നമ്മുടെ മിഥ്യാധാരണകൾ പലതും തിരുത്തിയെഴുതേണ്ട സമയമാണ്. മതത്തെ അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാവർദ്ധനയുടെ ഏറ്റവും പുതിയ റിസേർച്ചുകൾ പ്രകാരം ഇന്ത്യയിൽ ഒരു മതവിഭാഗത്തിന്റെയും ജനസംഖ്യ ക്രമാതീതമായി ഉയർന്നിട്ടില്ല എന്നാണ്.
1951 മുതൽ ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ മതപരമായ ജനസംഖ്യാ വർദ്ധന കേവലം നാമമാത്രമാണ്. ഓരോ പത്തുവർഷം കഴിയുമ്പോഴുമുള്ള രാജ്യത്തെ ജനസംഖ്യാ വർദ്ധനയെയും നിലവാരത്തെയും അടിസ്ഥാനമാക്കി നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ, ഇന്ത്യ (എന്‍എഫ്എച്ച്എസ്) യുമായി ചേർന്ന് അമേരി ക്കയിലെ പ്യൂ റിസര്‍ച്ച് സെന്‍റര്‍ (Pew Research Center) നടത്തിയ പഠനത്തിലാണ് ഈ വസ്തുതകൾ വെളിവാക്കപ്പെട്ടിരിക്കുന്നത്.
ഈ പഠനത്തിന്റെ മുഖ്യലക്ഷ്യം മതപരമായ സ്വാതന്ത്ര്യം ഇന്ത്യയിൽ എത്രത്തോളമുണ്ടെന്നും ഒരോ മതവിഭാഗങ്ങളുടെയും ജനസംഖ്യാവർദ്ധനവിൽ അതെത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നുമായിരുന്നു.
2011 ലെ അവസാനത്തെ ജനഗണന അനുസരിച്ച് ഇന്ത്യയിൽ ഹിന്ദു - മുസ്‌ലിം വിഭാഗങ്ങൾ ജനസംഖ്യയുടെ 94 % ആണ്. അതായത് 120 കോടിയോളം. ക്രിസ്ത്യൻ, സിഖ്,ബുദ്ധ, ജൈന മതവിഭാഗങ്ങളും മതമില്ലാത്തവരും നിരീശ്വരവാദികളും ചേർന്ന് ജനസംഖ്യയുടെ ബാക്കിവരുന്ന 6 % ആണ്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിലെ ജനസംഖ്യ മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ട്.1951 ൽ 36 കോടിയിൽ നിന്നും 2011 ൽ 120 കോടി കടന്നിരിക്കുന്നു. സ്വാതന്ത്രഭാരത്തത്തിലെ ആദ്യ ജനഗണന 1951 ലും അവസാനത്തേത് 2011 ലുമാണ് നടന്നത്.
ഇക്കാലയളവിൽ ഇന്ത്യയിലെ ഹിന്ദുജനസംഖ്യ 30 കോടിയിൽ നിന്നും 96.6 കോടിയായും മുസ്ലീങ്ങൾ 3.5 കോടിയിൽ നിന്നും 17.2 കോടിയായും ക്രിസ്ത്യാനികൾ 80 ലക്ഷത്തിൽ നിന്നും 2.8 കോടിയായും ഉയർന്നു.
2011 ലെ ജനഗണന പ്രകാരം ഹിന്ദുക്കൾ 121 കോടി വരുന്ന ജനസംഖ്യയുടെ 79.8 % ആണ്. ലോകത്തുള്ള 94 % ഹിന്ദുക്കളും ഭാരതത്തിലാണ് അധിവസിക്കുന്നത്. മുസ്ലീങ്ങൾ ഇന്ത്യയിലെ ജനസംഖ്യയുടെ 14.2 % ആണ്. ലോകത്ത് ഇൻഡോനേഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുസ്ലീങ്ങൾ അധിവസിക്കുന്ന രാജ്യം ഇന്ത്യയാണ്. ക്രിസ്ത്യൻ,സിഖ്,ജൈന,ബുദ്ധമതവിഭാഗങ്ങൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ ഇന്ത്യൻ ജനസംഖ്യയുടെ 6 % വരും.
