റഷ്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ ശനിയാഴ്ച മാത്രം മരിച്ചത് റിക്കാർഡ്, 1002 പേർ. ഇതൊരു സർവ്വകാല റിക്കാർഡാണ് റഷ്യയെ സംബന്ധിച്ചിടത്തോളം. കോവിഡ് രൂക്ഷമായിരുന്നു സമയത്തും ഒരു ദിവസം ഇത്രയാളുകൾ അവിടെ മരിച്ചിരുന്നില്ല. റഷ്യയിൽ രോഗബാധിതരും കൂടുകയാണ്. ശനിയാഴ്ച 33,208 പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തത്.
ജനങ്ങൾക്ക് വാക്സിനിൽ വിശ്വാസമില്ല. വാക്സിൻ സ്വീകരിക്കാൻ റഷ്യൻ ജനത തയ്യാറാകുന്നില്ല. മൊത്തം ജനങ്ങളുടെ മൂന്നിലൊന്നു പേർ പോലും ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ല. ഇന്ത്യയിലും അമേരിക്കയിലും നടക്കുന്ന ബൃഹത്തായ വാക്സിൻ പ്രോഗ്രാം റഷ്യയിൽ സർക്കാർ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ അതൊന്നും ജനങ്ങളിൽ ഏശുന്നില്ല.
"ജീവൻ രക്ഷിക്കാൻ നിങ്ങൾ ദയവായി വാക്സിൻ സ്വീകരിക്കുക, നിങ്ങൾ മൂലം മറ്റുള്ളവരുടെ ജീവനും അപകടത്തിലാണ് " എന്ന ഈ പരസ്യവാചകമാണ് ഇപ്പോൾ റഷ്യയിലുടനീളം കാണാൻ കഴിയുന്നത്. ഒരു സ്വതന്ത്ര ഏജൻസി നടത്തിയ സർവ്വേ പ്രകാരം റഷ്യൻ ജനതയുടെ പകുതിയിലധികം പേരും വാക്സിൻ സ്വീകരിക്കാൻ തയ്യറല്ല എന്ന് വെളിവായിട്ടുണ്ട്.
റഷ്യയിൽ യൂറോപ്പിലെ ഏറ്റവും കൂടിയ കോവിഡ് മരണ കണക്കാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 22,2315 ആളുകൾ ഇതുവരെ അവിടെ മരണപ്പെട്ടു. റഷ്യൻ സർക്കാർ കൂടുതൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണ്. കോവിഡ് ഭീതിമൂലം പ്രാക്ടീസ് തന്നെ ഉപേക്ഷിച്ച നൂറ്കണക്കിന് റഷ്യൻ ഡോക്ടർമാരോടും ഉടനടി ജോലിയിലേക്ക് മടങ്ങാനും ആതുരശിശ്രൂഷകളിൽ വ്യാപൃതരാകാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.