ഡൽഹി: ഉത്തർപ്രദേശിലെ ബാലിയ ജില്ലയിൽ 54 പേരുടെ മരണ കാരണം ചൂട് കൂടിയതല്ലെന്ന് റിപ്പോർട്ട്. പ്രശ്നം പഠിക്കാൻ നിയോഗിച്ച അന്വേഷണ കമ്മിറ്റി അംഗം ഡോക്ടർ എ.കെ.സിങ്.
താപനില ഉയർന്നതാവാം മരണകാരണമെന്ന് നേരത്തെ ഇവരെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ ചൂട് മരണകാരണമാകാമെന്ന വാദം തള്ളിയിരിക്കുകയാണ് അന്വേഷണ കമ്മിറ്റിക്കു നേതൃത്വം നൽകുന്ന ലക്നൗവിൽനിന്നുള്ള മുതിർന്ന ഡോക്ടർ.
‘‘ഒറ്റനോട്ടത്തിൽ ഈ മരണങ്ങളൊക്കെ ചൂട് കൂടിയതു കാരണമാണെന്ന് പറയാൻ സാധ്യമല്ല. തൊട്ടടുത്തുള്ള ജില്ലകളിലും ഇത്തരത്തിൽ രോഗങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും അവിടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മിക്കവരുടെയും ആദ്യ രോഗലക്ഷണം നെഞ്ചുവേദനയാണ്, അത് ഒരിക്കലും അമിത ചൂട് എറ്റതിന്റെ ആദ്യ ലക്ഷണമല്ല’’– മുതിർന്ന ഡോക്ടർ എ.കെ.സിങ് പറഞ്ഞു.
ഈ മരണങ്ങൾ ചിലപ്പോൾ ജലവുമായി ബന്ധപ്പെട്ടും ആകാമെന്ന് എ.കെ.സിങ് അറിയിച്ചു. ജലമാണോ കാരണം അതോ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിക്കണം. പരിശോധിക്കുന്നതിനായി കാലാവസ്ഥാ വകുപ്പ് എത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഉയർന്ന താപനിലയാകാം മരണകാരണമെന്ന് പറഞ്ഞ ചീഫ് മെഡിക്കൽ സൂപ്രണ്ട് റാങ്കിലുള്ള ഡോക്ടറെ തൽസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. കൃത്യമായ വിവരം ലഭിക്കാതെ ഇത്തരം പ്രസ്താവനകൾ നടത്തിയതിനാണ് അദ്ദേഹത്തെ നീക്കിയതെന്ന് യുപി ആരോഗ്യമന്ത്രി ബ്രജേഷ് പഥക് പ്രതികരിച്ചു.
അതേസമയം, ബാലിയയിലെ മരണങ്ങൾക്കു കാരണം യുപി സർക്കാരിന്റെ അനാസ്ഥയാണെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തുവന്നു.