കോവിഡ് ഉയര്‍ത്തിയ വെല്ലുവിളിയെ പോലെ അതിഭീകരമായ ഒരു രോഗാവസ്ഥയാണ് കുരങ്ങ് പനി എന്നതിനാല്‍ ജാഗ്രത പാലിക്കുന്നതില്‍ നാം ഒട്ടും അലംഭാവം കാണിച്ചുകൂട. കുരങ്ങ്പനിക്കെതിരേ ജാഗ്രത പാലിക്കുക

author-image
nidheesh kumar
New Update

publive-image

Advertisment

കോവിഡുയര്‍ത്തുന്ന വെല്ലുവിളികള്‍ക്ക് സമാനമായ മറ്റൊരു മഹാമാരിയായി കുരങ്ങ്പനിയും സംസ്ഥാനത്ത് ഭീതിയുയര്‍ത്തുന്ന വാര്‍ത്തകളാണ് ഏതാനും ദിവസങ്ങളായി നമുക്ക് ചുറ്റും. കുരങ്ങ് വസൂരി (മങ്കിപോക്‌സ്) കൊല്ലം സ്വദേശിക്കു സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

മങ്കിപോക്‌സ്, വാനരവസൂരി എന്നീ പേരുകളിലറിയപ്പെടുന്ന കുരങ്ങ് പനി ഏറ്റവും ഗുരുതരമാകുക കുട്ടികളിലും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലുമുള്ളവരിലുമാണെന്നും മരണനിരക്ക് 11% വരെയാകാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് ഉയര്‍ത്തിയ വെല്ലുവിളിയെ പോലെ, അതിഭീകരമായ ഒരു രോഗാവസ്ഥയാണ്, കുരങ്ങ് പനി എന്നതിനാല്‍, ജാഗ്രത പാലിക്കുന്നതില്‍ നാം ഒട്ടും അലംഭാവം കാണിച്ചുകൂട.

ആഫ്രിക്കയില്‍ നിന്നു മറ്റു രാജ്യങ്ങളിലേക്കു വ്യാപിക്കുന്ന മങ്കിപോക്‌സ് കേസുകളില്‍ വന്‍ വര്‍ധനവുണ്ടെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയ്ക്കിടെ 77% ആണ് വര്‍ധന.

ഈ മാസം എട്ടാം തിയതി പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം 59 രാജ്യങ്ങളിലായി ആകെ 6027 കേസുകളാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തില്‍ പ്രത്യേക യോഗം ചേരാനുള്ള നീക്കത്തിലാണ് ലോകാരോഗ്യ സംഘടന.

കോവിഡിനു സമാനമായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതുണ്ടോയെന്ന കാര്യമാകും യോഗം ചര്‍ച്ച ചെയ്യുക. കോവിഡിനു പിന്നാലെ ലോകമാകെ പടരുകയാണോ മങ്കിപോക്‌സ് എന്ന ആശങ്കയിലാണ് രാജ്യങ്ങള്‍ എന്നതിനാല്‍, വീണ്ടും രാജ്യാന്തര യാത്രാവിലക്കുകളുടെ സാധ്യതയും തള്ളിക്കളയാനാവില്ല.

63 രാജ്യങ്ങളിലായി 9200 ലേറെ പേര്‍ക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചതായും ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയായി പ്രഖ്യാപിക്കണോ എന്ന കാര്യം ഉടന്‍ തീരുമാനിക്കുമെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഈ വര്‍ഷം ജൂലൈ നാലിന് 6000 പേര്‍ക്കു ബാധിച്ചിടത്തു നിന്നാണ് പൊടുന്നനെയുള്ള ഈ വ്യാപനം.

എന്നാല്‍ ഇത്തവണത്തെ രോഗബാധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഉത്ഭവിച്ചതല്ലെന്നും എന്താണ് സംഭവിച്ചതെന്ന് യൂറോപ്യന്‍ രാജ്യങ്ങളാണ് പരിശോധിക്കേണ്ടതെന്നും ആഫ്രിക്കന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധര്‍ വ്യക്തമാക്കുന്നു.