2011 ലെ ജനഗണന അനുസരിച്ച് ഇന്ത്യയിൽ 30,000 നിരീശ്വരവാദികളും 80 ലക്ഷത്തിലധികം ഒരു മതത്തിലും വിശ്വസിക്കാത്തവരും ( മതമില്ലാത്തവർ) ഉണ്ടത്രേ. ഇന്ത്യയിലെ ജനസംഖ്യാ വർദ്ധനവച്ച് നോക്കുമ്പോൾ 2030 ൽ ചൈനയെ പിന്തള്ളി നമ്മൾ ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നാണ് അനുമാനം.
ഇനി വിവിധ മതസ്ഥരായ സ്ത്രീകളുടെ ഇന്ത്യയിലെ പ്രജനനനിരക്ക് പരിശോധിച്ചാൽ 2015 ലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മുസ്‌ലിം സ്ത്രീകളിൽ 2.6 കുട്ടികളും ഹിന്ദു സ്ത്രീകളിൽ 2.1 കുട്ടികളും എന്നതായിരുന്നു കണക്കുകൾ. ഏറ്റവും കുറവ് ജൈന സ്ത്രീകളിലാണ്, കേവലം 1.2.
ഇവിടെ പ്രത്യേകം ഓർക്കേണ്ട ഒരു വസ്തുത, 1992 ൽ മുസ്‌ലിം സ്ത്രീകളിലെ പ്രജനന നിരക്ക് 4.4 ഉം ഹിന്ദു സ്ത്രീകളിൽ 3.3 ഉം ആയിരുന്നു എന്നതാണ്. വർഷങ്ങൾ കഴിയുംതോറും ഇരു വിഭാഗങ്ങളിലെയും ജനനനിരക്കുകൾ ഗണ്യമായി കുറയുന്നുവെന്നാണ് വളരെ കൃത്യമായ പല അദ്ധ്യയനങ്ങളിൽ നിന്നും മനസ്സിലാകുന്നത്.മാത്രവുമല്ല ഇന്ന് ഏറ്റവും പുതിയ നിഗമനങ്ങൾ പ്രകാരം ഹിന്ദു - മുസ്‌ലിം ജനനിരക്കുകൾ ഏകദേശം തുല്യതയിൽ എത്തിനിൽക്കുകയുമാണ്.
അതുപോലെതന്നെ മുൻപ് മുസ്‌ലിം ഇതര ന്യൂനപക്ഷ വിഭാഗങ്ങളിലെ ജനസംഖ്യാവർദ്ധനയും ഹിന്ദുക്കളിൽ നിന്നും വളരെ ഉയരെയായിരുന്നെങ്കിൽ സമീപവർഷങ്ങളിൽ അവരിലെ ജനസംഖ്യാവർദ്ധന ഹുന്ദുക്കളേക്കാ ൾ വളരെ താഴേക്ക് പോയിരിക്കുന്നു എന്നതാണ്.
കഴിഞ്ഞ 25 വർഷത്തിനുശേഷം ഇതാദ്യമായാണ് മുസ്‌ലിം സ്ത്രീകളുടെ പ്രജനന നിരക്ക് 2 എന്ന നിലയോടടു ത്തെത്തുന്നത് എന്ന വസ്തുത വളരെ കൗതുകകരമാണെന്നാണ് Pew Research Center ലെ ജനസംഖ്യാവിദഗ്ദ്ധൻ സ്റ്റെഫാനി ക്രെമർ പറയുന്നത്. അദ്ദേഹത്തിൻറെ കാഴ്ചപ്പാടിൽ 4.4 എന്ന നിലയിൽ നിന്ന് 2.6 എന്ന അവസ്ഥ യിൽ എത്തപ്പെട്ടത് നിസ്സാര കാര്യമല്ല.
1990 കളിൽ ഇന്ത്യയിലെ മൊത്തത്തിലുള്ള സ്ത്രീകളുടെ ശരാശരി പ്രജനന നിരക്ക് 3.4 ആയിരുന്നത് 2015 ൽ താഴ്ന്ന് 2.2 എന്ന നിലയിലെത്തി നിൽക്കുകയാണ്. ജനസംഖ്യാ വിസ്ഫോടനം ഒഴിവാക്കേണ്ട അനിവാര്യത തലമുറകൾ ഉൾക്കൊള്ളുന്നു എന്നും ഇതിലൂടെ അനുമാനിക്കാം.
