Advertisment

ഒരു ഡാമിന് നിശ്ചയിച്ചിട്ടുള്ള ആയുസ്സിന്റെ ഇരട്ടിയിലും കൂടുതലായി മുല്ലപ്പെരിയാറിന്റെ പഴക്കം; ലൈം സ്‌റ്റോണും സുർക്കി മിശ്രിതവും ചേർത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്; ഈ സാങ്കേതിക വിദ്യയിൽ നിർമ്മിക്കപ്പെട്ട ഡാമുകളിൽ ലോകത്ത് നിലനിൽക്കുന്ന ഏക ഡാം മുല്ലപ്പെരിയാറാണ്; ഭീഷണിയുയർത്തുന്ന മറ്റൊരു വസ്തുത ഇത് നിലനിൽക്കുന്നത് അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് എന്നതാണ്; റിക്ടർ സ്കെയിലിൽ 6 മാഗ്നിറ്റ്യൂഡ് വരുന്ന ഭൂകമ്പത്തെ അതിജീവിക്കാൻ മുല്ലപ്പെരിയാറിന് കഴിയില്ല; ഇത്ര പോലും പഴക്കമില്ലാത്ത മോർവി അണക്കെട്ട് 1979 ൽ തകർന്നപ്പോൾ 15000 പേരാണ് മരിച്ചത്; തിരുമേനി എഴുതുന്നു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തിരുമേനി

Advertisment

publive-image



മുല്ലപ്പെരിയാർ കേരളത്തെ ദുരന്ത ഭൂമിയാക്കുമോ ?

ഏതാനും ദിവസങ്ങളായി കേരളത്തിലെ പ്രധാന ചർച്ചാ വിഷയം മുല്ലപ്പെരിയാർ അണക്കെട്ടാണ്.

ഈ അണക്കെട്ട് തകർന്നാൽ ഉണ്ടാകാവുന്ന ദുരന്തം അതിഭീകരമായിരിക്കും. കേരളത്തിലെ അഞ്ചു ജില്ലകൾ ഭൂപടത്തിൽ നിന്ന് മായ്ക്കപ്പെടും. ഏകദേശം 35 ലക്ഷത്തോളം ആൾക്കാർ മരണപ്പെടും.

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണോ?

ഒറ്റവാക്കിൽ അല്ല എന്നാണ് ഉത്തരം. ഒന്നാമതായി ഇതിന്റെ കാലപ്പഴക്കം. 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ നിലനിൽപ് ഭീഷണിയിലാണെന്നും അടിയന്തിരമായി ഡാം ഡീകമ്മീഷൻ ചെയ്യണമെന്നും യു എൻ. വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയിട്ട് വർഷങ്ങളായി. ഒരു ഡാമിന് നിശ്ചയിച്ചിട്ടുള്ള ആയുസ്സിന്റെ ഇരട്ടിയിലും കൂടുതലായി ഈ ഡാമിന്റെ പഴക്കം.

ചൂണ്ടിക്കാണിക്കപ്പെട്ട മറ്റൊരു വസ്തുത ഇതിന്റെ നിമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ്. ലൈം സ്‌റ്റോണും സുർക്കി മിശ്രിതവും ചേർത്താണ് മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയിൽ നിർമ്മിക്കപ്പെട്ട ഡാമുകളിൽ ലോകത്ത് നിലനിൽക്കുന്ന ഏക ഡാം മുല്ലപ്പെരിയാറാണ്.

ഭീഷണിയുയർത്തുന്ന മറ്റൊരു വസ്തുത ഇത് നിലനിൽക്കുന്നത് അതീവ ഭൂകമ്പ സാധ്യതയുള്ള മേഖലയിലാണ് എന്നതാണ്. റിക്ടർ സ്കെയിലിൽ 6 മാഗ്നിറ്റ്യൂഡ് വരുന്ന ഭൂകമ്പത്തെ അതിജീവിക്കാൻ മുല്ലപ്പെരിയാറിന് കഴിയില്ല എന്നാണ് യു.എൻ. വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്. റിക്ടർ സ്കെയിൽ അളവ് 4.5 വന്ന ഭൂകമ്പം ഈ മേഖലയിൽ ഇതിനോടകം ഉണ്ടായിട്ടുണ്ട്. 1988 ജൂൺ 7 ന് ആണ് ഈ ഭൂകമ്പം ഉണ്ടായത്. ഡാം റിസർവോയറിലെ ജലത്തിന്റെ മർദ്ദവും ഭൂകമ്പ സാധ്യതയേറ്റുന്ന ഘടകമാണ്.

