Advertisment

ഭക്ഷ്യ ടൂറിസം: കോഴിക്കോട്ടെ വലിയങ്ങാടി ഫുഡ് സ്ട്രീറ്റായി മാറുമ്പോൾ… (ലേഖനം)

author-image
സത്യം ഡെസ്ക്
New Update

-ഹസ്സൻ തിക്കോടി

Advertisment

publive-image

കേരളം വിനോദ സഞ്ചാരികളെ ആകർഷിക്കും വിധത്തിൽ മാറ്റിമറിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ടൂറിസം മന്ത്രി ശ്രീ: മുഹമ്മദ് റിയാസ്. ഇയ്യിടെ അദ്ദേഹം നടൻ മോഹൻലാലുമായി നടത്തിയ ആശയവിനിമയത്തിൽ ഉരുത്തിരിഞ്ഞ ഒരാശയമാണ് “എന്തുകൊണ്ട് കോഴിക്കോട്ടെ വലിയങ്ങാടി രാത്രികാല ഭക്ഷ്യത്തെരുവായികൂടാ?” എന്നത്.

ഏറ്റവും മഹത്തായ ഒരാശയമായാണ് ഞാൻ ഇതിനെ കാണുന്നത്. വൈകുന്നേരം മുതൽ വിജനമാവുന്ന ഈ തെരുവിനെ സജീവമാക്കി ദീപാലങ്കരിച്ചുകൊണ്ടു കൂടുതൽ മോടിയോടെ ആറുമുതൽ പത്തുവരെ “പാചകത്തെരുവാക്കി” മാറ്റിയാൽ മലബാറിന്റെ പ്രത്യേകിച്ച് കോഴിക്കോടിന്റെ വൈവിധ്യമാർന്ന രുചികൾ ആസ്വദിക്കാനും ഭക്ഷ്യ ടൂറിസം എന്ന സെഗ്മെന്റിനെ പ്രോത്സാഹിപ്പിക്കാനും കഴിയും.

ചൈനയിലെ ഫുഡ് സ്ട്രീറ്റ്:

ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുന്ന 2015 മെയ്മാസം ഞാൻ ചൈനയിലെ പ്രസിദ്ധമായ ടിയാമെൻ സ്ക്വയറിലായിരുന്നു. ഗോൻസു റെയിൽ സ്റ്റേഷനിൽ നിന്നും

ബീജിങ്ലേക്കുള്ള ദൂരം 1205 കിലോമീറ്ററാണ്. കൃത്യം ഏഴുമണിക്കൂറും മുപ്പത്തിയൊന്നു മിനിറ്റുകൊണ്ട് പൂർത്തിയായ ആ അതിവേഗ റെയിൽ യാത്ര അവസാനിക്കുമ്പോൾ നേരം ഉച്ചകഴിഞ്ഞു രണ്ടുമണി (സിൽവർ ലൈൻ കേരളത്തിനാവശ്യമാണ്).

publive-image

നേരെത്തെ ബുക്കുചെയ്ത ഹോട്ടലിൽ ചെക്കിൻ ചെയ്തു അല്പം വിശ്രമിച്ച ശേഷം നാലുമണിക്ക് പുറത്തിറങ്ങിയപ്പോൾ ഹോട്ടലിനു ചുറ്റുമുള്ള തെരുവുകൾ വിജനമായിരുന്നു. “ഹലാൽ” ഭക്ഷണം

തിരക്കി പല തെരുവുകളും നടന്നു. ഒടുവിൽ കെ.എഫ്.സി.യിൽ കയറി ഹലാൽ എന്നെഴുതിയ ഫ്രെയ്‌ഡ്‌ ചിക്കൻ കഴിച്ചു മടങ്ങുബോഴേക്കും നേരം ആറുമണി കഴിഞ്ഞിരുന്നു.

