കോവിഡ് ബാധിച്ച് ഒരു കൊല്ലം മുൻപ് മരണപ്പെട്ട പിതാവിനെ മകന് മറക്കാനാകുമായിരുന്നില്ല. പിതാവിൻ്റെ സാമീപ്യം നിത്യവും ആഗ്രഹിച്ചിരുന്ന മകൻ 15 ലക്ഷം രൂപ ചിലവാക്കി അദ്ദേഹത്തിൻ്റെ വളരെ കൃത്യതയാർന്ന ജീവസ്സുറ്റ ഒരു സിലിക്കോൺ പ്രതിമതന്നെ വീട്ടിനുള്ളിൽ സ്ഥാപിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ എക്‌സൈസ് ഇൻസ്പെക്ടറായിരുന്ന റാവ്‌സാഹേബ് ഷംറാവ് കോറെ (Ravsaheb Shamrav Kore) കഴഞ്ഞ 2020 സെപ്റ്റംബർ 6 നാണ് 55 മത്തെ വയസ്സിൽ കോവിഡ് ബാധിച്ചു മരിക്കുന്നത്.
അദ്ദേഹത്തിൻ്റെ അകാലമരണം കുടുംബത്തിന് വലിയ ആഘാതമായി. ഇനിയും ആ വേദന വിട്ടുമാറിയിട്ടില്ല. ബിസിനസ്സുകാരനായ മകൻ അരുണ്‍ കോറെ (32) യാണ് പിതാവിൻ്റെ പ്രതിമ നിർമ്മിക്കാനും അത് വീടുനിള്ളിൽ സ്ഥാപിക്കാനും പദ്ധതിയിട്ടത്.
ഇതിനായി ബാംഗ്ലൂരിലെ ശ്രീധർ എന്ന ആർട്ടിസ്റ്റുമായി ബന്ധപ്പെടുകയും സോഫയിൽ വിശ്രമിക്കുന്ന തരത്തിലുള്ള റാവ്‌സാഹേബ് കോറെയുടെ സിലിക്കോൺ പ്രതിമ തയ്യറാക്കുകയുമായിരുന്നു. സിലിക്കോൺ പ്രതിമയുടെ പ്രത്യേകത എന്തെന്നാൽ ശരീരത്തിലെ മുടി മുതൽ കാൽനഖം വരെയുള്ള ഓരോ പാർട്ടും തികച്ചും നാച്വറലായി തോന്നും എന്നതാണ്.
ഇതുകൂടാതെ പ്രതിമയിൽ ധരിപ്പിച്ചിരിക്കുന്ന വസ്ത്രങ്ങൾ ദിവസവും മാറാൻ കഴിയുന്നതുമാണ്. വീടിൻ്റെ ഏതു ഭാഗത്തേക്ക് വേണമെങ്കിലും ഷിഫ്റ്റ് ചെയ്യാവുന്ന തരത്തിലാണ് സോഫയും പ്രതിമയും നിർമ്മിച്ചിരിക്കുന്നത്.