'ഇന്ധന വില ഉയരാന്‍ കാരണം കേന്ദ്രം'; സെസിൽ അന്തിമ തീരുമാനം ചർച്ചക്ക് ശേഷം: എം വി ഗോവിന്ദൻ

New Update

publive-image

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് വർധിപ്പിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിൽ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബജറ്റിലേതു നിര്‍ദേശങ്ങളാണ്, കൂടുതൽ കാര്യങ്ങൾ ചർച്ച നടത്തിയാവും ഇതിൽ അന്തിമ തീരുമാനം എടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

ഇന്ധന വില വർധനവിനെ കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകരെയും എം വി ഗോവിന്ദന്‍ വിമർശിച്ചു. മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും ചേർന്ന് സർക്കാരിനെതിരെ നടത്തുന്ന കടന്നാക്രമണമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വില ഉയരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണ്. അതു മാധ്യമങ്ങള്‍ മറച്ചുവയ്ക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം. കേരളത്തിനു നല്‍കേണ്ട 40,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചതു കൊണ്ടാണ് അധിക സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ധനവില മുഴുവൻ കൂട്ടിയത് കേന്ദ്രസർക്കാറാണ്. കേന്ദ്രം അനിയന്ത്രിതമായി നികുതി കൂട്ടിയതാണ് വില വർധനവിന് കാരണം. സംസ്ഥാനം ഇപ്പോൾ രണ്ട് രൂപ സെസ് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തത്. കേരളത്തെ വീർപ്പ് മുട്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അതിനെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ശ്രമമാണ് നടത്തുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Advertisment