Advertisment

പുകയിലയുടെ ഒരു കെട്ട് ആസനത്തിനുള്ളില്‍ തിരുകി പുഴ നീന്തിക്കടക്കുന്ന കള്ളക്കടത്തുകാരുടെ കഥ ഞാന്‍ അന്ന് വിശ്വസിച്ചിരുന്നില്ല. ആസനത്തില്‍ തിരുകിയ പുകയിലയൊക്കെയാണ് കാരണവന്മാര്‍ ചുറ്റുംകൂടിയിരുന്നു ചവച്ചിരുന്നതെന്ന് ആലോചിക്കുമ്പോള്‍ എനിക്ക് ഇപ്പോള്‍ തമാശ തോന്നുന്നു; ആസനം വഴി കടന്നു വന്ന മാലയല്ല കഴുത്തില്‍ കിടക്കുന്നതെന്ന് നാട്ടില്‍ സ്വര്‍ണ്ണാഭരണം വാങ്ങിയ ആര്‍ക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും ?കള്ളക്കടത്തുകാരുടെ ആസനം മറ്റു വസ്തുക്കള്‍ കടത്തുന്നതിനായി ഉപയോഗിക്കാന്‍ അവസരം കിട്ടും; സ്വര്‍ണക്കള്ളക്കടത്തിനെക്കുറിച്ച് രസകരമായ കുറിപ്പുമായി മുരളി തുമ്മാരുകുടി

New Update

സ്വര്‍ണക്കള്ളക്കടത്തിനെക്കുറിച്ച് രസകരമായ ചില വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ്, മുരളി തുമ്മാരുകുടി .

Advertisment

publive-image

ഹാജി മസ്താനും ചൊവ്വരയിലെ കള്ളക്കടത്തുകാരും 

കാലടിയില്‍ നിന്നും ആലുവയിലേക്ക് പോകുന്ന വഴിയിലുള്ള ഒരു ചെറു ഗ്രാമം ആണ് ചൊവ്വര. ഇപ്പോള്‍ അത് ആരും അറിയുന്ന സ്ഥലമല്ല. പക്ഷെ ഒരു കാലത്ത് ചൊവ്വര കൊച്ചി രാജ്യത്ത് ആയിരുന്നു, കൊച്ചി രാജാവിന് അവിടെ ഒരു കൊട്ടാരം ഉണ്ടായിരുന്നു.

കൊട്ടാരം ഉള്‍പ്പെട്ട സ്ഥലം ഇപ്പോള്‍ സ്വകാര്യ വ്യക്തികളുടെ കയ്യിലാണ് എന്നാണ് എന്റെ സുഹൃത്ത് അഡ്വക്കേറ്റ് ജയശങ്കര്‍ പറഞ്ഞത്. ചൊവ്വരയില്‍ ഇപ്പോഴും ഒരു പാലസ് റോഡ് ഉണ്ട് എന്ന് സുഹൃത്ത് അനില്‍ കുമാറും പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ അവിടെയൊക്കെ പോകണം എന്ന് ഞങ്ങള്‍ മൂന്നുപേരും കൂടി പ്ലാന്‍ ഇട്ടിട്ടുണ്ട്.

ചൊവ്വരയിലൂടെ ആണ് പെരിയാര്‍ ഒഴുകുന്നത്. പുഴക്ക് ഇക്കരെ കുട്ടമശ്ശേരി എന്നൊരു മറ്റൊരു ഗ്രാമമാണ്. അതും അധികം ആളുകള്‍ കേട്ടിട്ടുണ്ടാവില്ല. പക്ഷെ പണ്ട് കുട്ടമശ്ശേരി തിരുവിതാംകൂറില്‍ ആയിരുന്നു.ഒരു കാലത്ത് ചൊവ്വര  കുട്ടമശ്ശേരി ബെല്‍റ്റ്  കള്ളക്കടത്തിന്റെ കേന്ദ്രം ആയിരുന്നു.

കൊച്ചിയില്‍ നിന്നും തിരുവിതാംകൂറിലേക്ക് ആണ് കള്ളക്കടത്ത്. കാരണം കൊച്ചിയില്‍ നികുതി കുറവായിരുന്നു. അതിനാല്‍ സാധനങ്ങള്‍ക്ക് വില കുറവാണ്. അവിടെ നിന്നും പുഴ കടത്തി തിരുവിതാംകൂറില്‍ എത്തിച്ചാല്‍ കൂടിയ വിലക്ക് വില്‍ക്കാം.  ഇതാണ് കള്ളക്കടത്തിന്റെ അടിസ്ഥാനം. പുകയിലായാണ് പ്രധാന കടത്ത് ഇനം.

