മുംബൈ : പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട കാറിന്റെ ഉടമയെന്നു വെളിപ്പെടുത്തിയ ആൾ കടലിടുക്കിൽ മരിച്ച നിലയിൽ. താനെ സ്വദേശിയായ സ്പെയർ പാർട്സ് വ്യാപാരി മൻസുക് ഹിരണിന്റെ (45) മൃതദേഹമാണു കണ്ടെത്തിയത്.
എന്നാൽ, കാറിന്റെ യഥാർഥ ഉടമ മൻസുക് അല്ലെന്നും ഇന്റീരിയർ ജോലികൾക്കായി ഉടമ അദ്ദേഹത്തെ ഏൽപിച്ചതാണെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് വെളിപ്പെടുത്തിയതോടെ കേസിലെ ദുരൂഹതയേറി.
കഴിഞ്ഞമാസം 25നു രാത്രിയാണ് 20 ജലറ്റിൻ സ്റ്റിക്കുകളും അംബാനിക്കെതിരെ ഭീഷണിക്കത്തും സഹിതം കാർ കണ്ടെത്തിയത്. തുടർന്ന്, മോഷണം പോയ തന്റെ കാറാണിതെന്ന് അറിയിച്ച് മൻസുക് രംഗത്തെത്തി. കാർ കാണാനില്ലെന്നു പൊലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കി.
പ്രധാന സാക്ഷിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം എൻഐഎയ്ക്കു കൈമാറണമെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസുമായുള്ള മൻസുകിന്റെ ബന്ധം സംശയകരമാണെന്നും ആരോപിച്ചു. റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതു വാസെയാണ്.