ഇന്ത്യയിലെ കോവിഡ് മരണസംഖ്യ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് ! വാർത്ത ആരെയും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ള കോവിഡ് മരണസംഖ്യ യഥാർത്ഥ മരണസംഖ്യയുടെ എട്ടിൽ ഒന്ന് മാത്രമാണെന്നാണ് ഒരു പഠനറിപ്പോർട്ട് വെളിപ്പെ ടുത്തുന്നത്.
കാനഡയിലെയും ഫ്രാൻസിലെയും യൂണിവേഴ്‌സിറ്റികൾ നടത്തിയ സർവ്വേ റിപ്പോർട്ട് കൊൽക്കത്തയിൽ നിന്നുള്ള 'ദി ടെലിഗ്രാഫ്' പത്രമാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്നത്. ഈ പഠനറിപ്പോർട്ടിൽ കേരളവും ഉൾപ്പെടുന്നുണ്ട്.
റിപ്പോർട്ട് പുറത്തുവിടുന്ന കണക്കുകൾ അനുസരിച്ച് നവംബർ 2021 ആദ്യവാരം വരെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവർ 30.2 ലക്ഷം മുതൽ 30.7 ലക്ഷം വരെയാണത്രേ. എന്നാൽ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ആകെ കോവിഡ് മരണസംഖ്യ 4.6 ലക്ഷം മാത്രമാണ്.
കാനഡയിലെ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ എപ്പിഡെമിയോളജിസ്റ്റ് പ്രഭാത് ജായുടെ നേതൃത്വത്തിലാണ് ഈ സർവേ നടന്നിരിക്കുന്നത്.
ഈ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങൾ സംഭവിച്ചിരിക്കുന്നത് ഇന്ത്യയിലാണ്. ഏകദേശം 31 ലക്ഷത്തോളം.
ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് അമേരിക്കയിലാണ്. 9.27 ലക്ഷം.രണ്ടാം സ്ഥാനത്ത് ബ്രസീലായിരുന്നു 6.41 ലക്ഷം പേരാണ് ഇതുവരെ അവിടെ കോവിഡ് ബാധിച്ചുമരിച്ചത്.
എന്നാൽ ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നടന്ന കോവിഡ് മരണനിരക്ക് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ലോകത്തെ കോവിഡ് മരണനിരക്കിന്റെ ശതമാനം 1000 പേരിൽ 0.6 എന്ന ശരാശരിയിൽ നിന്നും ഇന്ത്യയിലേത് നാലിരട്ടി അധികം അതായത് 1000 പേരിൽ 2.6 പേർ എന്നതാണ്.
യഥാർത്ഥ മരണനിരക്കുകൾ മറച്ചുവച്ച് കോവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ സംഭവിച്ച ഭയാനകമായ കൂട്ടമരണം ലഘൂകരിച്ചുകാട്ടാനാണ് സർക്കാർ ശ്രമിച്ചതെന്ന് ഈ അദ്ധ്യയനം വെളിപ്പെടുത്തുന്നു.
അതായത് കൃത്യമായ കണക്കുകൾ പുറത്തുവിട്ടാൽ ലോകത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രാജ്യം ഇന്ത്യയാണെന്നും ഇപ്പോൾ സർക്കാർ പുറത്തുവിട്ടിരിക്കുന്ന കണക്കുകളേക്കാൾ അത് എട്ടിരട്ടിയോളം അധികമെന്നുമാണ് ഈ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. (BBC News)