ഞാൻ ഹോട്ടൽ ലക്ഷ്യമാക്കി ഏറെദൂരം നടന്നു. എല്ലാ തെരുവുകളും ജനനിബിഡമാണ്. തെരുവുകച്ചവടം തകൃതിയായി നടക്കുന്നു. സ്ട്രീറ്റിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ പലതരം ഇൻസ്റ്റന്റ് ഭക്ഷ്യ വില്പന നടക്കുന്നു. ഓർഡർ കൊടുത്താൽ ഉടനടി ഭക്ഷണം ഉണ്ടാക്കിത്തരും.

ഇരുന്നും നടന്നും തിന്നുന്നവരിൽ സ്വദേശികളും വിദേശിയരുമുണ്ട്.

പുകയുടെയും തിളക്കുന്ന എണ്ണയുടെയും മനം മടുപ്പിക്കുന്ന മണം. വിഭവങ്ങളുടെ പേരുകൾ

എഴുതിവെച്ചതുകൂടാതെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടു അവർ ആളുകളെ ആകർഷിക്കുന്നുണ്ടായിരുന്നു. ജീവനുള്ള ഇഴജന്തുക്കളെപോലും ചൈനക്കാർ ഭക്ഷിക്കാനായി

ഉപയോഗിക്കുന്നു. ഇഷ്ടക്കുള്ള ഇഴജന്തുക്കളെ തെരഞ്ഞെടുത്താൽ ചേരുവകൾ ചേർത്ത് അവയെ വറുത്തു മോരിച്ചു തരും.

ഫുഡ് സ്ട്രീറ്റിലൂടെ എത്രദൂരം നടന്നിട്ടും ഞാൻ താമസിക്കുന്ന ഹോട്ടൽ കണ്ടുപിടിക്കാനായില്ല. ഒടുവിൽ ഹോട്ടലിന്റെ പേരെഴുതിയ കാർഡ് ഒരു തെരുവ് കച്ചവടക്കാരന് കാണിച്ചുകൊടുത്തപ്പോൾ അയാൾ അത്ഭുതത്തോടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് കൈചൂണ്ടി കാണിച്ചു തന്നു. അയാളുടെ ഉന്തുവണ്ടിയുടെ തൊട്ടു പിറകിലായിരുന്നു ആ

ഹോട്ടൽ. ഞാൻ അവിടേക്കു കയറിയപ്പോൾ സമയം കൃത്യം 9 മാണി.

നാലുമണിക്ക് ഹോട്ടലിൽ നിന്നും തെരുവിലേക്കിറങ്ങുമ്പോൾ ഈ ഹോട്ടൽ നിൽക്കുന്ന തെരുവും തൊട്ടടുത്തുള്ള തെരുവുകളും വിജനമായിരുന്നു. ഞാൻ ഹോട്ടലിലെ റിസപ്ഷനിൽ പോയി കാര്യങ്ങൾ തിരക്കി. “എന്തെ ഇത്രപെട്ടെന്ന് ഈ തെരുവുകളിൽ ആൾക്കൂട്ടവും കച്ചവടവും?”

publive-image

(തെരുവിൽ ഇരുന്നു കഴിക്കാനുള്ള സംവിധാനം)

വൈകുന്നേരം അഞ്ചുമണിമുതൽ രാത്രി ഒൻപതു മണിവരെയാണ് ഇവിടങ്ങളിലെ ഫുഡ് സ്ട്രീറ്റ് തുറക്കുക. മുനിസിപ്പാലിറ്റിയുടെ ലൈസൻസുള്ള കച്ചവടക്കാർ അവരുടെ കച്ചവട സാമഗ്രികളുമായി തെരുവിൽ ഓരോരുത്തർക്കും അലോട്ട് ചെയ്ത സ്ഥലത്തു കച്ചവടം നടത്തുന്നു. രാത്രി 9 മണിയോടെ കച്ചവടം അവസാനിപ്പിച്ച് അവരവരുടെ സ്ഥലം കഴുകി തുടച്ചു വൃത്തിയാക്കി വെയ്സ്റ്റ് നീക്കം ചെയ്തിട്ടേ മടങ്ങാവൂ.

