Advertisment

നേരിട്ട്‌‌ കണ്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ വിശ്വസിക്കാൻ തയ്യാറാവുമായിരുന്നില്ലാത്ത കാര്യങ്ങളാണ്‌ പാലക്കാട് മുതലമട പഞ്ചായത്തിലെ ഗോവിന്ദാപുരം അംബേദ്കർ കോളനിയിലേത്‌. ചൂടുള്ള ചായയിലും തണുത്ത പച്ചവെള്ളത്തിലും വരെ ജാതിയാണ് ഇവിടെ ഉൾച്ചേർന്നിരിക്കുന്നത് ! നമ്മുടെ സമൂഹം ഇനിയുമെത്ര ദൂരം പോകാനിരിക്കുന്നു... (ലേഖനം)

New Update

publive-image

Advertisment

-വി.ടി. ബൽറാം

സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ നടന്ന പന്തിഭോജനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന നവോത്ഥാനാനന്തര കേരളത്തിന് ചിന്തിക്കാൻ കഴിയുന്നതിലപ്പുറമുള്ള ജാതിവിവേചനമാണ് പാലക്കാട് മുതലമട പഞ്ചായത്തിലെ ഗോവിന്ദാപുരം അംബേദ്ക്കർ കോളനിയിൽ ഇന്നും നിലനിൽക്കുന്നത്.

തമിഴ് സംസാരിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ചക്ലിയ സമുദായക്കാരാണ് കോളനിവാസികളിൽ ഭൂരിപക്ഷവും. സാമൂഹികാടിച്ചമർത്തലുകളുടേയും ദാരിദ്ര്യത്തിന്റേയും രൂക്ഷത കണക്കിലെടുത്താൽ ദലിതരിൽത്തന്നെ ഏറ്റവും വൾനറബിൾ ആയി കണക്കാക്കപ്പെടേണ്ടവരാണ് ഇവർ. കൗണ്ടർമാരും ഈഴവരുമൊക്കെയാണ് ഇവിടത്തെ "മേൽ"ജാതിക്കാർ.

കുറച്ച്‌ ദിവസങ്ങളായി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടതിനേത്തുടർന്നാണ് ഡിസിസി വൈസ്‌ പ്രസിഡണ്ട്‌ സി.സുമേഷ്‌, മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശെൽവൻ അടക്കമുള്ള പ്രാദേശിക നേതാക്കന്മാർ, യൂത്ത്‌ കോൺഗ്രസ്‌ നേതാക്കളായ സജേഷ്‌ ചന്ദ്രൻ, സുനിൽ സി.സി, രാജീവ്, ബിജോയ് എന്നിവരോടൊപ്പം ഞാനീ കോളനി സന്ദർശിച്ചത്‌. കോളനിവാസിയായ ശിവരാജൻ കാര്യങ്ങൾ വിശദീകരിച്ചുതന്നു.

നേരിട്ട്‌‌ കണ്ടില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ വിശ്വസിക്കാൻ തയ്യാറാവുമായിരുന്നില്ലാത്ത കാര്യങ്ങളാണ്‌ അംബേദ്കർ കോളനിയിലേത്‌. ചൂടുള്ള ചായയിലും തണുത്ത പച്ചവെള്ളത്തിലും വരെ ജാതിയാണ് ഇവിടെ ഉൾച്ചേർന്നിരിക്കുന്നത്. ഏതാനും വർഷം മുൻപ് വരെ ചായക്കടയിൽ ''മേൽ''ജാതിക്കാർക്ക് ഗ്ലാസിലും ചക്ലിയ വിഭാഗക്കാർക്ക് ചിരട്ടയിലുമായിരുന്നു ചായ പകർന്നിരുന്നത്.

ഇപ്പോൾ നേരിയ വ്യത്യാസം വന്നു, ചിരട്ടക്ക് പകരം ഡിസ്പോസിബിൾ ഗ്ലാസ് ആയിട്ടുണ്ടെന്ന് മാത്രം. എന്നാലിപ്പോഴും രണ്ട്‌ തരം പാത്രങ്ങൾ തന്നെയാണ്‌ ഉപയോഗിക്കുന്നത്‌. ബാർബർ ഷാപ്പിൽപ്പോലും ചക്ലിയർക്ക്‌ പുറത്ത്‌ വെച്ചാണ്‌ മുടി വെട്ടിക്കൊടുക്കുന്നത്‌.

കുടിവെള്ളത്തിന്റെ കാര്യം ഇതിലും രൂക്ഷമാണ്‌. പൊതു വാട്ടർടാങ്കിന് രണ്ട് ടാപ്പുകൾ ഉണ്ട്. ഒന്ന് ചക്ലിയർക്ക്, മറ്റൊന്ന് മേൽജാതിക്കാർക്ക്. എത്ര തിരക്കുണ്ടെങ്കിലും മേൽജാതിക്കാരുടെ ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കാൻ ചക്ലിയരെ സമ്മതിക്കില്ല. എന്തിനേറെ, മേൽജാതിക്കാർ കൊണ്ടുവന്ന് വക്കുന്ന കുടം നിറഞ്ഞ് വെള്ളം പാഴായിപ്പോയാൽ ആ ടാപ്പ് അടക്കാൻ പോലും ചക്ലിയർക്ക് അനുവാദമില്ല.

കുടിക്കുന്ന വെള്ളത്തിലെ ഈ ഹീനമായ ജാതിവിവേചനം ഞങ്ങളവസാനിപ്പിച്ചു. ഞാനടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിൽ രണ്ട് ചക്ലിയ സഹോദരിമാർ തങ്ങൾക്ക് ഇന്നേവരെ വിലക്കപ്പെട്ട ആ ടാപ്പിൽ നിന്ന് ആത്മവിശ്വാസത്തോടെ സ്വന്തം കുടങ്ങളിലേക്ക് വെള്ളം ശേഖരിച്ച് പുതിയ ചരിത്രം രചിച്ചു.

