/sathyam/media/post_attachments/2w2frBbrMYgptLqtf4dT.jpg)
കോഴിക്കോട്: നാദാപുരത്ത് തീപ്പൊളളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുടുംബത്തിലെ നാലാമത്തയാളും മരിച്ചു. പാറാട് ഹയർ സെക്കണ്ടറി സ്കൂൾ ഒൻപതാം ക്ളാസ് വിദ്യാർഥിയായ സ്റ്റെഫിൻ(14) ആണ് മരിച്ചത്. ഗൃഹനാഥ ഇന്ന് ഉച്ചയോടെ മരണത്തിന് കീഴടങ്ങിയിരുന്നു. കായലോട്ട് താഴെ റേഷന്‍ കടയ്ക്ക് സമീപം കീറിയപറമ്പത്ത് രാജുവിൻ്റെ ഭാര്യ റീന (40)യാണ് കോഴിക്കോട് ആസ്റ്റർ മിംസിൽ വ്യാഴാഴ്ച്ച ഉച്ചയോടെ മരണപ്പെട്ടത്.
രാജുവും, 17 വയസ്സുകാരന്‍ മകന്‍ സ്റ്റാലിഷും ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി മരിച്ചിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് രാജുവിനും കുടുംബത്തിനും തീപ്പൊള്ളലേറ്റത്. തിങ്കളാഴ്ച സമീപത്തെ വിവാഹവീട്ടില്‍നിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്. രാജു വീട്ടില്‍ത്തന്നെയായിരുന്നു.
പുലര്‍ച്ചെ രണ്ടരമണിയോടെ വിവാഹവീട്ടിലെ ആവശ്യത്തിന് മത്സ്യം വാങ്ങാന്‍ പോകുകയായിരുന്ന അയല്‍വാസികള്‍ രാജുവിന്റെ വീട്ടില്‍നിന്ന് കൂട്ടനിലവിളികേട്ട് ഓടിയെത്തുകയായിരുന്നു. ഉടന്‍തന്നെ നാലുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റി. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.