ഇന്ത്യയിൽ പ്രജനന നിരക്കിലുള്ള വ്യത്യാസത്തിന് മതപരമായ യാതൊരടിസ്ഥാനവുമില്ലെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
സ്ത്രീകളുടെ വിദ്യാഭ്യാസപരമായ ഉയർച്ച ജനസംഖ്യയിൽ വന്ന നിയന്ത്രത്തിലെ ഒരു വലിയ ഘടകമാണ്. വിദ്യാസമ്പന്നരായ യുവതികളെ അപേക്ഷിച്ചു നിരക്ഷരരായ സ്ത്രീകൾക്കാണ് കൂടുതൽ കുട്ടികളുള്ള തെന്നും വളരെവേഗം വിവാഹിതരാകുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
മറ്റൊന്ന് സാമ്പത്തിക മാനദണ്ഡമാണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവിഭാഗങ്ങളിൽ ചെറുപ്രായത്തിലുള്ള വിവാഹവും അധികം കുട്ടികൾ എന്നതും യാഥാർഥ്യമാണ്.കുട്ടികൾ ജോലിചെയ്താൽ വീട്ടിലെ ബുദ്ധിമുട്ടുകൾ അകലുമെന്ന പ്രതീക്ഷയും ഒരു കാരണമാകുന്നു.
മറ്റൊന്ന് ജീവിത പ്രാരബ്ധങ്ങളാണ്. കൂടുതൽ കുട്ടികളുണ്ടായാൽ അവർക്ക് നല്ല ആഹാരം, ഭക്ഷണം ,വിദ്യാ ഭ്യാസം ഇവ നൽകി നന്നായി വളർത്താനുള്ള ബുദ്ധിമുട്ടുതന്നെയാണ് അണുകുടുംബത്തിലേക്ക് തിരിയാൻ ആധുനിക തലമുറയെ പ്രേരിപ്പിക്കുന്നത്. ഇക്കാര്യത്തിൽ ജാതിമതഭേദമന്യേ കേരളത്തിന്റെ ജനസംഖ്യാ നിയന്ത്രണ മാതൃക മറ്റു മിക്ക സംസ്ഥാനങ്ങളും പ്രചാരണ പ്രസാരണ ആയുധമാക്കിയതിൻ്റെ കൂടെ റിസ ൾട്ടാണ് ഇപ്പോൾ കാണുന്നത്.
ഇന്ത്യയിലെ മൊത്തലിലുള്ള പ്രജനന നിരക്കായ 2.2 ഇനിയും നിയന്ത്രിക്കേണ്ടതുണ്ട്. അമേരിക്കയിൽ ഇത് 1.6 മാത്രമാണ്. അപ്പോഴും നാമോർക്കേണ്ടത് 1950 ൽ ഇന്ത്യയിലെ നിരക്ക് 5.9 ഉം 1992 ൽ 3.4 ഉം ആയിരുന്നു. അതായത് 1950 കളിൽ ഇന്ത്യയിൽ ഒരു സ്ത്രീക്ക് ശരാശരി 6 കുട്ടികൾ എന്നതായിരുന്നു കണക്ക്.
മറ്റൊരു സുപ്രധാന വിവരം നൽകാനുള്ളത് എന്തെന്നാൽ ലോകജനസംഖ്യയിൽ മൂന്നാം സ്ഥാനത്ത് , ഏകദേശം 16 % ആളുകൾ മതമില്ലാത്തവരാണ് അഥവാ ഒരു മതത്തിലും വിശ്വസിക്കുന്നവരല്ല എന്നുള്ള വിവരമാണ്. സമീപകാലങ്ങളിൽ മറ്റുള്ള മതങ്ങളെ അപേക്ഷിച്ച് ഇവരുടെ സംഖ്യ ലോകത്ത് വളരെയേറെ വർദ്ധിച്ചിട്ടുണ്ട്.
ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് 31.11 % ക്രിസ്ത്യാനികളും രണ്ടാമത് 24.9 % മുസ്ലീങ്ങളുമാ ണുള്ളത്. നാലാം സ്ഥാനത്താണ് ഹിന്ദുക്കൾ 15.16 %.
Pew Research Center ലെ ജനസംഖ്യാ വിദഗ്ദ്ധൻ സ്റ്റെഫാനി ക്രെമറുടെ കണ്ടെത്തലിൽ ലോകത്ത് ഏറ്റവും കൂടുതൽ മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള രാജ്യം ഇന്ത്യയാണെന്നും ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങൾക്കും തുല്യസ്വാതന്ത്ര്യം ലഭിക്കുന്നുണ്ടെന്നുമാണ്.