അതിനുശേഷം ഞങ്ങളെല്ലാവരും നിലത്ത് വട്ടമിട്ട് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അമ്മമാരും പുരുഷന്മാരുമൊക്കെ ഒന്നിച്ച് തയ്യാറാക്കിയ നല്ല രുചിയുള്ള തക്കാളിച്ചോറായിരുന്നു ഭക്ഷണം. വയറും മനസ്സും ആവോളം നിറഞ്ഞ ഈ അനുഭവം പന്തിഭോജനത്തിന്റെ നൂറാം വാർഷികത്തിലാണെന്നത് തുല്യതയിലേക്കുള്ള പ്രയാണത്തിൽ നമ്മുടെ സമൂഹം ഇനിയുമെത്ര ദൂരം മുന്നോട്ടുപോകണമെന്നതിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയായി മാറുന്നുണ്ട്.

ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യം ഈ അടിസ്ഥാന ജനവിഭാഗക്കാർക്ക് പലപ്പോഴും അനുഭവപ്പെടുന്നില്ല എന്നാണെനിക്ക് ബോധ്യപ്പെട്ടത്. ചക്ലിയരുടെ അറുപതോളം വീടുകൾ നാശോന്മുഖമാണ്. അതിൽത്തന്നെ ഇരുപതോളം വീടുകൾ തീർത്തും വാസയോഗ്യമല്ലാത്തതും ഏത് നിമിഷവും നിലംപൊത്തുമെന്ന ഭീഷണാവസ്ഥയിലുള്ളതുമാണ്.

വർഷത്തിൽ ഒന്നോ രണ്ടോ ആൾക്ക് മാത്രമാണ് വീട് വെക്കാനോ റിപ്പയറിനോ സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുന്നത്. മുൻ യുഡിഎഫിന്റെ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് മുപ്പതോളം വീടുകൾ നൽകിയിരുന്നു. എന്നാലിപ്പോൾ തീർത്തും കക്ഷി രാഷട്രീയ വിവേചനത്തോടെയാണ് ഇപ്പോഴത്തെ സിപിഎം ഭരണ സമിതി ആനുകൂല്യങ്ങൾ അനുവദിക്കുന്നതെന്ന് ജനങ്ങൾ പരാതിപ്പെടുന്നു.

ക്ഷേമ പെൻഷനുകളുടെ കാര്യത്തിൽപ്പോലും ഈ വിവേചനം നിലനിൽക്കുന്നുണ്ടെന്നാണ് പരാതി. അടിയന്തര റിപ്പയർ വേണ്ട പത്തോ പതിനഞ്ചോ വീടുകളെങ്കിലും പരിമിതമായ തോതിൽ നന്നാക്കാൻ കോൺഗ്രസ് പാർട്ടി തലത്തിൽ ആലോചിക്കുകയാണ്. ഈ കുറിപ്പു വായിക്കുന്നവർ ഇക്കാര്യത്തിലേക്ക് സഹകരിക്കാൻ തയ്യാറാവുകയാണെങ്കിൽ അതൊരു വലിയ ഉപകാരമായിരിക്കും.

സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും വാർഡ് അംഗം കൂടിയായ വൈസ് പ്രസിഡണ്ടും തീർത്തും നിഷേധാത്മകവും മനുഷ്യത്വരഹിതവുമായ സമീപനമാണ് ചക്ലിയ വിഭാഗക്കാരുടെ പ്രശ്നങ്ങളോട് സ്വീകരിക്കുന്നതെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല. ജാതിവിവേചനം അടിച്ചേൽപ്പിക്കുന്ന മേൽജാതിക്കാരോടൊപ്പം പരസ്യമായി നിലകൊള്ളുകയും ഇതിനെ വെറും കക്ഷിരാഷ്ട്രീയ പ്രശ്നമാക്കി ലഘൂകരിക്കാൻ നോക്കുകയുമാണ് പ്രാദേശിക സിപിഎം നേതൃത്ത്വം ചെയ്യുന്നത്.

"നമ്പൂതിരി മുതൽ നായാടി വരെയുള്ള" മുഴുവൻ ഹിന്ദുക്കളുടേയും ക്ഷേമത്തേക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന ബിജെപിയും പതിവുപോലെ ഇവിടേയും മേൽജാതിക്കാരുടെ സംരക്ഷകരായി മാറുകയാണ്. ഇരു പാർട്ടികളിലും പെട്ട പല അനുഭാവികളും നേതൃത്ത്വത്തിന്റെ ഈ നിലപാടുകളെ വിമർശിച്ച് കടന്നുവന്നിട്ടുണ്ട്.

ഭരണഘടനാ ശിൽപ്പിയുടെ പേരിലുള്ള ഈ കോളനിയിലെ ഇന്നത്തെ അവസ്ഥ ഓരോ മലയാളിക്കും ഓരോ മനുഷ്യനും തന്നെ അപമാനകരമാണ്. സർക്കാരിന്റെയും പൊതുസമൂഹത്തിന്റേയും അടിയന്തര ശ്രദ്ധയും ഇടപെടലും അർഹിക്കുന്ന ഗുരുതരമായ ഒരു മനുഷ്യാവകാശ പ്രശ്നം കൂടിയാണ് ഇത്.

(നമ്മുടെ സംസ്ഥാനത്ത് ഇന്നും പ്രസക്തമായ, ഹീനമായ ജാതീയ വിവേചനത്തെ മുൻ നിർത്തി മുമ്പ് എഴുതിയത്)

voices
Advertisment