വസൂരിയെ നേരിടാന്‍ ഉപയോഗിച്ചിരുന്ന വാക്‌സീനാണ് നിലവില്‍ മങ്കിപോക്‌സിനും നല്‍കുന്നത്. ഇത് 85% ഫലപ്രദമാണ്. 1960 ല്‍ കോംഗോയിലാണ് മങ്കിപോക്‌സ് ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കന്‍പോക്‌സിനു സമാനമായ കുരുക്കള്‍ എന്നിവയാണ് ലക്ഷണങ്ങള്‍.

പരോക്ഷമായി രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി നാശം വിതയ്ക്കുന്ന ഈ രോഗം യൂറോപ്പിലേക്കു പടര്‍ന്നപ്പോള്‍ മാത്രമാണ് ലോകാരോഗ്യ സംഘടന ഗൗരവമായി പരിഗണിച്ചതെന്ന വിമര്‍ശനമുണ്ട്. 2017 ല്‍ നൈജീരിയയില്‍ ഈ രോഗം ബാധിച്ചവരില്‍ 10% പേരും മരിച്ചപ്പോഴും നടപടിയുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്.

മങ്കിപോക്‌സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ.  യുഎഇയില്‍നിന്ന് കേരളത്തില്‍ എത്തിയ ആളാണ്‌നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് ഇന്നലെ വ്യക്തമാക്കിയതാണ്. മങ്കിഫോക്‌സ് ബാധിച്ച് ഐസലേഷനിലായിരിക്കെ, കാഴ്ച മങ്ങുന്നതും ശ്വാസം തടസപ്പെടുന്നതും കരുതലോടെ കാണണം.

മൂത്രത്തിന്റെ അളവ് കുറയുന്നതും മന്ദതയും ആഹാരം കഴിക്കാന്‍ തോന്നാത്താതും ശ്രദ്ധിക്കണം എന്നൊക്കെ ആരോഗ്യവിദഗ്ദ്ധര്‍ പറയുമ്പോള്‍, കോവിഡ് പോലെ തന്നെ അപകടകാരിയാണ് ഈ കുരങ്ങുപനിയെന്ന് വ്യക്തമാവുന്നു. കുരങ്ങില്‍ നിന്നു പടരുന്ന വൈറല്‍ പനി മനുഷ്യരില്‍ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പര്‍ക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്വവര്‍ഗാനുരാഗികള്‍, ബൈസെക്ഷ്വലുകള്‍ തുടങ്ങിയവരിലാണ് രോഗബാധ കൂടുതല്‍ കണ്ടെത്തിയിട്ടുള്ളത് എന്നതു കൊണ്ടു തന്നെ ഇതിന്റെ കാരണവും ശാസ്ത്രലോകം ചര്‍ച്ച ചെയ്യുന്നുണ്ട്. മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരും ഒന്നിലേറെ പങ്കാളികളുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗവും മങ്കിപോക്‌സിനെതിരെയുള്ള വാക്‌സീന്‍ സ്വീകരിക്കണമെന്ന് ഫ്രാന്‍സിലെ എച്ച്എഎസ് ആരോഗ്യ അധികൃതര്‍ കഴിഞ്ഞയാഴ്ച നിര്‍ദേശിച്ചിരുന്നു.

ഇവരുമായി അടുത്തു പെരുമാറുന്നവരും വാക്‌സീന്‍ എടുക്കണമെന്നാണ് നിര്‍ദേശം. ഫ്രാന്‍സ് ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച് രാജ്യത്തെ ആകെയുള്ള മങ്കിപോക്‌സ് രോഗികളില്‍ 97 ശതമാനം പേരും സ്വവര്‍ഗ ലൈംഗികത (ഗേ)യുള്ള പുരുഷന്മാരാണ്.

അമേരിക്കയില്‍ ഇപ്പോള്‍ 700 പേരിലധികം പേര്‍ക്ക് രോഗബാധയുണ്ടെന്നാണ് കണക്ക്. ഈ വൈറസ് ഏതെങ്കിലും പ്രത്യേക ലൈംഗിക വിഭാഗത്തെ കൂടുതലായി ബാധിക്കില്ല. ഏതു വിധത്തിലുള്ള ജനങ്ങളെയും ഇത് ബാധിക്കുകയും ചെയ്യാം.

