പെൺകുട്ടികൾ ബുർഖ ധരിച്ചുവേണം സ്‌കൂൾ - കോളേജുകളിൽ പോകേണ്ടത്. ക്‌ളാസ് റൂമുകളിൽ ആൺകുട്ടികളും പെൺകുട്ടികളും പരസ്പ്പരം കാണാതിരിക്കാൻ ക്ലാസിനു നടുവിലായി കർട്ടനുണ്ടാകും.
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ പൂർണ്ണമായും അധികാരമുറപ്പിച്ചുകഴിഞ്ഞു. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും അവരുടെ സാന്നിധ്യമുണ്ട്. സ്‌കൂളുകളും കോളേജുകളും പ്രവർത്തിച്ചുതുടങ്ങി. പെൺകുട്ടികൾക്ക് അധ്യയനം ചെയ്യാൻ അനുവാദം നൽകിയ താലിബാൻ പരമാവധി മുഖം മറച്ചുള്ള ബുർഖ ധരിക്കാൻ അവർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.
പെൺകുട്ടികളെ വനിതാ അദ്ധ്യാപകർ പഠിപ്പിക്കണമെന്നായിരുന്നു താലിബാൻ നിർദേശിച്ചിരുന്നത്. എന്നാൽ അത്രയും വനിതകൾ അധ്യാപകരായി ഇല്ലാത്തതിനാൽ മുതിർന്ന പുരുഷ അധ്യാപകരെ നിയമിക്കേണ്ടി വന്നു. അവരുടെ പൂർവ്വകാല ചരിത്രം പരിശോധിച്ചശേഷമാണ് നിയമനം നൽകുന്നത്.
ക്ലാസിൽ ആൺകുട്ടികളും പെൺകുട്ടികളും പരസ്പ്പരം കാണാതിരിക്കാൻ ക്ലാസിനു നടുവിലായി കർട്ടനുണ്ടെന്നത് കൂടാതെ ഇരുകൂട്ടർക്കും പരസ്പ്പരം സംസാരിക്കാനും അനുവാദമില്ല.
സ്‌കൂൾ - കോളേജ് സമയം കഴിയുന്നതിന് 5 മിനിട്ടുമുൻപ് പെൺകുട്ടികൾക്ക് വീട്ടിൽപോകാൻ അനുവാദം നൽകും. കാരണം ആൺകുട്ടികൾ ക്ളാസുകളിൽനിന്ന് പുറത്തുവരുമ്പോഴേക്കും പെൺകുട്ടികളാരും പുറത്തുണ്ടാകാൻ പാടുള്ളതല്ല.