ഇന്നത്തെ കുട്ടികള്‍ പുകയില കണ്ടിട്ടുണ്ടോ എന്തോ. അല്പം ലഹരി തരുന്ന ഒരു ഇലയാണ്. ഉണക്കിയാണ് ഉപയോഗിക്കുന്നത്. നീളത്തില്‍ കെട്ടുകെട്ടായി പാളയില്‍ പൊതിഞ്ഞു വക്കും. ഒരു ഇല അല്ലെങ്കില്‍ ഒരു കെട്ട്  (പല ഇലകള്‍ കൂട്ടി കെട്ടിയത്) ആയി വാങ്ങാം.

പണ്ടൊക്കെ എല്ലാ വീടുകളിലും പുകയില ഉണ്ടായിരുന്നു. സമൂഹത്തിന്റെ എല്ലാ തലത്തിലും ഉള്ളവര്‍ ഉപയോഗിച്ചിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിച്ചിരുന്നു.  കല്യാണത്തിന് പുകയില ശര്‍ക്കരയില്‍ വരട്ടിയെടുത്ത് അതിഥികള്‍ക്ക് വേണ്ടി വച്ചിരിക്കും.

ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ ആചാരമായി അവരുടെ വീടുകളില്‍ ബന്ധുക്കള്‍ പുകയില എത്തിക്കേണ്ടത് നിര്‍ബന്ധമായ ആചാരമായിരുന്നു. പുകയില കഷായം കൃഷിക്ക് കീട നാശിനിയായിരുന്നു.  വയറിളക്കുന്നതിന് അണക്കെണ്ണക്കും അപ്പുറത്തുള്ള ഒരു ഒറ്റമൂലിയായും പുകയില ഉപയോഗിച്ചിരുന്നു.

ഇത്തരത്തില്‍ അനവധി ആവശ്യങ്ങള്‍ ഉള്ളതും എല്ലാ വീടുകളിലും ഉപയോഗിക്കുന്നതുമായ ഒരു വസ്തുവിന്റെ നികുതിയില്‍ ചെറിയൊരു മാറ്റം ഉണ്ടെങ്കില്‍ പോലും കള്ളക്കടത്ത് ലാഭകരമാകും. അങ്ങനെയാണ് പെരിയാറിനപ്പുറത്തു നിന്നും ഇപ്പുറത്തേക്ക് പുകയില കടത്ത് വ്യാപകമായത്.

ഇത് റിസ്‌ക് ഇല്ലാത്ത പരിപാടി ഒന്നുമല്ല. കള്ളക്കടത്ത് പിടിക്കാന്‍ രാജ കിങ്കരന്മാരും ഒറ്റുകാരും ഒക്കെ അന്നും ഉണ്ട്.

പുകയില കടത്തിയതിന് പോലീസുകാര്‍ തല്ലി എല്ലാ നഖങ്ങളും ഊരിയെടുത്ത ഒരാള്‍ വീട്ടില്‍ ചെറുകിട കച്ചവടവുമായി വന്നിരുന്ന കാര്യം അമ്മാവന്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസഥരുടെ വിവേചന അധികാരവും, അതുകൊണ്ട് തന്നെ അവരുടെ ക്രൂരതയും കൈക്കൂലിയും ഒക്കെ ഇന്നത്തേക്കാള്‍ പതിന്മടങ്ങാണ്.

പക്ഷെ ദാരിദ്ര്യം ഇപ്പോഴത്തേക്കാള്‍ കൂടുതലാണ്, അതുകൊണ്ട് തന്നെ ആളുകള്‍ കൂടുതല്‍ റിസ്‌ക് എടുക്കും. പുകയിലയുടെ ഒരു കെട്ട് ആസനത്തിനുള്ളില്‍ തിരുകി പുഴ നീന്തിക്കടക്കുന്ന കള്ളക്കടത്തുകാരുടെ കഥ ഞാന്‍ അന്ന് വിശ്വസിച്ചിരുന്നില്ല. ആസനത്തില്‍ തിരുകിയ പുകയിലയൊക്കെയാണ് കാരണവന്മാര്‍ ചുറ്റുംകൂടിയിരുന്നു ചവച്ചിരുന്നതെന്ന് ആലോചിക്കുമ്പോള്‍ എനിക്ക് ഇപ്പോള്‍ തമാശ തോന്നുന്നു.