മുല്ലപ്പെരിയാറിന് ഭീഷണി ഉയർത്തുന്ന മറ്റ് ഘടകങ്ങൾ വൃഷ്ടിപ്രദേശത്തെ ഉർവനങ്ങളിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലും ഉരുൾ പൊട്ടലുമാണ്. ഇത് അണക്കെട്ടിലെ മർദ്ദം ഉയർത്തുന്നു. മറ്റൊന്ന് യഥാസമയം നടത്താത്ത അറ്റകുറ്റപ്പണികൾ മൂലം അണക്കെട്ടിനുണ്ടായിരിക്കുന്ന ചോർച്ചയും വിള്ളലുമാണ്. ഡാം കേരളത്തിലാണെങ്കിലും അറ്റകുറ്റപ്പണികൾക്കുള്ള ചുമതല തമിഴ് നാടിനാണ്.

കാലാവസ്ഥാ വ്യതിയാനമാണ് മറ്റൊരു കാരണം. വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴ റിസർവോയറിലേക്കുള്ള നീരൊഴുക്ക് വർദ്ധിപ്പിക്കുന്നു. ഈ ഡാമിന് ഘടനാപരമായ വൈകല്യമുണ്ടെന്നും യു.എൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്ര പോലും പഴക്കമില്ലാത്ത മോർവി അണക്കെട്ട് 1979 ൽ തകർന്നപ്പോൾ 15000 പേരാണ് മരിച്ചത്.

സൂർക്കി മിശ്രിതത്തിൽ തീർത്ത ഒരു ഡാം ചൈനയിൽ തകർന്നപ്പോൾ ഏകദേശം ഒന്നര ലക്ഷത്തോളം പേർ മരിക്കുകയുണ്ടായി. അതുകൊണ്ട് മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണ് എന്ന വാദത്തോട് ഒരിക്കലും യോജിക്കാനാവില്ല.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചരിത്രം -

പശ്ചിമഘട്ട മലനിരകളിൽ നിന്നുദ്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന നദിയാണ് പെരിയാർ. മഴ മേഘങ്ങളെ തടഞ്ഞു നിർത്തി പശ്ചിമഘട്ടം കേരളത്തിൽ മഴ പെയ്യിക്കുമ്പോൾ പശ്ചിമഘട്ടത്തിന്റെ മഴനിഴൽ പ്രദേശമായ തമിഴ് നാട്ടിലെ കമ്പം, തേനി, ദിണ്ഡികൽ , മധുര ജില്ലകളിൽ മഴ ലഭിക്കാതെ കൊടിയ വരൾച്ച അനുഭവപ്പെടുന്നു.

കിഴക്കോട്ട് ഒഴുകുന്ന വൈഗ നദിയിൽ കാര്യമായ നീരൊഴുക്ക് ഇല്ല. ഈ സാഹചര്യം കണക്കിലെടുത്താണ് പടിഞ്ഞാറോട്ട് ഒഴുകുന്ന പെരിയാറിലെ വെള്ളം എങ്ങിനെ വൈഗയിലെത്തിക്കാം എന്ന് അന്നത്തെ ബ്രിട്ടീഷ് ഭരണാധികാരികൾ ചിന്തിച്ച് തുടങ്ങിയത്. തിരുവിതാംകൂറിൽ രാജഭരണമായിരുന്നെങ്കിലും തമിഴ്നാട് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായിരുന്നു.

പല ആലോചനകൾ നടന്നെങ്കിലും ഉണ്ടാകാവുന്ന ഭീമമായ സാമ്പത്തിക ബാധ്യത പരിഗണിച്ച് ആദ്യ ഘട്ടത്തിൽ പദ്ധതി ബ്രിട്ടീഷുകാർ ഉപേക്ഷിച്ചു. തമിഴ് നാട്ടിലെ കൊടിയ വരൾച്ചയെത്തുടർന്ന് വീണ്ടും പദ്ധതിയെക്കുറിച്ചുള്ള ആലോചനകൾ സജീവമാകുകയും 1886 ഒക്ടോബർ 29 ന് തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാൾ രാമവർമ്മയും ഇന്ത്യയിലെ ബ്രിട്ടീഷ് സ്‌റ്റേറ്റ് സെക്രട്ടറിയും തമ്മിൽ 999 വർഷത്തേക്ക് ഉടമ്പടി ഒപ്പ് വയ്ക്കുകയും ചെയ്തു.

