പൊതുജനാരോഗ്യരംഗം നവീകരിക്കുന്നതിനും ഏകീകരിക്കുന്നതിനുമായി സർക്കാർ കൊണ്ടുവരുന്ന 2001 ലെ കേരള പൊതുജനാരോഗ്യ ആക്ട് പൊതുസമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷങ്ങളായിരിക്കും സംഭവിക്കുക. പൊതുജനാരോഗ്യ ബില്ലിലെ പ്രശ്നങ്ങൾ... (ലേഖനം)

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

നമ്മുടെ പൊതുജനാരോഗ്യരംഗം നവീകരിക്കുന്നതിനും ഏകീകരിക്കുന്നതിനുമായി സർക്കാർ കൊണ്ടു വരുന്ന 2001 ലെ കേരള പൊതുജനാരോഗ്യ ആക്ട്, നിർദ്ദിഷ്ട രൂപത്തിൽ നിയമമായാൽ, പൊതുസമൂഹത്തിന് ഗുണത്തേക്കാളേറെ ദോഷങ്ങളായിരിക്കും സംഭവിക്കുക.

പൊതുജന നന്മയെ മുൻനിർത്തിയുള്ള ഭരണപരിഷ്കാരങ്ങൾ ആവിഷ്കരിക്കുമെന്ന് ഏവരും പ്രതീക്ഷിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ, വേണ്ടത്ര അവധാനതയോ ദീർഘവീക്ഷണമോ ഇല്ലാതെയാണ് ബില്ല് രൂപകല്പന ചെയ്തിരിക്കുന്നത് എന്നത് ഖേദകരമാണ്.

ഇത് തയ്യാറാക്കിയവർ, അറിഞ്ഞോ അറിയാതെയോ വരുത്തിയ പിഴവുകൾ, 54 രോഗങ്ങളുടെ ചികിത്സയ്ക്ക് ചികിത്സ സമ്പ്രദായം തെരഞ്ഞെടുക്കാനും ആയുഷ് വിഭാഗത്തിലെ ഡോക്ടർമാർക്ക് അവയുടെ സേവനം ലഭ്യമാക്കാനുമുള്ള പൗരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുക, മഹിയുറ്റ ആയുഷ് വിഭാഗങ്ങളെ പാടേ തുടച്ചു നീക്കുക തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണെന്നറിയുവാൻ ചുവടെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

പൗരാവകാശം നിഷേധിക്കുന്നു

ഏതൊരു പൗരനും സ്വന്തം ചികിത്സ തെരഞ്ഞെടുക്കാനും ചികിത്സിക്കാനും അവകാശം നിഷേധിക്കുന്നു എന്നതാണ് ഈ ബില്ലിന്റെ ഏറ്റവും വലിയ ദൂഷ്യവശം. വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങൾ നിലവിലുള്ള നമ്മുടെ രാജ്യത്ത്, ഏതൊരു ചികിത്സയും സ്വീകരിക്കുന്നതിനും സ്വീകരിക്കാതിരിക്കുന്നതിനും പൗരന്മാർക്ക് അവകാശമുണ്ട്. അംഗീകൃത ചികിത്സാ ശാസ്ത്രങ്ങൾക്ക് തനതായി പ്രാക്ടീസ് ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഒരു സിസ്റ്റത്തിനും മറ്റൊന്നിനു മേൽ നിയന്ത്രണമേർപ്പെടുത്താൻ അധികാരം നൽകുകയുമരുത്.

വ്യത്യസ്ത വൈദ്യശാസ്ത്രങ്ങളുടെ വൈശിഷ്ട്യങ്ങളും വൈവിധ്യങ്ങളും അവഗണിച്ചിരിക്കുന്നു

ബഹുസ്വരതയെ ബഹുമാനിക്കുകയും ഹിംസാത്മകമല്ലാത്ത മാനുഷികമൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകുകയും ചെയ്യുന്ന നമ്മുടെ നാട് വൈദ്യശാസ്ത്രങ്ങളുടെ വൈശിഷ്ട്യങ്ങൾ
സ്വാശീകരിച്ചും വൈവിദ്ധ്യങ്ങൾ നിലനിർത്തിയുമാണ് ഇത്രനാളും മുന്നേറി വന്നത്.

നിർഭാഗ്യവശാൽ, നിർദ്ദിഷ്ട ബില്ലിൽ, ഈ ധാർമ്മിക സത്തയും സമഗ്രദർശനവും അവണിക്കപ്പെട്ടിരിക്കുന്നു. ആക്ട് നിയമാകുന്നതോടെ, ആരോഗ്യരംഗവും ആരോഗ്യസംരക്ഷണ സംവിധാനങ്ങളും മാത്രമല്ല, പൊതുസമൂഹവും ഒന്നടങ്കം ഏകപക്ഷീയമായി അലോപ്പതി സമ്പ്രദായത്തെ മാത്രം ആശ്രയിക്കേണ്ടതും അതിന്റെ സ്വേച്ഛാധിപത്യ സമ്മർദ്ദത്തിൻ കീഴിൽ വീർപ്പുമുട്ടി കഴിയേണ്ടതുമായ ദുരവസ്ഥ സംജാതമാകും.