മുനിസിപ്പാലിറ്റിയുടെയും പോലീസിന്റെയും കർശന നിരീക്ഷണം എല്ലായ്പ്പോഴും ഇത്തരം തെരുവിലുണ്ടാവും. ഒൻപതു മണിക്കുശേഷം വിജനമാവുന്ന വൃത്തിയുള്ള തെരുവ് അടുത്ത ദിവസം അഞ്ചുമണിവരെ സ്ട്രീറ്റ് കച്ചവടക്കാർ ഉണ്ടാവില്ല. നിയമങ്ങൾ കൃത്യമായി പാലിക്കുന്ന അച്ചടക്കമുള്ള ഒരു ജനതയാണ് ചൈനക്കാർ. നിയമംലംഗിക്കുന്നവർക്ക്‌ കൊടുക്കുന്ന കർശന

ശിക്ഷയാണ് അതിനുകാരണം.

ലോകത്തിന്റെ പലഭാഗത്തും ഇത്തരം ഫുഡ് സ്ട്രീറ്റ് പ്രവർത്തിക്കുന്നുണ്ട്. യുറോപ്പിലും അമേരിക്കയിലും അറബ് രാജ്യങ്ങളിലും, തായ്‌ലൻഡ്, വിയറ്റ്നാം, ഫിലിപ്പൈനിലും വൈവിധ്യമാർന്ന ഭക്ഷ്യത്തെരുവുകൾ ഞാൻ കണ്ടിട്ടുണ്ട്. അവിടങ്ങളിലെ വെടിപ്പും വൃത്തിയുവും സന്ദർശകരിൽ കൗതുകമുണർത്തുന്ന വിധത്തിൽ സജ്ജീകരിച്ചതാണ്.

ഹൈജീൻ ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ സർക്കാരും ജനങ്ങളും പ്രതിജ്ഞാബദ്ധരാണ്. അവിടങ്ങളിൽ ടൂറിസം തഴച്ചു വളരാനും വന്നവർ വീണ്ടും വരാൻ ആഗ്രഹിക്കുന്നതും

അവരുടെ ഭക്ഷണത്തോടൊപ്പം കൈമാറുന്ന സൗഹൃദവും സ്നേഹമയമായ പെരുമാറ്റവുമാണ്.

publive-image

(യൂറോപ്പിലെ സ്ട്രീറ്റ് റെസ്റ്റോറന്റ് - പുറത്തിരുന്നു ഭക്ഷണം കഴിക്കാം)

വലിയങ്ങാടി ഭക്ഷണത്തെരുവാകുമ്പോൾ…

കോഴിക്കോട്ടെ വലിയങ്ങാടി ഒരു ഫുഡ് സ്ട്രീറ്റായി മാറ്റാൻ വളരെ എളുപ്പമാണ്. ഇത്തിരി പണം മുടക്കിയാൽ ഒത്തിരിവലിയ സൗകര്യങ്ങൾ കിട്ടുന്ന ഒരു തെരുവാണ് വലിയങ്ങാടി. ഈ അങ്ങാടിയെ സന്ധ്യമുതൽ സജീവമാക്കിയാൽ അതുമൂലം ഒത്തിരിപ്പേർക്ക് ജോലിയും

സർക്കാരിന് നല്ല വരുമാനവും ലഭിക്കും. നിയമങ്ങളും നിബന്ധനകളും കൃത്യമായി പാലിപ്പിക്കാനുള്ള കർശന നിരീക്ഷണം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം.

