കാശ്മീരിൽ തീവ്രവാദികൾക്ക് ഒരിക്കൽക്കൂടി പിഴച്ചു. ടാര്‍ഗെറ്റ് കില്ലിങ്ങിന്റെ ഭാഗമായി മുസ്‌ലിം ഇതര വിഭാഗങ്ങളെ ലക്‌ഷ്യം വച്ചുള്ള ആക്രമണങ്ങൾ ഇപ്പോഴും തുടരുകയാണ്. കശ്മീരി പണ്ഡിറ്റുകളിലെ പ്രമുഖരായ വ്യക്തികളെ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ അഞ്ച് ആഴ്ചകളിലായി 14 സാധാരണക്കാരാണ് തീവ്രവാദികളാൽ കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഓൾഡ് കാശ്മീരിൽ വർഷങ്ങളായി ഡ്രൈ ഫ്രൂട്ട്സ് വ്യാപാരം നടത്തിവരുന്ന ഡോക്ടർ സന്ദീപ് മാവ എന്ന കാശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്താനെത്തിയ തീവ്രവാദികൾ അബദ്ധത്തിൽ സന്ദീപ് മാവ എന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തിൻ്റെ സെയിൽസ് മാനായ 45 കാരൻ മുഹമ്മദ് ഇബ്രാഹിമിനെ വെടിവച്ചു കൊല്ലുകയായിരുന്നു.
രാത്രി കടയടച്ച ശേഷം സന്ദീപ് മാവയുടെ എസ്.യു.വി വാഹനത്തിൽ വീട്ടിലേക്ക് പോകാൻ തുടങ്ങിയ മുഹമ്മദ് ഇബ്രാഹിമിനെ ഇരുട്ടിന്റെ മറവിൽ ആളറിയാതെ തീവ്രവാദികൾ വെടിവയ്ക്കുകയായിരുന്നു. ഭാഗ്യവശാൽ സന്ദീപ് മാവ നേരത്തെതന്നെ വീട്ടിലേക്ക് പോയിരുന്നു.
സന്ദീപ് മാവ
ഭാര്യയും 19 വയസ്സുള്ള മകനും 16 വയസ്സുള്ള ഒരു മകളുമുണ്ട് മുഹമ്മദ് ഇബ്രാഹിമിന്. ഈ കൊലപാതകത്തെ കശ്മീരിലെ രാഷ്ട്രീയകക്ഷികൾ ഒന്നടങ്കം അപലപിച്ചു. താൻ കശ്മീർ താഴ്വര വിടുന്ന പ്രശ്നമില്ലെന്നും മരിക്കുകയാണെങ്കിൽ അത് ജനിച്ച മണ്ണിൽത്തന്നെ യാകട്ടെയെന്നും മുഹമ്മദ് ഇബ്രാഹിമിന്റെ മരണവാർത്തയോട് പ്രതികരിച്ച സന്ദീപ് മാവ പറഞ്ഞു.