/sathyam/media/post_attachments/jUcgidCIgdRMNAHG2rR9.jpg)
റഷ്യൻ നിർമ്മിത വ്യോമയാനങ്ങളാണ് യുദ്ധവിമാനമായ മിഗ് 21 ഉം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മി 17 വി 5 കോപ്റ്ററും. ഇവയെ വിളിക്കുന്ന ഓമനപ്പേരാണ് 'പറക്കുന്ന ശവപ്പെട്ടികൾ'.
ഒരു കാലത്ത് ഇന്ത്യൻ വ്യോമസേനയുടെ അവിഭാജ്യ ഘടകമായിരുന്നു മിഗ് 21 യുദ്ധവിമാനങ്ങൾ. ധാരാളം സവിശേഷതകളും മികവും ഉണ്ടെങ്കിലും മിഗ് 21 സുരക്ഷിതമല്ല. മിഗ് 21 തകർന്ന് ഇന്ത്യയിൽ അനവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതേ പോലെയാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട മി 17 വി 5 ഹെലികോപ്റ്ററും. കൊട്ടിഘോഷിക്കപ്പെടുന്ന ഒരു മേന്മയും ഇതിന് അവകാശപ്പെടാനാവില്ല. ഏഴുതവണ ഇത്തരം കോപ്റ്ററുകൾ തകർന്ന് വീണിട്ടുണ്ട്. 6 തവണയും ജീവഹാനി ഉണ്ടായി.
ഏത് കാലാവസ്ഥയിലും അപകടമില്ലാതെ പറക്കാൻ കഴിയുന്ന, ഇരുട്ടിലും ലാൻഡ് ചെയ്യാൻ കഴിയുന്ന, അടിയന്തിര സുരക്ഷിത ലാൻഡിംഗ് സംവിധാനമുള്ള, ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്ററാണ് ഇത് എന്നാണ് അവകാശവാദം. ഇതൊന്നും ഇവിടെ പ്രവർത്തിച്ചു കണ്ടില്ല.
മൂടൽമഞ്ഞിലേക്ക് ഊളിയിട്ട് പറന്ന് കയറുന്ന കോപ്റ്ററിന്റെ ദൃശ്യം നമ്മൾ കണ്ടതാണ്. മൂടൽമഞ്ഞിനകത്ത് കയറിയതോടെ പൈലറ്റിന്റെ കാഴ്ച നഷ്ടപ്പെടുകയും മഞ്ഞിൽ പൊതിഞ്ഞു നിന്ന മരത്തിൽ തട്ടി തകർന്നു വീഴുകയും ചെയ്തതായിരിക്കാനാണ് നൂറ് ശതമാനം സാധ്യതയും.
റിവേഴ്സ്ക്യാമറ ഘടിപ്പിച്ച ഒരു കാർ റിവേഴ്സ് എടുക്കുമ്പോൾ പിറകിൽ തടസ്സമുണ്ടെങ്കിൽ ശബ്ദ സിഗ്നൽ തരും. വ്യോമ പഥത്തിൽ മൈലുകൾ മുമ്പിലുള്ള തടസ്സം അറിയാൻ ഉള്ള സെൻസറിങ് സംവിധാനം പോലും ഇല്ലാത്ത ഇത്തരം പറക്കുന്ന ശവമഞ്ചങ്ങൾ കോടികൾ കൊടുത്ത് വാങ്ങുന്നതെന്തിന് ? അമേരിക്കയുടെ എത്രയോ നല്ല ഹെലികോപ്റ്ററുകൾ ഉണ്ട്.
ഊഹാപോഹം പരത്തുന്ന ചില വാർത്തകൾ ബി.ബി.സി പുറത്ത് വിട്ടിട്ടുണ്ട്. കോപ്റ്ററിൽ ഉണ്ടായിരുന്ന ഒരാളിനെക്കുറിച്ച് സംശയം ഉണ്ടെന്നും ഹെലികോപ്റ്ററിൽ ആളെക്കയറ്റിയ ഉന്നത ഉദ്യോഗസ്ഥനെ കസ്റ്റഡിയിൽ എടുത്തെന്നുമെല്ലാമാണ് ബി.ബി.സി റിപ്പോർട്ട് ചെയ്തത്.
ഇതൊക്കെ വെറും ബാലിശമായ വാദങ്ങളാണ് എന്ന് ആർക്കാണിയാത്തത് ? ദുരന്തങ്ങൾ ഓരോന്ന് ക്ഷണിച്ച് വരുത്തിയിട്ട് ഇനി പിഴവില്ലാത്ത അന്വേഷണം നടത്തും എന്ന് പറയുന്നതിലെ വങ്കത്തരത്തെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.