അമേരിക്കയില്‍ ബൈഡന്‍ ജയത്തിനരികെ ; പെന്‍സില്‍വേനിയ നിര്‍ണായകം ; ജനങ്ങള്‍ തെരുവിലിറങ്ങി; പ്രതിഷേധം, ഏറ്റുമുട്ടല്‍.

New Update

വാഷിങ്ടന്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ഇനി നിര്‍ണായകം 4 സ്റ്റേറ്റുകള്‍. ഇവിടെ ദിവസങ്ങള്‍ക്കൊണ്ടേ  ഫലം വരൂയെന്ന അവസ്ഥയാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കാള്‍ എതിര്‍ സ്ഥാനാര്‍ഥി ജോ ബൈഡന്‍ മുന്നിലാണ്. ബൈഡന് 264 ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 214  ഇലക്ടറല്‍  വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്. ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍ 270 വോട്ടു നേടി കേവല ഭൂരിപക്ഷം നേടിയാലേ ബൈഡന് അധികാരത്തിലെത്താനാകൂ.

Advertisment

publive-image

മിഷിഗണും വിസ്‌കോന്‍സെനും നേടിയതോടെയാണ് ബൈഡന്‍ 264 എന്ന സംഖ്യയിലേക്ക് എത്തിയത്. മെയ്‌നില്‍ ഒരു വോട്ട് നേടിയതോടെ ട്രംപ് 214 ഇലക്ടറല്‍ വോട്ടുകളും നേടി. ഔദ്യോഗികമായി ഫലം പുറത്തുവന്നില്ലെങ്കിലും അലാസ്‌ക സ്റ്റേറ്റും ട്രംപിനൊപ്പമാണെന്നാണു സൂചന.

അങ്ങനെ വന്നാല്‍ ട്രംപിന് ആകെ 217 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കും. എന്നാല്‍ ഇനി നിര്‍ണായകമാവുന്നത് 4 സ്റ്റേറ്റുകളാണ് നെവാഡ, നോര്‍ത്ത് കാരലൈന, ജോര്‍ജിയ, പെന്‍സില്‍ വേനിയ. അതേസമയം, അലാസ്‌കയിലെ 50% വോട്ടുകള്‍ എണ്ണിത്തീര്‍ന്നു. ഇവിടെ 54,610 വോട്ടുകള്‍ക്ക് ട്രംപ് മുന്നിലാണ്. ഇനി 1.91 ലക്ഷം വോട്ടുകള്‍ കൂടി എണ്ണാനുണ്ട്.

53 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപിന് ഇനി വേണ്ടത്. ഈ നാലു സ്റ്റേറ്റുകളിലും വിജയിച്ചാലേ ട്രംപിന് തിരിച്ച് വൈറ്റ് ഹൗസിലേക്ക് എത്താനാകൂ. പെന്‍സില്‍വേനിയ എന്തുവന്നാലും കൈപ്പിടിയില്‍ ഒതുക്കിയേ മതിയാകൂ. ഡെമോക്രാറ്റുകളുടെ വന്‍ ശക്തികേന്ദ്രമായ ഫിലഡല്‍ഫിയ, പിറ്റ്‌സ്ബര്‍ഗ് എന്നീ നഗരങ്ങള്‍ പെന്‍സില്‍വേനിയയിലാണ്. ഇവിടെ ലീഡ് നിലനിര്‍ത്തുക തന്നെ ട്രംപിന് പ്രയാസമാണെന്നാണ് മാധ്യമമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ ബൈഡന് ഇനി ആറ് ഇലക്ടറല്‍ വോട്ടുകള്‍ കൂടി മതി. പെന്‍സില്‍വേനിയയില്‍ 20 വോട്ടുകളാണ് ഉള്ളത്. ഇതുപിടിച്ചാല്‍ ബൈഡന് അനായാസം വൈറ്റ് ഹൗസിന്റെ പടികയറാം. ഇനി പെന്‍സില്‍വേനിയെ കൈവിട്ടാല്‍ നെവാഡ ബൈഡനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ, നേരിയ ഭൂരിപക്ഷം ബൈഡന് ഇവിടെയുണ്ട്. ജോര്‍ജിയ, നോര്‍ത്ത് കാരലൈന എന്നീ സ്റ്റേറ്റുകള്‍ റിപ്പബ്ലിക്കന്‍ അനൂകലമാണ്. അതിനാല്‍ത്തന്നെ അവിടെയൊരു വിജയത്തിന് ബൈഡന് സാധ്യത കുറവാണ്.

Advertisment