8000 ഏക്കർ ഭൂമി റിസർവോയറിനും 100 ഏക്കർ ഭൂമി ഡാമിനും നൽകുന്നതായാണ് ഉടമ്പടി. 999 വർഷത്തെ പാട്ടക്കരാർ വ്യവസ്ഥയിൽ ഒപ്പുവയ്ക്കപ്പെട്ട ഉടമ്പടി അനുസരിച്ച് തമിഴ് നാട് തിരുവിതാംകൂറിന് നൽകേണ്ട പാട്ടത്തുകയും നിശ്ചയിച്ചു.

വിശാഖം തിരുനാൾ രാമവർമ്മക്ക് ഈ ഉടമ്പടിയിൽ തീരെ താൽപര്യമില്ലായിരുന്നുവെന്നും ബ്രിട്ടീഷുകാർ നിർബന്ധിച്ച് ഉടമ്പടി അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും ചരിത്രരേഖകൾ പറയുന്നുണ്ട്.

1956 നവംബർ 1 ന് കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കേരളത്തിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങളുമായി ബ്രിട്ടീഷുകാർ ഉണ്ടാക്കിയ എല്ലാ കരാറുകളും റദ്ദ് ചെയുന്നതായി കേരളം സുപ്രീം കോടതിയെ രേഖാമൂലം അറിയിച്ചു.1895 ഒക്ടോബർ 10 ന് കമ്മീഷൻ ചെയ്ത മുല്ലപ്പെരിയാർ ഡാമിന്റെ ഉടമ്പടി അധ്യായം ഇതോടെ അവസാനിക്കേണ്ടതായിരുന്നു

ചരിത്രപരമായ വിഡ്ഢിത്തം ചെയ്ത കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി -

1970 ൽ കേരളം ഭരിച്ചിരുന്ന സി. അച്ചുതമേനോൻ എന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ചെയ്ത ചരിത്രപരമായ വിഡ്ഢിത്തമാണ് ഇന്ന് കേരളത്തെ ഈ ദുരന്തമുഖത്തെത്തിച്ചിരിക്കുന്നത്. പാട്ടത്തുകയിൽ ചെറിയ വർദ്ധന വരുത്തി അദ്ദേഹം ഉടമ്പടി പുതുക്കാൻ മുൻകൈ എടുത്തു. ഡാമിന്റെ സുരക്ഷയെക്കുറിച്ചോ പുതിയ ഡാം പണിയുന്നതിനെക്കുറിച്ചോ ഒരു വ്യവസ്ഥയുമില്ലാതെയാണ് പാട്ടക്കരാർ നീട്ടിക്കൊടുത്തത്.

അന്ന് സി.അച്യുതമേനോൻ ശക്തമായ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ കേരളത്തിന് ഉറങ്ങാത്ത രാവുകൾ ഉണ്ടാവില്ലായിരുന്നു. അച്യുതമേനോൻ മികച്ച ഭരണാധികാരിയായിരുന്നുവെന്ന് ചരിത്രം വിലയിരുത്തുമ്പോഴും മുല്ലപ്പെരിയാർ അദ്ദേഹത്തിന്റെ ഭരണമികവിൽ കരിനിഴൽ വീഴ്ത്തി എന്നതാണ് സത്യം.

മോർവി അണക്കെട്ട് തകർന്നതോടെ മുല്ലപ്പെരിയാറിന്റെ സുരക്ഷയെക്കുറിച്ച് കേരള സമൂഹത്തിൽ ആശങ്ക ഉയർന്നു തുടങ്ങി. പിന്നീട് കേരളം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നാളിതു വരെ വിധിയെല്ലാം തമിഴ് നാടിന് അനുകൂലമായി വരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയും ഡാമിന് സുരക്ഷാ ഭീഷണി ഇല്ല എന്ന കണ്ടെത്തലിലാണ് എത്തിയത്. ഇതിനിടെ പല പിന്നാമ്പുറക്കഥകളും പറഞ്ഞ് കേൾക്കുന്നുണ്ട്. അതിലൊന്ന് തമിഴ് നാട് മുല്ലപ്പെരിയാറിനു വേണ്ടി എല്ലാ വർഷവും ഒരു തുക നീക്കിവയ്ക്കുന്നുണ്ടെന്നും അത് കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും മറ്റ് ചിലർക്കും പിൻവാതിലിലൂടെ ലഭിക്കുന്നുവെന്നതുമാണ്.

