ന്യൂസ് പോര്‍ട്ടലുകള്‍ക്കും രജിസ്‌ട്രേഷന്‍ - പുതിയ ബില്ലിന് കരട് രൂപമായി

New Update

ന്യൂഡല്‍ഹി:  അച്ചടി മാധ്യമങ്ങള്‍ക്കെന്ന പോലെ ന്യൂസ് പോര്‍ട്ടലുകള്‍ക്കും രജിസ്‌ട്രേകന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്നു.

Advertisment

ഇതിനായി അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കുന്ന 1867-ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് (പി.ആര്‍.ബി) ആക്ട് ഒഴിവാക്കി ന്യൂസ് പോര്‍ട്ടലുകള്‍ക്ക് കൂടി രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്‍ഡ് പീരിയോഡിക്കല്‍സ് ബില്‍- 2019 ന്റെ കരട് രൂപം കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസിദ്ധീകരിച്ചു.

publive-image

ദിനപ്പത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ന്യൂസ് പോര്‍ട്ടലുകളും രജിസ്റ്റര്‍ ചെയ്യാനുള്ള നിയമനിര്‍മ്മാണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ മുമ്പാകെ ന്യൂസ് പോര്‍ട്ടലുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് ബില്ലില്‍ പറയുന്നു.

പത്രങ്ങള്‍, മാസികകള്‍ എന്നിവ രജിസ്റ്റര്‍ ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനമാണ് ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍. പി.ആര്‍.ബി ആക്ട് 1956- ലെ ന്യൂസ് പേപ്പര്‍ രജിസ്‌ട്രേഷന്‍ എന്നിവ അടിസ്ഥാനമാക്കി പത്രങ്ങള്‍, മാസികകള്‍ തുടങ്ങിയവയുടെ അച്ചടി, പ്രസിദ്ധീകരണം ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

ന്യൂസ് പോര്‍ട്ടലുകള്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. രജിസ്റ്റര്‍ ചെയ്യാത്ത ന്യൂസ് പോര്‍ട്ടലുകള്‍ നിയമവിരുദ്ധമാകുകയും ഓരോ വാര്‍ത്തകളുടെയും ഉത്തരവാദിത്തം മാധ്യമ സ്ഥാപന ഉടമയിലേക്ക് ഒതുങ്ങുകയും ചെയ്‌തേക്കും.

ടെക്സ്റ്റായോ, ശബ്ദമായോ വീഡിയോ ആയോ ഗ്രാഫിക്‌സ് ആയോ ഇന്റര്‍നെറ്റിലൂടെയോ മൊബൈല്‍ നെറ്റ് വര്‍ക്കിലൂടെയോ കംപ്യൂട്ടര്‍ വഴിയോ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ എന്ന വിശാല അര്‍ത്ഥത്തിലാണ് 'ന്യൂസ് ഓണ്‍ ഡിജിറ്റല്‍ മീഡിയ' എന്ന വാക്ക് കരടു ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

അതേസമയം പത്രമാധ്യമങ്ങളുടെ ഇ-പേപ്പറുകള്‍, ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവയ്ക്ക് മാത്രമാണോ ബില്ല് ബാധകമെന്ന കാര്യത്തില്‍ ന്യൂസ് പോര്‍ട്ടലുകള്‍ വ്യക്തത തേടി.

Advertisment