എന്നാല്‍ ഇത്തവണ യൂറോപ്പില്‍ രോഗബാധ തുടങ്ങിയത് മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഗേ, ബൈസെക്ഷ്വല്‍ പുരുഷന്മാര്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ നിന്നാണ്. ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും അവരുമായി അടുത്ത ബന്ധമുള്ളവരിലേക്ക് അത് പടരുകയുമായിരുന്നു.

ഗേ, ബൈസെക്ഷ്വല്‍ പുരുഷന്മാരില്‍ രോഗം പടരുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് അസി. ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിമ സോസെ ഫാള്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

ഒപ്പം, ''ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരിലോ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലോ മാത്രമല്ല രോഗം ബാധിക്കുക, മറിച്ച് രോഗബാധയുള്ള ആളുമായി ശാരീരികമായി അടുത്തു പെരുമാറുന്ന ആര്‍ക്കും രോഗം വരാം'' എന്നും ലോകാരോഗ്യ സംഘടന പറയുന്നു.

കോവിഡ്19 പോലെ ഗുരുതരമായ രീതിയില്‍ മങ്കിപോക്‌സ് പടരില്ല എന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. എന്നാല്‍ ഈ മാസമാദ്യം മുതല്‍ രോഗബാധ വ്യാപിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേരാന്‍ ഡബ്ല്യൂഎച്ച്ഒ തീരുമാനിച്ചത്.

പല രാജ്യങ്ങളിലും മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍, രാജ്യാന്തര യാത്രക്കാരെ നിരീക്ഷിക്കുന്നതിന് ഈ മാസം ആദ്യം ആരോഗ്യമന്ത്രാലയം വിശദമായ മാര്‍ഗരേഖയിറക്കിയിരുന്നു.

പിസിആര്‍ പരിശോധന സാധ്യമാകുന്ന ഏതു ലബോറട്ടറിയിലും മങ്കിപോക്‌സ് പരിശോധിക്കാം. പൊട്ടിയൊലിക്കുന്ന സ്രവം, രക്തം, മൂത്രം തുടങ്ങി സാംപിള്‍ ലാബിലെത്തിച്ചുള്ള പിസിആര്‍ പരിശോധനയും ജനിതക ശ്രേണീകരണവും വഴിയാണ് സ്ഥിരീകരണം. പോസിറ്റീവാകുന്ന എല്ലാ സാംപിളുകളും പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കണം.

വൈറസ് ബാധയേറ്റാലും ലക്ഷണം കാട്ടിത്തുടങ്ങാന്‍ 6 മുതല്‍ 13 ദിവസമെടുക്കും. ഇതു 521 ദിവസം വരെ നീളാം. രോഗം 2 മുതല്‍ 4 ആഴ്ച വരെ തുടരാം. വൈറസ് ബാധയെ തുടര്‍ന്നുള്ള പാടുകള്‍ ശരീരത്തില്‍ കണ്ടു തുടങ്ങുന്നതിനു 2 ദിവസം മുന്‍പു മുതല്‍ ഇത് ഇല്ലാതാകുന്നതു വരെ വൈറസ് മറ്റുള്ളവരിലേക്കു പടരാം.

കോവിഡിനെ നേരിട്ടത് പോലെ, കുരങ്ങ് പനിയെയും ജാഗ്രത കൊണ്ടും സാമൂഹികാകലവും അണുനശീകരണം കൊണ്ടും അനാവശ്യ യാത്രകളില്‍ നിന്ന് വിട്ടുനിന്നും കുരങ്ങ്പനിയെ പ്രതിരോധിക്കാന്‍ നാം ഓരോരുത്തരും ശ്രദ്ധ ചെലുത്തണം. എല്ലാവര്‍ക്കും ആരോഗ്യപരമായ ഒരു സായാഹ്നം നേരുന്നു. ജയ്ഹിന്ദ്.

Advertisment