ശുപാർശകളിലൂടെ കാര്യസാധ്യം നടത്തുന്ന പതിവ് പരിപാടികൾ പാടെ ഇല്ലാതാക്കണം. വൃത്തിയും വെടിപ്പുമുള്ള മേന്മയേറിയ ഭക്ഷണം വിളമ്പാനുതകുന്ന സംവിധാനം സർക്കാർ ഒരുക്കിക്കൊടുക്കണം. അനുമതിയോ ലൈസൻസോ ഇല്ലാതെ യാതൊരു ഭക്ഷണവും വിതരണം

ചെയ്യാൻ പാടില്ല. ഒരു പ്രദേശത്തിന്റെ രുചി വിൽക്കപ്പെടുന്നതോടെ ആ നാട്ടിന്റെ യശസ്സും കീർത്തിയും അന്യനാട്ടിലേക്ക് എത്തിച്ചേരുകയും “ഫുഡ് ഡെസ്റ്റിനേഷൻ” തേടി സന്ദർശകർ കൂടുതൽ എത്തുകയും ചെയ്യും. സ്വാദുള്ള ഭക്ഷണം മനുഷ്യന്റെ ബലഹീനതയാണ്, അതുതേടി അവൻ എത്ര ദൂരം വേണമെങ്കിലും യാത്രചെയ്യും.

ഭക്ഷണ സംസ്കാരം:

വിനോദസഞ്ചാരത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് ഭക്ഷണം. ഓരോ പ്രദേശത്തിനും പ്രത്യേകം ഭക്ഷണ ശീലമാണുള്ളത്. അന്യനാട്ടിലെ ഭക്ഷണം രുചിക്കുക സന്ദർശകന്റെ മോഹമായി മാറുന്നു. പല നഗരങ്ങളും പ്രദേശങ്ങളും രാജ്യങ്ങളും ഭക്ഷണത്തിന് പേരുകേട്ടതാണെങ്കിലും കുളിനറി (culinaray) ടൂറിസം ഭക്ഷ്യ സംസ്കാരത്താൽ മാത്രം പരിമിതപ്പെടുന്നില്ല. ഓരോ ടൂറിസ്റ്റും ദിവസത്തിൽ മൂന്നു പ്രാവശ്യം ഭക്ഷണം കഴിക്കുന്നു,

അതിനാൽ ഭക്ഷണത്തിലൂടെയുള്ള ടൂറിസത്തിന്റെ അടിസ്ഥാന സാമ്പത്തിക പ്രേരകങ്ങളിലൊന്നായി മാറുന്നു.

അടുത്തും അകലെയുമുള്ള അതുല്യവും അവിസ്മരണീയവുമായ ഭക്ഷണപാനീയങ്ങൾ

അനുഭവിക്കാനുള്ള യാത്രയാണ് ഫുഡ് ടൂറിസം. വലിയ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്ന ടൂറിസ്റ്റുകൾ പോലും സ്ട്രീറ്റ് ഫുഡ് കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്.

കുളിനറി ടൂറിസം 2001-മുതലേ ടൂറിസത്തിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. ലക്ഷ്യസ്ഥാനത്തിനെ ആശ്രയിച്ച് ഭക്ഷണ, പാനീയ ചെലവുകൾ, ടൂറിസം ചെലവുകളുടെ 15% മുതൽ 35% വരെയാണ് എന്ന് വേൾഡ് ഫുഡ് ട്രാവൽ അസോസിയേഷൻ കണക്കാക്കുന്നു. കൂടുതൽ സന്ദർശകർ, കൂടുതൽ വിൽപ്പന, കൂടുതൽ മാധ്യമ ശ്രദ്ധ, വർദ്ധിച്ച നികുതി വരുമാനം, എന്നിവ ഉൾപ്പെടുന്ന ഫുഡ് ടൂറിസം ആനുകൂല്യങ്ങളാണ് WFTA വിഭാവനം ചെയ്യുന്നത്.

