മുംബൈ: മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറിയിലൂടെ എൻസിപി പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഷിൻഡെ സർക്കാരിൽ. 29 എംഎൽഎമാരുമായി രാജ്ഭവനിലെത്തിയ അജിത് പവാർ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അജിത് പവാറിനൊപ്പം എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ശരദ് പവാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഛഗൻ ഭുജ്ബൽ. അജിത് പവാറിന് നാൽപതിലധികം എൻസിപി എംഎൽഎമാരുടെ പിന്തുണയുള്ളതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.
അജിത് പവാറിന്റെ നീക്കത്തിൽ ശരദ് പവാർ ഞെട്ടൽ രേഖപ്പെടുത്തി. നിലവിൽ പുണെയിലുള്ള അദ്ദേഹം മുംബൈയിലേക്കു തിരിച്ചു. അതേസമയം, എൻസിപി തലവൻ ശരദ് പവാറിന്റെ ആശീർവാദത്തോടെയാണ് അജിത് പവാറിന്റെ നീക്കമെന്നും സൂചനയുണ്ട്.
തീർത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ നീക്കത്തിലൂടെയാണ് തന്നെ പിന്തുണയ്ക്കുന്ന 29 എംഎൽഎമാർക്കൊപ്പം അജിത് പവാർ രാജ്ഭവനിലെത്തിയത്. എൻസിപിക്ക് മഹാരാഷ്ട്ര നിയമസഭയിൽ ആകെ 53 അംഗങ്ങളാണുള്ളത്. അവരിൽ 30 പേരും സർക്കാരിനു പിന്തുണ പ്രഖ്യാപിച്ച് കൂറുമാറി.
ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു. പാർട്ടി വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്ന് ശരദ് പവാർ പൂനെയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കഴിഞ്ഞ മാസം എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയെയും പ്രഫുൽ പട്ടേലിനെയും വർക്കിങ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തിരുന്നു. പാർട്ടിയിൽ ഉന്നത സ്ഥാനം ലഭിക്കാത്തതിൽ അജിത് പവാർ അസ്വസ്ഥനായിരുന്നു.