അമിത് ഷായുടെ ഒരു തന്ത്രം പൊളിയുന്നു ? പണി കിട്ടിത്തുടങ്ങി ! എന്‍സിപി വിട്ട് ബിജെപിയായി സിറ്റിംഗ് സീറ്റില്‍ രാജിവച്ചു മത്സരിച്ച നേതാവ് തോറ്റത് 87717 വോട്ടുകള്‍ക്ക്. ഗുജറാത്തിലെ തീപ്പൊരി നേതാവ് കോണ്‍ഗ്രസ് വിട്ട് ബിജെപിയായി മത്സരിച്ചപ്പോള്‍ തോറ്റത് 3322 വോട്ടുകള്‍ക്കും. തിരിച്ചടി തുടങ്ങി ?

author-image
ജെ സി ജോസഫ്
Updated On
New Update

ഡൽഹി:  മറ്റ് പാർട്ടികളിൽ നിന്നും നേതാക്കളെ കൂട്ടത്തോടെ ബി ജെ പിയിലേക്ക് എത്തിച്ച് ആ പാർട്ടികളെ തകർക്കുന്നതായിരുന്നു കഴിഞ്ഞ ഏഴു വർഷമായി ബി ജെ പിയുടെ തന്ത്രം. കോൺഗ്രസിൽ നിന്നും യു പി എയിലെ വിവിധ ഘടകകക്ഷികളിൽ നിന്നും കൂട്ടത്തോടെ ബി ജെ പിയിലെത്തിയ നേതാക്കൾ നൂറുകണക്കിനാണ്.

Advertisment

publive-image

മഹാരാഷ്ട്രാ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനു൦ വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾക്കും മുമ്പായി കൂട്ടത്തോടെയുള്ള കൂറുമാറ്റ തന്ത്രം ബിജെപി പ്രയോഗിച്ചിരുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസിന്റെ നേതൃനിര അപ്പാടെ കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ബി ജെ പിയിലെത്തി.

മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയാണ് വിട്ടുപോയത്. എന്നാൽ അങ്ങനെ കൂറുമാറിയ നേതാക്കളെ തേടിപ്പിടിച്ചു തോൽപ്പിക്കുന്നതായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പിൽ കണ്ട പ്രതിഭാസം.

മഹാരാഷ്ട്രയിൽ കഴിഞ്ഞ മെയ് മാസം എൻ സി പി ടിക്കറ്റിൽ സത്താര സീറ്റിൽ ലോക്സഭയിലേക്ക് വിജയിച്ച ഉദയൻരാജെ ബോസ്ലെ എം പി ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് എൻ സി പി വിട്ട് എം പി സ്ഥാനവും രാജിവച്ച് ബി ജെ പിയിലെത്തിയത്.

അതേ സത്താരയിൽ തന്നെ ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ ബോസ്ലെ മത്സരിച്ചപ്പോൾ അവിടെ എൻ സി പി സ്ഥാനാർഥി അദ്ദേഹത്തെ തോൽപിപ്പിച്ചത് 87717 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്.

ഗുജറാത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ജനകീയ മുന്നേറ്റങ്ങളിലൂടെ ഹാർദ്ദിഖ് പട്ടേലിനെപ്പോലെ നിറഞ്ഞു നിന്നത് അൽപേഷ് താക്കൂർ ആയിരുന്നു. മുൻ കോൺഗ്രസ് നേതാവ് ആയിരുന്നെങ്കിലും അടുത്തിടെയാണ് അദ്ദേഹം ബി ജെ പി പാളയത്തിലേക്ക് മാറിയത്. ഉപതെരഞ്ഞെടുപ്പിൽ രാധൻപൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിച്ചത്. പക്ഷെ, 3322 വോട്ടുകൾക്ക് കോൺഗ്രസിന്റെ മീരാജ് ഭായ് ദേശായിയോട് പരാജയപ്പെട്ടു.

publive-image

  1. അൽപേഷ് താക്കൂർ, 2. ഉദയൻരാജെ ബോസ്ലെ

ഗുജറാത്തിൽ 6 നിയമസഭാ സീറ്റുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബി ജെ പിയുടെ സിറ്റിങ് സീറ്റ് ഉൾപ്പെടെ 3 എണ്ണമാണ് കോൺഗ്രസ് പിടിച്ചെടുത്തത്. അതിൽ അൽപേഷിന്റെ സീറ്റും ഉൾപ്പെടുന്നു. മുൻപ് കോൺഗ്രസ് ടിക്കറ്റിൽ അൽപേഷ് എം എൽ എ ആയിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചു എന്ന് പറഞ്ഞാണ് അൽപേഷ് ബി ജെ പിയിലെത്തിയത്.

മഹാരാഷ്ട്രയിലും ഹരിയാനയിലും കോൺഗ്രസിൽ നിന്നും എൻ സി പിയിൽ നിന്നും കോൺഗ്രസിൽ നിന്നും കൂറുമാറി ബി ജെപിയിലെത്തിയ അര ഡസനോളം പേരാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത്. ഭൂരിപക്ഷം പേർക്കും പരാജയം മണത്തതിനാൽ ബി ജെ പി തന്നെ സീറ്റ് നൽകിയില്ല. അവരുടെയൊക്കെ രാഷ്ട്രീയ ഭാവി അതോടെ അവസാനിച്ച മട്ടാണ്.

മഹാരാഷ്ട്രയിൽ കാലുമാറ്റക്കാർക്കെതിരെ ഒരു പ്രക്ഷോഭം തന്നെ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എൻ സി പി. ഇതോടെ മറ്റ് പാർട്ടികളിൽ നിന്നും നേതാക്കളെ ചാക്കിട്ടു പിടിച്ചു എതിർ പാർട്ടികളെ ഇല്ലാതാക്കുന്ന ബി ജെ പിയുടെ ഉൽമൂലന രാഷ്ട്രീയത്തിന് തിരിച്ചടികൾ കിട്ടിത്തുടങ്ങി എന്നുവേണം അനുമാനിക്കാൻ.

amith shah
Advertisment