/sathyam/media/post_attachments/NcwJauQRoyq6HAZOYXPH.jpg)
ആലുവയിൽ മോഫിയ പർവീൺ എന്ന മിടുക്കി പെൺകുട്ടി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സൃഷ്ടിച്ചത് പോലീസാണ്. ഭർതൃപീഡനത്തെത്തുടർന്ന് ആലുവ എസ്.പി നൽകിയ പരാതിയിൽ 25 ദിവസം പോലീസ് കേസ് എടുക്കാതെ വൈകിപ്പിച്ചു.
ഒത്തുതീർപ്പിന് താല്പര്യമില്ല എന്ന ഉറച്ച നിലപാട് എടുത്ത മോഫിയയെ മൊഴി എടുക്കാൻ വേണ്ടി എന്ന ധാരണ നൽകി ആലുവ എസ്.എച്ച്.ഒ സി.എൽ സുധീർ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും ഭർത്താവിന്റേയും വീട്ടുകാരുടേയും മുമ്പിൽ വച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് മോഫിയ ജീവനൊടുക്കിയത്. സി.എൽ സുധീർ എന്ന പോലീസ് ഓഫീസർ അഞ്ചൽ ഉത്ര വധക്കേസിലും വിവാദത്തിൽ പെട്ടിരുന്നു.
ഇത്തരത്തിൽ സ്വഭാവ ദൂഷ്യമുള്ള ഉദ്യോഗസ്ഥർ പലരും ഭരണകക്ഷി നേതാക്കൾക്ക് പ്രിയപ്പെട്ടവരാണ്. പല കാര്യങ്ങളിലും നേതാക്കൾ ഇവരെ ഉപയോഗിക്കുന്നു. അപ്പോൾ മറ്റ് പല കാര്യങ്ങളിലും ഇവർ അഴിമതി നടത്തുന്നു. ഇത് തടയാൻ ആർക്കും സാധിക്കില്ല.
ഉത്ര, വിസ്മയ, മോഫിയ ഈ മൂന്ന് പെൺകുട്ടികളും ഭർതൃഭവനങ്ങളിലെ പീഡനങ്ങളെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരാണ്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേരളത്തിലെ പോലീസ് കുറേക്കൂടി ഉണർന്ന് പ്രവർത്തിക്കണം. കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പടുന്ന കണക്കിന്റെ കാര്യത്തിലും കേരളം ഇന്ത്യയിൽ ഒന്നാമതാണ്.
കേരള പോലീസ് ഇത്രയും അധ:പതിച്ചത് ലോക് നാഥ് ബഹ്റ എന്ന ഡി.ജി.പിയുടെ കാലത്താണ്.
ഇപ്പോഴത്തെ ഡി.ജി.പി. അനിൽ കാന്തിന് സർവീസ് വീണ്ടും നീട്ടിക്കൊടുത്തിരിക്കുന്നു. അനിൽ കാന്തിന് ഈ സേനയെ നന്നാക്കിയെടുക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.