ആസനം വഴി കടന്നു വന്ന മാലയല്ല കഴുത്തില്‍ കിടക്കുന്നതെന്ന് നാട്ടില്‍ സ്വര്‍ണ്ണാഭരണം വാങ്ങിയ ആര്‍ക്ക് ഉറപ്പിച്ചു പറയാന്‍ പറ്റും ? ഇന്നിപ്പോള്‍ പുകയില കടത്തൊന്നും ഇല്ല. പുകയിലയുടെ ഉപയോഗം തന്നെ ഏതാണ്ട് ഇല്ലാതായി. കൊച്ചിയിലും തിരുവിതാംകൂറിലും പുകയിലക്ക് ഒരേ വിലയാണ്, അതുകൊണ്ട് തന്നെ പുകയില കള്ളക്കടത്ത് എന്നൊരു തൊഴില്‍ ഇന്നിപ്പോള്‍ ഇല്ല.

പക്ഷെ ഇന്നിപ്പോള്‍ നമ്മള്‍ ഏറ്റവും കേള്‍ക്കുന്നത് സ്വര്‍ണ്ണ കള്ളക്കടത്തിനെ പറ്റിയാണ്.

കഥയൊക്കെ ഏതാണ്ട് ഒരുപോലെ തന്നെ.  പുഴക്ക് പകരം കടല്‍, തിരുവിതാംകൂറിനും കൊച്ചിക്കും പകരം ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും എന്നത് മാത്രം മാറ്റം.

കള്ളക്കടത്തുകാര്‍, ഒറ്റുകാര്‍, പോലീസുകാര്‍, കൈക്കൂലി, അടി, ഇടി, ആസനത്തില്‍ കടത്ത്. ഇതൊക്കെ ഒന്ന് തന്നെ !! റാഡിക്കല്‍ ആയ മാറ്റമല്ല.അടിസ്ഥാന കരണത്തിനും മാറ്റമൊന്നുമില്ല. കടലിനിക്കരെ സ്വര്‍ണ്ണത്തിന് ഒടുക്കത്തെ ഡിമാന്‍ഡ്. കടലിനക്കരെ വില കുറവ്.

സ്വര്‍ണ്ണം കുഴിച്ചെടുക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നുമല്ല. അവരും എവിടെ നിന്നോ ഇറക്കുമതി ചെയ്യുകയാണ്. പക്ഷെ അവിടുത്തെ ഇറക്കുമതി നികുതി ഇന്ത്യയിലെ ഇറക്കുമതി നികുതിയിലേതിലും ഏറെ കുറവാണ്. അതുകൊണ്ടാണ് അവിടെ നിന്നും നികുതി കൊടുക്കാതെ ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കൊണ്ടുവരുന്നതില്‍ അല്പം ലാഭം ഉണ്ട്. അത്രയേ ഉള്ളൂ കാര്യം.

(ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ, അത് പറയാനാണോ ചേട്ടന്‍ ആസനത്തിലൊക്കെ പുകയില കയറ്റിയത്) ഞാന്‍ പറഞ്ഞുവരുന്നത് അതല്ല. വാസ്തവത്തില്‍ പൂര്‍ണ്ണമായും നിയമവിധേയമായി ഇന്ത്യയില്‍ ഉപയോഗിക്കാവുന്ന വസ്തുവാണ് സ്വര്‍ണ്ണം.

പക്ഷെ നികുതി ഘടനയിലെ ഒരു മാറ്റം കൊണ്ട് അത് കള്ളമായി കടത്തുന്നു. അതില്‍ ക്രിമിനലുകള്‍ ഇടപെടുന്നു. ഹവാല, കാരിയര്‍, കൈക്കൂലി,  കാര്‍ ചേസിംഗ്, പൊട്ടിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, ഒറ്റിക്കൊടുക്കല്‍, കൊലപാതകം എന്നിങ്ങനെ അനവധി സംഭവങ്ങള്‍ അതെ തുടര്‍ന്ന് ഉണ്ടാകുന്നു. നമ്മുടെ സമൂഹത്തെ അത് മോശമായി ബാധിക്കുന്നു.

അതിന്റെ ആവശ്യമില്ല. വളരെ എളുപ്പത്തില്‍ നിര്‍ത്താവുന്ന ഒന്നാണ് സ്വര്‍ണ്ണക്കടത്ത്. അത് പക്ഷെ പോലീസും കസ്റ്റംസും വിചാരിച്ചാല്‍ സാധിക്കുന്ന ഒന്നല്ല എന്നത് ഹാജി മസ്താന്‍ തൊട്ടുള്ള കാലം നമ്മെ പഠിപ്പിക്കുന്നു.

സ്വര്‍ണ്ണത്തിന്റെ കള്ളക്കടത്ത് നില്‍ക്കണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ സംഭവിക്കണം.