പാചകകല അറിയാൻ:

വ്യത്യസ്ഥമായ രീതിയിൽ ഫുഡ് ടൂറിസം ഡിസൈൻ ചെയ്യാവുന്നതാണ്. പാചകകല അറിയാൻ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകൾക്ക് അത് പഠിപ്പിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുക ടൂറിസത്തിന്റെ മറ്റൊരു സെഗ്‌മെന്റ് ആയി പ്രൊമോട്ട് ചെയ്യാവുന്നതാണ്. കാരണം വിദേശരാജ്യങ്ങളിൽ കുളിനറി ടൂറിസത്തിന്റെ വളരുന്ന മേഖല പാചക ക്ലാസുകളാണ്. കുറച്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ചെറിയ പാഠം മുതൽ മുഴുവൻ ദിവസ, മൾട്ടി-ഡേ കോഴ്‌സുകൾ വരെയായി പഠനരീതികൾ വ്യത്യാസപ്പെടുന്നു.

വിദേശ ടൂറിസ്റ്റുകളുടെ ശ്രദ്ധ സാധാരണയായി അവർ സന്ദർശിക്കുന്ന രാജ്യത്തെ പാചകരീതിയിലായിരിക്കും, അതേസമയം പ്രാദേശിക വിനോദസഞ്ചാരികൾക്ക് പുതിയ പാചകരീതികൾ അനുഭവിക്കാൻ താൽപ്പര്യമുണ്ടാകാം. സാംസ്കാരിക അനുഭവം വർദ്ധിപ്പിക്കുന്നതിനായി മാർക്കറ്റ് ടൂറുകളും ഉൾപ്പെടുന്നു.

ചില പാചക ക്ലാസുകൾ ആ നാട്ടിലെ ആളുകളുടെ വീടുകളിൽ നടക്കുന്നു, ഇത് വിദേശ വിനോദ സഞ്ചാരികൾക്ക് അവർ സന്ദർശിക്കുന്ന രാജ്യത്തെ ദൈനംദിന ജീവിതവും പാചകരീതിയും എങ്ങനെയാണെന്നറിയാൻ അനുവദിക്കുന്നു. പ്രാദേശിക ആതിഥേയരും വിദേശ അതിഥികളും ക്രോസ്-കൾച്ചറൽ അനുഭവത്തിൽ നിന്ന് പ്രയോജനം നേടുന്നു.

ലോകത്തിലെ പാചക സംസ്കാരങ്ങൾ സമന്വയിപ്പിക്കാനും പാചകകല മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുന്നതിനുള്ള ഒരു മാർഗമായി വേൾഡ് ഫുഡ് ട്രാവൽ അസോസിയേഷൻ 2019 ഏപ്രിൽ 18 ന് ലോക ഭക്ഷ്യ യാത്രാ ദിനം അവതരിപ്പിച്ചത്. ഉപഭോക്താക്കളിലും വ്യാപാരത്തിലും

അവബോധം സൃഷ്ടിക്കുന്നതിനും അസോസിയേഷന്റെ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനുമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാ വർഷവും ഏപ്രിൽ 18

ന് ലോകമെമ്പാടും ഈ ദിനം ആഘോഷിക്കുന്നു.

ഗ്യാസ്‌ട്രോണമി ടൂറിസം :

സുഖഭോജനവിജ്ഞാനീയ യാത്രകൾ ഇന്ന് സർ വസാധാരണമായിരിക്കുകയാണ്. വേൾഡ് ട്രാവൽ & ടൂറിസം കൗൺസിൽ (WTTC) ഫുഡ് ടൂറിസത്തെ അതീവ പ്രാധാന്യത്തോടെ പ്രോത്സാഹിപ്പിച്ചു

കൊണ്ടിരിക്കുകയാണ്. ലോക സമ്പത്തിനു 2017-ൽ ഭക്ഷ്യ ടൂറിസത്തിലൂടെ നൽകിയ സംഭാവന 10.4% മാണെന്ന് അറിയുമ്പോൾ ഗ്യാസ്‌ട്രോണമി ടൂറിസത്തിന്റെ പ്രാധാന്യം എത്രത്തോളമുണ്ടന്നു മനസ്സിലാകും.

