മുംബൈ: അശ്ലീല ചിത്ര നിർമ്മാണത്തിന് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കെതിരെ ഡിജിറ്റൽ തെളിവുകൾ പുറത്ത്. ചിത്രങ്ങളുടെ കച്ചവടം ഉറപ്പിച്ചിരുന്ന എച്ച് അക്കൗണ്ട് എന്ന വാട്‍സാപ്പ് ഗ്രൂപ്പിലെ ചാറ്റ് വിവരങ്ങളാണ് പൊലീസിന് കിട്ടിയത്. അശ്ലീല ചിത്ര നിർമ്മാണത്തിനായി കോടിക്കണക്കിന് രൂപയാണ് രാജ് കുന്ദ്ര നിക്ഷേപം നടത്തിയതിനും തെളിവുകൾ ലഭിച്ചു. രാജ് കുന്ദ്രയെ ഉടൻ കോടതിയിൽ ഹാജരാക്കും.
കെൻറിൻ എന്ന ബ്രിട്ടീഷ് പ്രൊഡക്ഷൻ കമ്പനിക്കായി ഇന്ത്യയിൽ നിർമ്മിക്കുന്ന അശ്ലീല ചിത്രങ്ങൾ വിറ്റിരുന്നത് രാജ് കുന്ദ്ര വഴിയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുറത്ത് വന്ന തെളിവുകൾ. ഈ കമ്പനിയുടെ ഉടമ പ്രദീപ് ഭക്ഷി അടക്കമുള്ളവരെ ചേർത്താണ് എച്ച് അക്കൗണ്ട് എന്ന പേരിൽ രാജ് കുന്ദ്ര അഡ്മിനായി വാട്‍സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ചിത്രങ്ങളുടെ വരുമാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് പുറത്ത് വന്ന സ്ക്രീൻ ഷോട്ടുകളിലുണ്ട്.
ജനുവരി അവസാനമാണ് പൊലീസിന് അശ്ലീല ചിത്ര റാക്കറ്റിനെക്കുറിച്ച് പരാതി ലഭിക്കുന്നത്. അഭിനയമോഹികളായ യുവതീ യുവാക്കളെ കണ്ടെത്തി ബോളിവുഡിലും വെബ് സീരിസുകളിലും അവസരം വാഗ്ദാനം ചെയ്തായിരുന്നു ചൂഷണം ചെയ്തത്.