എല്ലാ വർഷവും അവസാനിക്കുമ്പോൾ ആ വർഷം ലോകം നേരിട്ട ദുരന്തങ്ങളെ കുറിച്ചെഴുതാറുള്ള പതിവ് ഒരൽപം മാറ്റി മറ്റൊരു പോസ്റ്റുമായി യു.എൻ. ദുരന്തനിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി. ഒരു വർഷം മുഴുവൻ കോവിഡ് സംഹാരതാണ്ഡവമാടിയ വേളയിൽ ഇനി വരാനിരിക്കുന്ന ദുരന്തങ്ങൾ നേരിടാൻ എങ്ങനെ പ്രാപ്തരാവണം എന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിക്കുന്നു.
പോസ്റ്റ് ചുവടെ:
2020: ദുരന്തമായിപ്പോയ ഒരു വർഷം കഴിഞ്ഞ അഞ്ചു വർഷങ്ങളായി എല്ലാ വർഷാവസാനവും ആ വർഷത്തിൽ സംഭവിച്ച ദുരന്തങ്ങളെ കുറിച്ച് ഞാൻ ഒരു ലേഖനം എഴുതാറുണ്ട്. ലോകത്തെവിടെയും സംഭവിച്ച ദുരന്തങ്ങളിൽ നിന്നും എന്ത് പാഠം പഠിക്കാമെന്ന് ചിന്തിക്കുന്നതിനൊപ്പം ലോകത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ 2004 ഡിസംബർ 26 ലെ സുനാമിയെ ഓർക്കുക എന്നത് കൂടി അതിന്റെ ഉദ്ദേശമാണ്.
ഈ വർഷം പക്ഷെ വ്യത്യസ്തമാണ്. ഒരു വർഷത്തിൽ കുറച്ച് ദുരന്തങ്ങൾ ഉണ്ടാകുകയല്ല, ഒരു വർഷം തന്നെ മൊത്തത്തിൽ ദുരന്തമാകുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. 2019 ലാണ് കൊറോണയുടെ തുടക്കമെങ്കിലും COVID 19 എന്ന നാമകരണമുണ്ടായതും കൊറോണ അതിന്റെ രൗദ്രഭാവം പൂർണമായി കാണിച്ചതും 2020 ലാണ്.
വർഷം അവസാനിക്കുന്പോൾ എട്ട് കോടിയോളം ആളുകളെ കൊറോണ ബാധിച്ചിരിക്കുന്നു, പതിനെട്ട് ലക്ഷം ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നു. എന്നിട്ടും രോഗത്തിന്റെ പ്രസരണം അവസാനിച്ചിട്ടില്ല. യൂറോപ്പിലും അമേരിക്കയിലും രോഗത്തിന്റെ രണ്ടാമത്തെ തരംഗം സംഹാരതാണ്ഡവം ആടുകയാണ്. അമേരിക്കയിൽ 9/11 തീവ്രവാദി ആക്രമണത്തിൽ മരിച്ചതിനേക്കാൾ ആളുകൾ ഒരു ദിവസം കൊറോണ മൂലം മരിക്കുന്ന സാഹചര്യമുണ്ടായി. യൂറോപ്പിലും മരണങ്ങളുടെ എണ്ണം അതിവേഗം കൂടി.
2020 മാർച്ച് 11 നാണ് ലോകാരോഗ്യസംഘടന കൊറോണയെ ഒരു ആഗോള മഹാമാരി (global pandemic) ആയി പ്രഖ്യാപിച്ചത്. മാർച്ച് അവസാനമാകുന്പോഴേക്കും ഐക്യരാഷ്ട്ര സംഘടനയുടെ 193 അംഗരാജ്യങ്ങളിലും കൊറോണ എത്തി. രാജ്യങ്ങൾ തമ്മിലുള്ള വിമാനയാത്രകൾക്ക് കടുത്ത നിയന്ത്രണങ്ങൾ വന്നു.
രാജ്യങ്ങൾ ആഭ്യന്തരമായി അടച്ചു. തൊഴിലും വിദ്യാഭ്യാസവും വലിയ തോതിൽ തടസപ്പെട്ടു. അത്തരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥക്കപ്പുറം ലോകത്തെയാകെ വരിഞ്ഞുമുറുക്കുന്ന - ഈ തലമുറയിലെ മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ സാന്പത്തിക പ്രശ്നമായി കൊറോണ മാറി.
ഡിസംബർ അവസാനിക്കുന്പോൾ കൊറോണക്കെതിരെ പ്രതിരോധ വാക്സിൻ ഉണ്ടായെങ്കിലും രോഗം ഇപ്പോഴും പടരുന്നു. ആയിരങ്ങൾ പ്രതിദിനം മരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളുടെ തൊഴിലുകൾ നഷ്ടപ്പെടുന്നു. കോടിക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ട് തന്നെയിരിക്കുന്നു.
ഈ വർഷം മുഴുവൻ കൊറോണ നിറഞ്ഞു നിന്നപ്പോളും ദുരന്തങ്ങൾക്ക് അവധിയൊന്നുമുണ്ടായില്ല. ലോകത്ത് വലുതും ചെറുതുമായ ദുരന്തങ്ങൾ പലതുണ്ടായി. അതിൽ ചിലതിൽ നിന്ന് കേരളത്തിനും പാഠങ്ങൾ പഠിക്കാനുള്ളതിനാൽ അവ പറയാം.
മൗറീഷ്യസിലെ എണ്ണച്ചോർച്ച: 2020 ജൂലൈ 25 ന് എം വി വകാഷിയോ എന്ന കപ്പൽ മൗറീഷ്യൻ തീരത്തെ കോറൽ റീഫുകളിൽ ഇടിച്ചു കയറിയതാണ് ഈ വർഷത്തെ കൊറോണക്കപ്പുറമുള്ള ഏറ്റവും ആദ്യത്തെ ദുരന്തം. അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ കപ്പലിലെ ഇന്ധന എണ്ണയുടെ ചോർച്ചയാൽ കടലിലും കരയിലും എണ്ണ പടർന്നു. കപ്പൽ രണ്ടായി പിളർന്ന് കപ്പലിന്റെ മുകൾഭാഗം കടലിൽ ഉപേക്ഷിക്കേണ്ടി വന്നു.
ടൂറിസവും മത്സ്യബന്ധനവും ഏറെ ആശ്രയിക്കുന്ന രാജ്യമാണ് മൗറീഷ്യസ്. കൊറോണ തന്നെ ടൂറിസത്തെ നാമാവശേഷമാക്കിയിരുന്ന കാലം. ടൂറിസത്തിന് അടിസ്ഥാനമായ ലഗൂണുകളിൽ ബീച്ചുകളിൽ പവിഴപ്പുറ്റുകളിൽ എല്ലാം എണ്ണ പടരുന്നത് ടൂറിസ്റ്റ് ആകർഷണം തടയും.
കൂട്ടത്തിൽ നാട്ടുകാരുടെ ജീവനോപാധിയായ മത്സ്യബന്ധനവും തടസപ്പെട്ടത് രാജ്യത്തിന് പാരിസ്ഥിതികമായ മാത്രമല്ല, സാന്പത്തികവും സാമൂഹ്യവുമായ വലിയ നഷ്ടങ്ങളും പ്രശ്നങ്ങളുമുണ്ടാക്കി. കൊറോണക്കാലമായതിനാൽ അന്താരാഷ്ട്രമായുള്ള രക്ഷാസംഘങ്ങൾക്ക് എത്താൻ പറ്റാതെ വന്നതും പ്രശ്നമായി.
https://www.facebook.com/thummarukudy/posts/10222997178493254