കരൺ സൈക്കോയും കൊലപാതകിയും; എന്നെയും കൊല്ലും; എല്ലാവരും ഉടൻ രക്ഷപ്പെടണം: സുഹൃത്തിന് എനോസ് അയച്ച വാച്‌സ്ആപ്പ് ചാറ്റ് പുറത്ത്‌

New Update

മുംബൈ: ഒഎൻജിസിയുടെ എണ്ണസംസ്കരണ പ്ലാറ്റ്ഫോമിൽനിന്നു വീണു മലയാളി യുവാവിനെ കാണാതായ സംഭവത്തിൽ ദുരൂഹത തുടരുന്നു. പത്തനംതിട്ട സ്വദേശിയായ യുവ എൻജിനീയർ എനോസ് വർഗീസിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച കടലിൽ വീണു കാണാതായത്. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ആള്‍ കുഴപ്പക്കാരനാണെന്നു വ്യക്തമാക്കി എനോസ് സുഹൃത്തുക്കൾക്ക് അയച്ച വാട്സാപ് സന്ദേശങ്ങൾ പുറത്തുവന്നത് ദുരൂഹത വർധിപ്പിച്ചു.

Advertisment

publive-image

എനോസ് കടലിൽ ചാടിയതാണെന്നാണ് കമ്പനി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. എന്നാൽ കമ്പനിയിൽ എനോസിനെക്കാൾ സീനിയറായ ഗുജറാത്തി സ്വദേശിയായ കരൺ എന്നയാൾക്കെതിരെയാണ് സംശയം ഉയരുന്നത്. എനോസ് മലയാളി സുഹൃത്തിന് അയച്ച ചാറ്റുകളാണ് അപായ സൂചനയായിട്ടുള്ളത്. ജോലി സ്ഥലത്ത് ലാപ്‌ടോപ് ഉപയോഗിക്കാൻ കരണിനു മാത്രമാണ് അനുമതിയുള്ളത്. ഇയാളുടെ ലാപ്‌ടോപ്പിൽനിന്നാണ് സുഹൃത്തിന് എനോസ് സന്ദേശം അയച്ചിരിക്കുന്നത്. ഇതും എനോസിന്റെ ജീവൻ അപകടത്തിൽപ്പെടാൻ ഇടയാക്കിയിട്ടുണ്ടോ എന്നും കുടുംബം സംശയിക്കുന്നു.

കരൺ സൈക്കോയും കൊലപാതകിയാണെന്നും തന്നെയും കൊല്ലുമെന്നും എനോസ് വാട്സാപ് സന്ദേശത്തിൽ പറയുന്നു. സംഭവിച്ചത് എല്ലാം പിന്നീട് വിശദമായി പറയാമെന്നും എല്ലാവരും ഉടൻ രക്ഷപ്പെടണമെന്നും എനോസ് പറഞ്ഞു.

ഒഎൻജിസിക്കായി (ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ) കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സിസ്റ്റം പ്രൊട്ടക‌്‌ഷൻ എന്ന കമ്പനിയിലെ ഇലക്ട്രിക്കൽ എൻജിനീയറാണ് അടൂർ പഴകുളം ഓലിക്കൽ ഗ്രേസ് വില്ലയിൽ എനോസ്. വെള്ളിയാഴ്ച രാത്രി കാണാതായി എന്നാണ് സിസ്റ്റം പ്രൊട്ടക‌്‌ഷൻ കമ്പനി വീട്ടുകാരെ അറിയിച്ചത്. ഗുജറാത്ത് ആസ്ഥാനമായ കമ്പനിയിൽ എനോസ് ഒരു വർഷമായി ജോലി ചെയ്യുന്നു. മൂന്നാഴ്ച മുൻപാണ് ഒഎൻജിസിയിലെ കരാർ ജോലിക്കായി കമ്പനി അയച്ചത്. മുംബൈ നഗരത്തിൽ നിന്ന് 150 കിലോമീറ്റർ അകലെ കടലിൽ ഉള്ള ബോംബെ ഹൈ സൗത്ത് എന്ന എണ്ണസംസ്കരണ പ്ലാറ്റ്ഫോമിലായിരുന്നു സംഭവ സമയത്ത് ജോലി.

ജോലി പൂർത്തിയാക്കി മടങ്ങാൻ ഇരിക്കയാണ് കടലിലേക്ക് എനോസ് കടലിൽ ചാടി എന്ന അറിയിപ്പ് ലഭിക്കുന്നത്. സംഭവം നടക്കുന്നതിനു മിനിറ്റുകൾക്കു മുൻപ് എനോസ് വീട്ടിലേക്ക് വിളിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. പണി പൂർത്തിയാക്കി കരയിലേക്ക് മടങ്ങാൻ ഹെലികോപ്റ്റർ കാത്തുനിൽക്കുകയാണെന്നാണ് വീട്ടുകാരോട് അവസാനമായി പറഞ്ഞത്. ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും ഇല്ലെന്നും കുടുംബം പറയുന്നു.

Advertisment