതിൽ സംശയം തോന്നിയ ഇവർ ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കുകയും വിവരങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. ഭർത്താവ് മരിച്ചതിനു വീട്ടിൽ നടത്തിയ പൂജകളുടെ അവശിഷ്ടങ്ങളാണ് ഇതെന്നായിരുന്നു മറുപടി. ചാക്കുകെട്ട് ഇവർ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും വെള്ളമൊഴുക്ക് കുറവായിരുന്നു.

Advertisment