‘ചിത്തിര തിരുനാളിന് നേരെ മൂന്നു വധശ്രമങ്ങള്‍; മൂന്നാമത്തേത് അധികാരമേറ്റ ദിവസം’; ചിത്തിര തിരുനാള്‍ 18 വയസ് പൂര്‍ത്തിയായി അധികാരത്തിലെത്തുന്നത് തടയാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഈ കാലയളവില്‍ നടന്നു: വെളിപ്പെടുത്തലുമായി മുന്‍ രാജകുടുബാംഗം ഗൗരി ലക്ഷ്മിഭായി

New Update

തിരുവനന്തപുരം: തിരുവിതാംകൂറിലെ അവസാന രാജാവായിരുന്ന ചിത്തിര തിരുനാളിന് നേരെ മൂന്നു വധശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുൻ രാജകുടുബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി. ഹിസ്റ്ററി ലിബറേറ്റഡ് എന്ന പുസ്തകത്തിലാണ് ഗൗരി ലക്ഷ്മിഭായിയുടെ വെളിപ്പെടുത്തൽ.

Advertisment

publive-image

ചിത്തിര തിരുനാൾ 18 വയസ് പൂർത്തിയായി അധികാരത്തിലെത്തുന്നത് തടയാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഈ കാലയളവിൽ നടന്നുവെന്നാണ് പുസ്തകത്തിൽ പറയുന്നത്. രണ്ടു വധശ്രമങ്ങൾ അദ്ദേഹം പ്രായപൂർത്തിയാകുന്നതിന് മുൻപും അധികാരമേറ്റ ദിവസമാണ് മൂന്നാമത്തെ വധശ്രമമെന്നും പുസ്തകത്തിൽ പറയുന്നു. ”മൂന്നു വധശ്രമങ്ങൾ. അതിൽ രണ്ടെണ്ണം തിരുമനസ് രാജ്യഭാരം ഏൽക്കുന്നതിന് മുൻപാണ്. ഒരെണ്ണം സ്ഥാനമേറ്റതിന്റെ അന്ന് വൈകിട്ട്. സ്ഥാനമേറ്റിട്ട് വെളിയിലിറങ്ങി രഥത്തിൽ കയറുമ്പോഴാണ് മൂന്നാമത്തെ വധശ്രമം.”-അശ്വതി തിരുനാൾ  പറഞ്ഞു.

ചിത്തിര തിരുനാളിന്റെ അമ്മ സേതുപാർവ്വതിഭായിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് അശ്വതി തിരുനാൾ വ്യക്തമാക്കി. ”ശ്രീപത്മനാഭന്റെ അനുഗ്രഹം കൊണ്ടാണ് എല്ലാം തടയാൻ സാധിച്ചത്. ചിത്തിര തിരുനാളിനും അമ്മയ്ക്കും ഇക്കാര്യം പുറംലോകം അറിയുന്നതിന് താൽപര്യമുണ്ടായിരുന്നില്ല.”

1924ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ നിര്യാണത്തോടെ, 12-ാം വയസിലാണ് ചിത്തിര തിരുനാൾ മഹാരാജാവായത്. പ്രായപൂർത്തിയാകുന്നത് വരെ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മിഭായിയാണ് രാജപ്രതിനിധിയായി തിരുവിതാംകൂർ ഭരിച്ചത്.

1912 നവംബർ ഏഴിനാണ് ചിത്തിര തിരുനാൾ ജനിച്ചത്. 1931 നവംബർ ആറിനാണ് സ്വന്തംനിലയിൽ തിരുവിതാംകൂർ ഭരണം ആരംഭിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഓണററി മേജൽ ജനറലും തിരുവിതാംകൂർ സൈന്യത്തിന്റെ കേണൽ ഇൻ ചീഫുമായിരുന്നു. 1946ലെ പുന്നപ്ര വയലാർ പ്രക്ഷോഭത്തെ തുടർന്ന് നടന്ന വെടിവെപ്പ്, 1947ലെ സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനം, സർ സിപി രാമസ്വാമി അയ്യർക്ക് ദിവാൻ എന്ന നിലയിൽ അമിത സ്വാതന്ത്ര്യം നൽകി തുടങ്ങിയവയാണ് ഭരണത്തിലെ ന്യൂനതകളായി ചരിത്രകാരൻമാർ പറയുന്നത്. 1991 ജൂലൈ 19നാണ് അദ്ദേഹം അന്തരിച്ചത്.

Advertisment