ഒന്ന് ഇന്ത്യയിലെ ഇറക്കുമതി തീരുവ കുറയണം.     സ്വര്‍ണ്ണം നിയമപരമായി  ഇറക്കുമതി ചെയ്യാത്ത രാജ്യം ഒന്നുമല്ല നമ്മുടേത്.

ഒരു വര്‍ഷം ആയിരത്തോളം ടണ്‍ സ്വര്‍ണ്ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അതിന്റെ നാലിലൊന്നു പോലും വരില്ല കള്ളക്കടത്ത്.  ഇന്ത്യയിലെ ഇറക്കുമതി നികുതി കുറച്ചാല്‍ അന്ന് തീരും ഈ സ്വര്‍ണ്ണക്കടത്ത്.

അല്ലെങ്കില്‍ പിന്നെ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് കുറയണം.അതും അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. വാസ്തവത്തില്‍ ആഭരണത്തോടുള്ള താല്പര്യം കൊണ്ട് മാത്രമല്ല ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന് ഡിമാന്‍ഡ് ഉണ്ടാകുന്നത്. എക്കാലത്തും വില മുകളിലേക്ക് മാത്രം പോകുന്ന ഒരു വസ്തുവാണ് സ്വര്‍ണ്ണം എന്നൊരു തെറ്റിദ്ധാരണ നമുക്കുണ്ട്. രൂപയുടെ കാര്യത്തില്‍ അത് ശരിയുമാണ്.

പക്ഷെ അന്താരാഷ്ട്രമായി സ്ഥിരമായി വില കൂടുന്ന ഒന്നല്ല സ്വര്‍ണ്ണം. സ്വര്‍ണ്ണ വില കൂടുകയും കുറയുകയും ചെയ്യും. ഡോളറിന്റെ മൂല്യത്തില്‍  നോക്കിയാല്‍ തൊള്ളായിരത്തി എണ്‍പതുകളിലെ സ്വര്‍ണ്ണ വില ഇപ്പോള്‍ സ്വര്‍ണ്ണത്തിന് ഇല്ല എന്നത് നമുക്ക് അതിശയമായി തോന്നാം, പക്ഷെ സത്യമാണ് !

അപ്പോള്‍ യഥാര്‍ത്ഥ വില്ലന്‍ നമ്മുടെ ആഭരണ ഭ്രമം ഒന്നുമല്ല, നമ്മുടെ കറന്‍സിയുടെ വില സ്ഥിരമായി താഴേക്ക് പോകുന്നതാണ്. അത് നിന്നാല്‍ ഇടക്കിടക്ക് സ്വര്‍ണ്ണത്തിന്റെ വില കുറയും, അപ്പോള്‍ സ്വര്‍ണ്ണം 'ഉറപ്പായിട്ടും' ലാഭം കിട്ടുന്ന ഒന്നാണെന്നുള്ള വിശ്വാസം നഷ്ടപ്പെടും. അനാവശ്യമായി ആളുകള്‍ സ്വര്‍ണ്ണം വാങ്ങുന്നത് നില്‍ക്കും.

ഇന്ത്യയില്‍ സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് കുറഞ്ഞാല്‍ ലോകത്തെ സ്വര്‍ണ്ണ വില വീണ്ടും കൂപ്പു കുത്തും കാരണം ലോകത്തെ നമ്പര്‍ വണ്‍ സ്വര്‍ണ്ണ ഉപഭോക്താക്കള്‍ നമ്മളാണ്. സ്വര്‍ണ്ണത്തിന്റെ ആവശ്യം കുറഞ്ഞാല്‍ അതിന് വേണ്ടി പോകുന്ന വിദേശ നാണ്യം നമുക്ക് ലാഭമാകും, നമ്മുടെ ബാലന്‍സ് ഓഫ് പേയ്‌മെന്റ് നന്നാകും, രൂപയുടെ മൂല്യം കൂടും.

കേരളത്തില്‍ സ്വര്‍ണ്ണമായി ലോക്കറില്‍ ഇരിക്കുന്ന പണം ഒക്കെ പുറത്തിറങ്ങും. അത് കൂടുതല്‍ പ്രൊഡക്ടീവ് ആയ എന്തെങ്കിലും വ്യവസായത്തിലേക്ക് നീങ്ങും. കള്ളക്കടത്തുകാരുടെ ആസനം മറ്റു വസ്തുക്കള്‍ കടത്തുന്നതിനായി ഉപയോഗിക്കാന്‍ അവസരം കിട്ടും.

gold smuggling
Advertisment