ആഗോള ടൂറിസ വ്യവസായത്തിൽ ഭക്ഷണം അതിപ്രധാനമായ ഒരുഘടകമായിരിക്കുകയാണ്. ചെറിയ ചെലവിൽ താമസിക്കുകയും, സുഖഭോജനം തേടി നടക്കുകയുമാണ് മിക്ക ടൂറിസ്റ്റുകളുടെയും ലക്ഷ്യം. പ്രാദേശിക ഭക്ഷണങ്ങളുടെ രുചിയും പാചകകലയും (Art of cooking)

മനസ്സിലാക്കി ഭക്ഷിക്കുന്ന രീതി വിദേശ ടൂറിസ്റ്റുകളുടെ വിനോദവും കൂടിയാണ്.

ലോക ടൂറിസ്റ്റുകളുടെ നല്ലൊരു ശതമാനം സുഖഭോജനം ഇഷ്ട്ടപ്പെടുന്നവരാണെന്നാണ്‌ വേൾഡ് ടൂറിസം ഓർഗനൈസഷൻ (WTO) പറയുന്നത്. പരമ്പരാഗത ഭക്ഷണ സമ്പ്രദായം മുതൽ ആധുനിക

രീതിവരെ അനുഭവിച്ചറിയാനുള്ള പ്രവണത എല്ലാ ടൂറിസ്റ്റുകളിലും ഉണ്ടാവുന്നു. ഭക്ഷിക്കാനുള്ള പണം അവരിൽ ഒരിക്കലും തടസ്സമാവുന്നില്ല. അതുകൊണ്ടുതന്നെ സുഖഭോജനത്തിനു പ്രാധാന്യം കൊടുക്കുകയും അവ അതാതു രാജ്യങ്ങളുടെ/പ്രദേശത്തിന്റെ സാമ്പത്തിക നേട്ടത്തിന് കാരണമാവുകയും ചെയ്യുന്നു.

ആഗോള കുളിനറി ടൂറിസം വളർച്ചയിലേക്ക് കുതിക്കുകയാണ്. 2019-ലുണ്ടായ മൊത്തം വരുമാനം 1,116.7 ബില്യൻ ഡോളറായിരുന്നു. 2027 ആകുമ്പോഴേക്കും 1,796.5 ബില്ല്യൻ ആയിമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. 16.8% വളർച്ചാനിരക്ക് ഭക്ഷ്യ ടൂറിസത്തിലൂടെ ഉണ്ടാവുമെന്ന കാര്യത്തിൽ WTTC ക്കു സംശയമില്ല. അതോടൊപ്പം ലോകവ്യപകമായി നടക്കുന്ന ഫുഡ് ഫെസ്റ്റിവലിൽ നിന്നും 2019 -ൽ ഉണ്ടായ വിറ്റുവരവ് 338.6 ബില്യൻ ഡോളർ ആയിരുന്നെങ്കിൽ 2027-ൽ ഈ വിറ്റുവരവ് 560.3 ബില്യൻ ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. (കോവിഡ്19 എന്ന മഹാമാരി ലോക ടൂറിസത്തെ രണ്ടു വർഷം പുറകോട്ടടിച്ചിരുന്ന സത്യം മറക്കുന്നില്ല).

ടൂറിസം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായമാണ്. അതിന്റെ വളർച്ച പ്രവചനാതീതമായ മാറികൊണ്ടിരിക്കുയാണ്. പ്രായഭേദെമന്യേ ഒഴിവുകാലം ചെലവഴിക്കാനായി മനുഷ്യ മനസ്സ് തയ്യാറാവുമ്പോൾ നൂതന ആശയങ്ങളുമായി സർക്കാർ പ്രവർത്തിക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു.