വ്യത്യസ്ഥ സമ്പ്രദായങ്ങൾ മൂല്യാധിഷ്ഠിതമായും പാരിസ്ഥിതിക സംതുലിതമായും സമഗ്രമായി സംരക്ഷിച്ചു പോരുന്ന സാമൂഹികാവസ്ഥ തച്ചുടയ്ക്കപ്പെടുകയും ആരോഗ്യ സംരക്ഷണ പ്രക്രിയ സമ്പൂർണമായും വാണിജ്യവൽകൃത വ്യവസ്ഥയായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യും.

ആരോഗ്യ വകുപ്പ് എന്ന വിവക്ഷയിലൂടെ അലോപ്പതിയിതര സമ്പ്രദായങ്ങളെ ഒഴിവാക്കുന്നു

നിർവ്വചനങ്ങളിലും ചുമതലകളുടെ വിതരണത്തിലും ആരോഗ്യ വകുപ്പ് എന്ന് പൊതുവായി പറഞ്ഞു പോയിരിക്കുകയാണ് ബില്ലിൽ. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം എന്നിങ്ങനെ ഓരോന്നിന്റെയും പ്രസക്തിയും കടമയും പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടില്ല.

ആരോഗ്യവകുപ്പ് എന്ന ഏവരും പൊതുവിൽ വിവക്ഷിക്കുന്നത്, അലോപ്പതി വിഭാഗത്തെ സൂചിപ്പിക്കാനാണ്. ആ കീഴ്വഴക്കമനുസരിച്ച് ബില്ലിനെ സമീപിച്ചാൽ, ആരോഗ്യരംഗം മുഴുവൻ അലോപ്പതി മാത്രമണെന്ന ധാരണ സൃഷ്ടിക്കും. ഇതര വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾക്ക് ആരോഗ്യ സംരക്ഷണപ്രക്രിയയിൽ യാതാരു സ്ഥാനവുമില്ലെന്നും, അവ അലോപ്പതിക്ക് കീഴിലാണെന്നുമുള്ള അവസ്ഥ നിയമപരമായി മുദ്രണം ചെയ്യും.

പ്രാപ്തിയും പ്രാധാന്യവുമുള്ള ചികിത്സാ സമ്പ്രദായങ്ങളായിരുന്നിട്ടും അവസരം നിഷേധിക്കുകയും സാമാനമായി പരിഗണിക്കപ്പെട്ടപ്പോൾ തരം താഴ്ത്തപ്പെടുകയും ചെയ്തത്, കോവിഡ് ക്വാറന്റൈൻ കാലഘട്ടത്തിൽ ആയുഷ് വിഭാഗങ്ങൾ നേരിട്ടനുഭവിച്ചതാണ്.

വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങൾ സ്വതന്ത്രമായും സംയോജിച്ചും പ്രയത്നിച്ചാണ് നമ്മുടെ ആരോഗ്യരംഗം നിലനിർത്തിയിരിക്കുന്നത് എന്ന ബോദ്ധ്യത്തോട് വ്യക്തമായി നിർവ്വചിച്ച്, ഏവരേയും തുല്യമായി ഉൾക്കൊള്ളണം. പുതിയ നിയമത്തിനായി സമന്വയിക്കപ്പെടുന്ന ട്രാവൻകൂർ കൊച്ചിൻ പബ്ലിക് ആക്ടും മദ്രാസ് പബ്ലിക് ആക്ടും നിലനിർത്തിയിരുന്ന അവകാശങ്ങൾ സംരക്ഷിക്കണം.

പൊതുജനാരോഗ്യ അധികാരി, ഹെൽത്ത് ഓഫീസർ സ്ഥാനങ്ങൾ അലോപ്പതിക്കാർക്ക് മാത്രമായി അപ്രമാദിത്വത്തോടെ നൽകി ഇതര സമ്പ്രദായങ്ങളേയും ജനങ്ങളെയും നിഷ്പ്രഭരാക്കുന്നു.