കേരളത്തിലെ ഭരണ, പ്രതിപക്ഷ നേതാക്കളുടെ ഇക്കാര്യത്തിലെ നിസ്സംഗത കാണുമ്പോൾ ഇത് ശരിയാണ് എന്ന് ആരെങ്കിലും കരുതിയാൽ അവരെ തെറ്റ് പറയാൻ പറ്റില്ല. പിണറായി വിജയന്റെ നിലപാട് - സുപ്രീം കോടതിയിൽ മുല്ലപ്പെരിയാർ കേസ് വന്ന ദിവസം രാവിലെ പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത് കോടതിയിൽ കേരളത്തിന് തിരിച്ചടിയായി.

മുല്ലപ്പെരിയാർ അണക്കെട്ടിന് യാതൊരു ഭീഷണിയും ഇല്ലെന്നും ഇതേക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ കേസ് എടുക്കുമെന്നും ആണ് മുഖ്യമന്ത്രി പറഞ്ഞത്. ഇത് തമിഴ്നാടിന്റെ വക്കീൽ കോടതിയിൽ പറഞ്ഞപ്പോൾ കേരളത്തിന്റെ വാദം ദൂർബ്ബലമായി. പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മുല്ലപ്പരിയാറിൽ വലിയ താൽപര്യം കാണിച്ചില്ല.

ദോഷൈകദൃക്കുകൾ എന്തെങ്കിലും പറഞ്ഞാൽ എങ്ങിനെ അവരെ കുറ്റം പറയും?

ഇതിന്റെയെല്ലാം അർത്ഥം നമ്മുടെ ഇവിടുത്തെ മേലാളൻമാരുടെ വാക്കും കേട്ടിരുന്നാൽ നമ്മുടെയൊക്കെ ശരീരം അറബിക്കടലിലെ സ്രാവും തിമിംഗലവും തിന്നും .

പിണറായി വിജയനോട് പറഞ്ഞിട്ടാണോ മുല്ലപ്പെരിയാർ ഡാം പൊട്ടുന്നത്?

തുടർച്ചയായി പെയ്യുന്ന മഴ മണ്ണിന്റേയും ഡാമിന്റേയുമെല്ലാം ദൃഢതയെ ബാധിക്കും.

കാലവർഷം, തുലാവർഷം, വേനൽമഴ , ഇടവപ്പാതി ഈ ചാക്രിക കാലാവസ്ഥ രീതി മാറി ഇപ്പോൾ എന്നും വൃഷ്ടിപ്രദേശങ്ങളിൽ മഴയാണ്. പശ്ചിമഘട്ട വനാന്തരങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനു മൊക്കെ വലിയ സാധ്യതയുണ്ട്. ഇതാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്.

മുഖ്യമന്ത്രി നിയമസഭയിൽ പ്രസംഗിച്ചിട്ട് കാര്യമില്ല. തമിഴ് നാടിനോട് വായ് തുറന്ന് കാര്യങ്ങൾ പറയണം.

പോംവഴി എന്താണ്?

പരിഹാരത്തിനുള്ള ഏക പോംവഴി ശക്തമായ ജനകീയ പ്രക്ഷോഭമാണ്. രാഷ്ട്രീയക്കാരെ മാറ്റി നിർത്തണം. അല്ലെങ്കിൽ അവർ മുമ്പിൽ നിന്ന് പ്രക്ഷോഭം അട്ടിമറിക്കും. പ്രക്ഷോഭം താഴെ തട്ടിൽ നിന്നുയർന്ന വരണം. ഭരണകൂടങ്ങളെ നിശ്ചലമാക്കണം. അല്ലാതെ കോടതികളേയും വക്കീലൻ മാരേയും രാഷ്ട്രീയനേതാക്കളേയും ഭരണ കർത്താക്കളേയും ഉദ്യോഗസ്ഥൻമാരേയുമെല്ലാം ആശ്രയിച്ച് നിന്നാൽ കേരളത്തിലെ 5 ജില്ലകൾ ഭൂപടത്തിൽ നിന്ന് അപ്രത്യക്ഷമാകും.

വായ തുറന്നാൽ അമ്പത് പ്രാവശ്യം കൊളോണിയലിസം എന്ന വാക്ക് ഉച്ചരിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്ക് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ചെയ്ത ചരിത്രപരമായ വിഡ്ഢിത്തത്തിന്റെ തിരുശേഷിപ്പായി നിൽക്കുന്ന മുല്ലപ്പെരിയാറിനെക്കുറിച്ച് പറഞ്ഞാൽ ജയിലിലടക്കുമെന്ന് പറയുന്ന പുതിയ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ ചുമക്കേണ്ട ഗതികേടാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

mullapperiyar dam
Advertisment