'ശത്രുക്കള്‍ കൈകോര്‍ക്കുന്നു' ! മുഖ്യമന്ത്രി പദം പങ്കിടാന്‍ ഒരുക്കമല്ലെന്ന് ശിവസേന, മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്ന് ഉദ്ധവ് താക്കറേ

New Update

മുംബൈ:  ശിവസേന - എന്‍.സി.പി. - കോണ്‍ഗ്രസ് സഖ്യം മഹാരാഷ്ട്ര ഭരിക്കുമെന്ന് ഉറപ്പായി. അതേസമയം, മുഖ്യമന്ത്രി പദം പങ്കിടാന്‍ ഒരുക്കമല്ലെന്ന് ശിവസേന വ്യക്തമാക്കി. അഞ്ചു വര്‍ഷവും ശിവസേനയുടെ മുഖ്യമന്ത്രി തന്നെ മഹാരാഷ്ട്ര ഭരിക്കുമെന്ന് എം.പി സഞ്ജയ് റൗത്ത് പറഞ്ഞു.

Advertisment

മുഖ്യമന്ത്രി പദം രണ്ടരവര്‍ഷം വീതം തുല്യമായി പങ്കിടാന്‍ സഖ്യത്തില്‍ ധാരണയായെന്നായിരുന്നു കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അവസാന നിമിഷത്തെ സേനയുടെ നിലപാട് മാറ്റം സഖ്യത്തിനുള്ളില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കും.

publive-image

ആദ്യം ശിവസേനയും തുടര്‍ന്ന് എന്‍സിപിക്കും മുഖ്യമന്ത്രിപദം എന്നതായിരുന്നു ധാരണ. എന്നാല്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇത് അംഗീകരിച്ചിരുന്നില്ല.

പിന്നാലെയാണ് മുഖ്യമന്ത്രി പദം പങ്കിടില്ലെന്ന് വ്യക്തമാക്കി എം.പി. സഞ്ജയ് റൗത്തും രംഗത്തെത്തിയിരിക്കുന്നത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് മഹാരാഷ്ട്രയിലെ ജനം ആഗ്രഹിക്കുന്നതെന്നും റൗത്ത് പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തില്‍ താല്‍പര്യമില്ലെന്നു പറഞ്ഞ ഉദ്ധവ് താക്കറേ സഞ്ജയ് റൗത്ത്, അരവിന്ദ് സാവന്ത്, ഏകനാഥ് ഷിന്‍ഡെ എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുമെന്ന് പറഞ്ഞു.

എന്‍സിപി നേതാക്കളായ ജയന്ത് പാട്ടീല്‍, നവാബ് മാലിക്, ഹസ്ന്‍ മുശ്രീഫ്, അനില്‍ ദേശ്മുഖ്, ധനഞ്ജയ് മുണ്ടെ, ചഗന്‍ ഭുജ്ബാല്‍, അജിത് പവാര്‍, ദിലീപ് വാസല്‍ പാട്ടീല്‍, മക്രാദ് പാട്ടീല്‍, രാജേഷ് ടോപ്പെ തുടങ്ങിയവരെ പുതിയ മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം.

ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യം ഇന്ന് തന്നെ ഗവര്‍ണറെ കാണുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രാഷ്ട്രപതി ഭരണം നടക്കുമ്പോള്‍ എന്തിനാണ് ഗവര്‍ണറെ കാണുന്നത് എന്നായിരുന്നു റൗത്ത് പ്രതികരിച്ചത്.

തീവ്ര ഹിന്ദുത്വ നിലപാട് ഉപേക്ഷിക്കുക, വിവാദ വിഷയങ്ങളില്‍ യു.പി.എയുടെ പൊതുനിലപാടിനൊപ്പം നില്‍ക്കുക, രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കിടുക, കോണ്‍ഗ്രസിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രിമാര്‍ എന്നിവയായിരുന്നു ശിവസേനയോട് എന്‍സിപിയും കോണ്‍ഗ്രസും വെച്ച നിര്‍ദ്ദേശങ്ങള്‍.

അതേസമയം, മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നത് ഉള്‍പ്പെടെ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ സഖ്യം സംബന്ധിച്ചുളള തിരുമാനം ഇനിയും നീളുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കോണ്‍ഗ്രസും എന്‍സിപിയും ഇന്ന് വീണ്ടും ശിവസേനയുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തും.

Advertisment