വിവിധ ചികിത്സാ സമ്പ്രദായങ്ങളും അവയുടെ സ്വതന്ത്ര അധികാരസ്ഥാനങ്ങളും (ഡയറക്ടറും ഡയറക്ടറേറ്റും ഡി.എം.ഒ മാരും മെഡിക്കൽ ഓഫീസർമാരും) ഓരോരുത്തർക്കും തനതായി നിലവിലിരിക്കേ, ആരോഗ്യ അനാരോഗ്യ സാഹചര്യങ്ങളുടെ അടിയന്തിര സ്വഭാവം നിർണ്ണയിക്കാനും നിർവ്വചിക്കാനും വിവേചനാധികാരമുള്ള പൊതുജനാരോഗ്യ അധികാരി സ്ഥാനവും ഹെൽത്ത് ആഫീസർ സ്ഥാനവും അലോപ്പതി രംഗത്തുള്ളവർക്ക് മാത്രമായും വ്യക്തികേന്ദ്രീകൃതമായും മറ്റുള്ളവയ്ക്കു മുകളിലായും ചോദ്യം ചെയ്യാനോ പരാതിപ്പെടാനോ അനുസരിക്കാതിരിക്കാനോ കഴിയാത്ത വിധവും നൽകുന്നത് അനുചിതവും അശാസ്ത്രീയവും പൗരാവകാശത്തിന്മേൽ കടന്നുകയറാൻ അവസരം നൽകലുമാണ്.

വിവിധ തലങ്ങളിൽ, എല്ലാ വൈദ്യശാസ്ത്ര വിഭാഗങ്ങളുടെയും പ്രതിനിധികൾ ഉൾപ്പെടുന്ന കമ്മിറ്റികൾ രൂപീകരിച്ച്, ജനാധിപത്യപരമായ രീതിയിൽ അധികാരം വികേന്ദ്രീകരിക്കണം.

സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള അവകാശം നിഷേധിക്കുന്നു

ആക്ടിലെ 38. 1 വകുപ്പ് പ്രകാരം, പകർച്ചവ്യാധിയിൽ നിന്ന് ഒരാൾ മുക്തനായി എന്ന് സാക്ഷ്യപ്പെടുത്തുന്നതിനുള്ള അധികാരം അലോപ്പതിക്കാർക്ക് മാത്രമാണ്. ഇത് പൊതുസമൂഹത്തിന് അസൗകര്യമുണ്ടാക്കുന്നതും തുല്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ അവഹേളിക്കുന്നതും കേന്ദ്രനിയമത്തിന് വിരുദ്ധവുമാണ്.

ആയുഷ് വിഭാഗത്തിലെ എല്ലാ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാർക്കും ഈ അധികാരം നൽകണം (നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി2020 ആക്ട് 34 (1) സി. പ്രകാരം രജിസ്ട്രേഡ് പ്രാക്ടീഷണർക്ക് ഈ അധികാരമുണ്ട്.)

പകർച്ചവ്യാധികളും വിജ്ഞാപനപ്പെടുത്തേണ്ട പകർച്ചവ്യാധികളും നിശ്ചയിച്ച് കുടുക്കിലാക്കുന്നു

ഗുരുതരമായ പകർച്ചവ്യാധികളുടെ ഗണത്തിൽ ചെങ്കണ്ണ്, വയറിളക്കം പോലെയുള്ള പാൻഡമിക്കല്ലാത്ത രോഗങ്ങളെയും ഉൾപ്പെടുത്തി, കർശന നിയന്ത്രണങ്ങൾക്ക് വിധേയമാക്കുന്നതിലൂടെ, ബഹുജനങ്ങൾക്കും വിവിധ ചികിത്സാ സമ്പ്രദായങ്ങൾക്കും പ്രയാസം സൃഷ്ടിക്കുന്നു.

പൊതുജനാരോഗ്യ അധികാരി ഏകപക്ഷീയമായി വിലക്കിയാൽ, ഈ അസുഖങ്ങൾക്ക് അലോപ്പതിയിതര സമ്പ്രദായങ്ങളുടെ സേവനം ലഭിക്കുവാൻ ബഹുജനങ്ങൾക്കും അവരെ ചികിത്സിക്കുവാൻ ആ സമ്പ്രദായങ്ങൾക്കും അവസരം നിഷേധിക്കപ്പെടും.

കോവിഡ് കാലഘട്ടത്തിൽ പൊതുസമൂഹം നേരിട്ട പ്രതിസന്ധികളും ഭീഷണികളും അതേ നിലയിൽ എക്കാലവും സമൂഹത്തിനുമേൽ ദാമാേക്ലീസിന്റെ വാൾമുനപോലെ ഉയർന്നു നിൽക്കും.

പകർച്ചവ്യാധികളായും അല്ലാതെയും ചൂണ്ടിക്കാട്ടിയിരിക്കുന്ന 54 രോഗങ്ങളുടെ ചികിത്സ ഏകപക്ഷീയമാകും എന്നർത്ഥം. അലോപ്പതി ചികിത്സ ഒരിക്കലും സ്വീകരിച്ചിട്ടില്ലാത്തവർ അത് അലർജി സൃഷ്ടിക്കുന്നവർക്കോ പോലും മറ്റൊരുപാധി സ്വീകരിക്കാനാവില്ല.

Advertisment