ശ്രീലങ്കയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനദൃശ്യങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. മൊബൈൽ റേഞ്ചില്ലാത്ത ഗ്രാമീണമേഖലകളിലെ കുട്ടികൾ കിലോമീറ്ററുകൾ താണ്ടി മലമുകളിലും വലിയ മരത്തിനു മുകളിലും കയറിയാണ് മൊബൈലിലൂടെ ഓൺലൈൻ ക്‌ളാസുകളുടെ ഭാഗമാകുന്നത്.
തീർത്തും അപകടകരമായ രീതിയിലാണ് കുട്ടികൾ മരത്തിൽക്കയറിയിരിക്കുന്നതും പഠിക്കുന്നതും. താഴെനിന്നും 30 അടിവരെ ഉയരത്തിലാണ് കുട്ടികളുടെ ഇരിപ്പടം.
ചിലർക്കായി പ്രത്യേകിച്ചും പെൺകുട്ടികൾക്കായി മരത്തിനുമുകളിൽ താൽക്കാലിക ഏറുമാടം രക്ഷിതാക്കൾ തയ്യറാക്കിക്കൊടുത്തിട്ടുണ്ട്. ശ്രീലങ്കയിൽ ഈ ദൃശ്യങ്ങൾ എല്ലാം ഇപ്പോൾ സർവ്വസാധാരണയാണ്.
കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും ധാരാളമുള്ള വനാന്തരങ്ങളിൽ ഇതുപോലെ മരമുകളിൽ ഇരുന്നു ഓൺ ലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളുടെ ഒപ്പമുണ്ട്. പലരും 40 കിലോമീറ്റർ വരെ സഞ്ചരിച്ചാണ് ഇതുപോലെ പഠനം നടത്തുന്നത്.
ശ്രീലങ്കയിലെ 43 ലക്ഷം വിദ്യാർത്ഥികളിൽ 40 % ത്തിനും ഓൺലൈൻ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നതിന് മൊബൈൽ ടവർ ലൊക്കേഷൻ പ്രശ്നവും സ്മാർട്ട് ഫോൺ ഇല്ലായ്മയും തടസ്സമാകുകയാണ്.
കഴിഞ്ഞ മാർച്ച് 2020 മുതൽ ശ്രീലങ്കയിലെ സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നു. ഈയാഴ്ചമുതൽ അദ്ധ്യാപകർ ക്കെല്ലാം വാക്സിൻ നൽകാനുള്ള പ്രത്യേക കാമ്പയിൻ സർക്കാർ ആരംഭിച്ചിട്ടുണ്ട്.