കേരളത്തിലെ ടൂറിസം വകുപ്പിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും ഉദോഗസ്ഥതല പോരായ്മകളും മാറ്റിയില്ലെങ്കിൽ കേരളം ടൂറിസം ഡെസ്റ്റിനേഷനിൽ ഏറെ പുറകിലാകുമെന്ന

കാര്യത്തിൽ സംശയമില്ല.

ഓൺലൈൻ ഫുഡ് സർവീസ് :

ഫുഡ് ടൂറിസം നല്ലപോലെ പ്രചരിപ്പിച്ചാൽ അത് നാടിനും സർക്കാരിനും ഗുണകരമാകും. കൊറോണക്കാലത്തു ഏറ്റവും കൂടുതൽ ഭക്ഷണ പദാർത്ഥങ്ങൾ വിറ്റഴിക്കപ്പെട്ടതു ഇന്റർനെറ്റിന്റെ സഹായത്തോടെയാണ്. ഓൺലൈൻ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ അധികമായി ഉണ്ടാവുകയും ഹോംലി ഫുഡ് സമ്പ്രദായം നാടാകെ പ്രോത്സാഹിപ്പിക്കപ്പെട്ടതും

ഇക്കഴിഞ്ഞ രണ്ടു വർഷത്തെ നേട്ടങ്ങളാണ്.

ടൂറിസത്തിനു മാന്ദ്യം സംഭവിച്ചെങ്കിലും അവശ്യ വസ്തുവായ ഭക്ഷണം ഓൺലൈനിൽ എത്തിക്കപ്പെട്ടു. പലയിടത്തും ഒരു കുടിൽ വ്യവസായം പോലെ ഇത് തഴച്ചു വളരുകയും ചെയ്തു. കോവിഡാനന്തര കാലം ടൂറിസത്തിന്റെ വളർച്ചയുടെ കാലമാണ്. അടച്ചുപൂട്ടലിൽനിന്നുള്ള

മോചനത്തിന്റെ കൂടി നാളുകളാണ് ഇനി വരാനിരിക്കുന്നത്. ഭക്ഷ്യ ടൂറിസവും ഗ്യസ്ട്രോണമി

ടൂറിസവും അതതുമേഖലകളിൽ തഴച്ചുവളരുമെന്ന കാര്യത്തിൽ സംശയമില്ല.

publive-image

(കോഴിക്കോട്ടെ മിട്ടായിത്തെരുവിലെ ഹലുവ കച്ചവടം)

അതുകൊണ്ടു തന്നെ കോഴിക്കോട്ടെ വലിയങ്ങാടിയിലെ ഫുഡ് സ്ട്രീറ്റ് ആശയം എത്രയും വേഗത്തിൽ യാഥാർഥ്യമാക്കി ഭക്ഷണ പ്രിയർക്കായി തുറന്നുകൊടുക്കുക. നല്ലൊരു രാത്രികാല കച്ചവട സാധ്യതകളുടെ വാതായനങ്ങൾ മലബാർ വിഭവങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് നമ്മുടെ ടൂറിസകാര്യാലയം താമസംവിനാ ഒരുക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതോടൊപ്പം കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രീറ്റ് ഫുഡ് വ്യവസായം പ്രോത്സാഹിപ്പിച്ചുകൊണ്ടു വിനോദസഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്താൻ നമ്മുടെ ടൂറിസ കാര്യാലയം ശ്രമിക്കണം.

യുവ ടൂറിസം മന്ത്രിയുടെ ഇമ്മിണിവല്യ ആശയങ്ങൾ അതിവേഗത്തിൽ പ്രാവർത്തികമാവട്ടെ.

കോഴിക്കോട്ടെ വലിയങ്ങാടി ഭക്ഷണ ശാലകളുടെ ഒരു തുടക്കമാവട്ടെ...

voices
Advertisment